ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 2027 ഓഗസ്റ്റ് 15നായിരിക്കും മുംബൈ - അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയിൽ ഘട്ടംഘട്ടമായിട്ട് ബുള്ളറ്റ് ട്രെയിൻ സർവീസുകൾ ആരംഭിക്കുക.
ഇതിന്റെ ആദ്യഭാഗമായ സൂറത്ത്– ബിലിമോറ പാതയിലാണ് 2027ൽ ആദ്യ സർവീസ് ആരംഭിക്കുക. രണ്ടാം ഘട്ടത്തിൽ വാപി മുതൽ സൂറത്ത് വരെയും മൂന്നാം ഘട്ടത്തിൽ വാപി മുതൽ അഹമ്മദാബാദ് വരെയും പ്രവർത്തനം ആരംഭിക്കും.
അവസാന ഘട്ടത്തിൽ മുംബൈ മുതൽ അഹമ്മദാബാദ് വരെ ബുള്ളറ്റ് ട്രെയിൻ സർവീസ് നടത്തും. അഹമ്മദാബാദിലെ സബർമതിയെയും മുബൈയിലെ താനെയെയും ബന്ധിപ്പിച്ചുകൊണ്ടു 508 കിലോമീറ്റർ നീളത്തിലാണ് ബുള്ളറ്റ് ട്രെയിൻ ഓടിക്കുവാനുള്ള അതിവേഗ റെയിൽപാത നിർമിക്കുക.
മണിക്കൂറിൽ 320 കിലോമീറ്റർ വേഗമാണ് ബുള്ളറ്റ് ട്രെയിനിനു പ്രതീക്ഷിക്കുന്നത്. 2017ലാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമാണോദ്ഘാടനം നടന്നത്. 2023 ഡിസംബറിൽ നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും സ്ഥലം ഏറ്റെടുക്കലിൽ ഉൾപ്പെടെ ഉണ്ടായ പ്രശ്നങ്ങളാണ് കാലതാമസത്തിനു ഇടയാക്കിയത്.