കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്‍റൽ കോളജിലെ വിദ്യാർഥി നിതിൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ലോൺ ആപ്പ് നടത്തിപ്പുകാരെ റിമാൻഡ് ചെയ്തു. ഉത്തർപ്രദേശ് ഖാസിയാബാദ് സ്വദേശിയായ ഋഷികേഷ് തിവാരി(32), ഉത്തർപ്രദേശ് സ്വദേശിയായ പ്രശാന്ത് ഖേവൽ(28), ഹരിയാന ഫരിദാബാദ് സ്വദേശിയായ പ്രകാശ് ജയ്(54) എന്നിവരാണ് റിമാൻഡിലായത്.
നിതിൻ രാജിനെ ഭീഷണിപ്പെടുത്തിയ ലോൺ ആപ്പ് സംഘത്തിലെ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നാണ് പ്രതികളെ സൈബർ പോലീസ് സംഘം പിടികൂടിയത്.
ഇവരുടെ പക്കൽ നിന്നും സിമ്മുകളും ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. ഇൻസ്റ്റന്‍റ് ഫണ്ട്സ് എന്ന ലോൺ ആപ്പ് നടത്തിപ്പുകാരാണ് അറസ്റ്റിലായ പ്രതികൾ. മരണത്തിൽ ഇൻസ്റ്റാ പേ ലോൺ ആപ്പിനെതിരെ നേരത്തെ പോലീസ് സ്വമേധയാ കേസെടുത്തിരുന്നു.
നിതിനെ ഭയപ്പെടുത്തി പണം തിരിച്ചടക്കാൻ പ്രേരിപ്പിച്ചു, മാനസികമായി പീഡിപ്പിച്ചു എന്നുമാണ് എഫ്ഐആറിൽ പറയുന്നത്.
അതേസമയം, നിതിൻ രാജ് മരിക്കുന്നതിന്റെ തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രിൻസിപ്പാളിന്റെ മുറിയിൽ വച്ച് നിതിന്റെ ഫോൺ അധ്യാപകർ പരിശോധിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പ്രിൻസിപ്പാളും മൂന്ന് അധ്യാപകരുമാണ് മുറിയിലുണ്ടായിരുന്നത്.
നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപകർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഡോക്ടർമാരായ റാം, സംഗീത എന്നിവരാണ് തലശേരി ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.