കോൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങളും വിമതനീക്കങ്ങളും പുതിയ തലത്തിലേക്ക്. പാർട്ടി അധ്യക്ഷ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷവും വിമത വിഭാഗവും പുതിയ ഭാരവാഹികളുടെയും ദേശീയ വർക്കിംഗ് കമ്മിറ്റി അംഗങ്ങളുടെയും വെവ്വേറെ പട്ടികകൾ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചു.
മമത അനുകൂലികൾ നൽകിയ പട്ടിക പ്രകാരം മമത ബാനർജി തന്നെയാണ് അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസിന്റെ അധ്യക്ഷ. സുബ്രത ബക്ഷി ഉപാധ്യക്ഷനും അഭിഷേക് ബാനർജി ദേശീയ ജനറൽ സെക്രട്ടറിയായും തുടരും. എന്നാൽ കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേർന്ന വിമതർ പുതിയ സമാന്തര സംഘടന രൂപീകരിക്കുകയും മുൻ മന്ത്രി അരൂപ് റോയിയെ പുതിയ അധ്യക്ഷനായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ ഭാരവാഹി പട്ടികയാണ് വിമത നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത്.
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് തൃണമൂലിൽ പരസ്യമായ കലാപം പൊട്ടിപ്പുറപ്പെട്ടത്. പാർട്ടിയിലെ 80 എംഎൽഎമാരിൽ 65 പേരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് വിമത പക്ഷത്തിന്റെ അവകാശവാദം. കൂടാതെ, പാർട്ടിയുടെ 28 ലോക്സഭാ എംപിമാരിൽ 20 പേരും മമതയുമായി തെറ്റിപ്പിരിഞ്ഞ് നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ ലയിച്ച് കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്.
പാർട്ടിയിലുണ്ടായ ഈ പിളർപ്പിൽ നിന്നും തൃണമൂൽ കോൺഗ്രസ് ഇനി ഒരിക്കലും കരകയറില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി നിയമസഭയിൽ പരിഹസിച്ചു. അതേസമയം, സമാന്തര കമ്മിറ്റി രൂപീകരിച്ച വിമത നേതാക്കൾക്ക് മമത പക്ഷം കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്.
Tags : Mamata Banerjee Election Commission Trinamool Congress Latest News