ന്യൂഡൽഹി: വനസംരക്ഷണ നിയമത്തിൽ കേന്ദ്രം അടുത്തിടെ വരുത്തിയ ഭേദഗതികൾ വനപ്രദേശത്തിന്റെ നിയന്ത്രണം സ്വകാര്യവ്യക്തികൾക്ക് തുറന്നുനൽകില്ലെന്ന വിശദീകരണവുമായി പരിസ്ഥിതി മന്ത്രാലയത്തിലെ അധികൃതർ.
രാജ്യത്ത് 33 ശതമാനം വനാവരണം നടപ്പിലാക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ മാത്രമാണ് പുതിയ ഭേദഗതികളെന്നാണ് കേന്ദ്ര ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.
രണ്ടിന് കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനം തുറസായതും കുറ്റിക്കാടുകളുൾപ്പെട്ടതുമായ വനപ്രദേശം വീണ്ടെടുക്കാനായി അധികവിഭവങ്ങൾ കൊണ്ടുവരികയെന്നത് മാത്രമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ഭേദഗതികൾ വിവാദമായതിനു പിന്നാലെ കേന്ദ്രവൃത്തങ്ങൾ അറിയിച്ചു.
രണ്ടിലെ വിജ്ഞാപനമനുസരിച്ച് സംസ്ഥാന സർക്കാർ ഉണ്ടാക്കുന്ന പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ പൊതു, സ്വകാര്യ സ്ഥാപനങ്ങൾക്ക് തോട്ടം നിർമാണത്തിനോ മരം വച്ചുപിടിപ്പിക്കുന്നതിനോ സഹായകമായ പ്രവൃത്തിയിലേർപ്പെടാമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഇത്തരം പ്രവൃത്തികൾക്ക് പകരം സ്വകാര്യ സ്ഥാപനങ്ങൾ വനവത്കരണമോ നിലവിലെ ഭൂമിവിലയ്ക്കനുസരിച്ച് മുൻകൂർ പണമടയ്ക്കുകയോ വേണ്ട.
പകരം വനവത്കരണം നടപ്പിലാക്കണമെന്ന വ്യവസ്ഥയില്ലാതെ തരിശുവനങ്ങളിൽ സ്വകാര്യ തോട്ടങ്ങളെ അനുവദിക്കുന്നതിനു കാരണമാകുന്ന വ്യവസ്ഥകളെ പ്രതിപക്ഷകക്ഷികളടക്കം ചോദ്യം ചെയ്തതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ വിശദീകരണം.
നിലവിൽ മിക്ക വന പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുമുള്ള ഫണ്ടുകൾ വരുന്നത് പൊതുഫണ്ടുകളിലൂടെയാണെന്നും പുതിയ ഭേദഗതികളിലൂടെ സർക്കാർ മേൽനോട്ടം നിലനിർത്തിക്കൊണ്ടുതന്നെ സർക്കാർ ഇതര ഫണ്ടുകളും വരുന്നതിനു സഹായകമാകുമെന്നും അധികൃതർ വിശദീകരിച്ചു.
Tags : Forest Act privatization Forest Act Amendment Ministry of Environment