പാർലമെന്‍റിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തെ ലോക്‌സഭയിൽ പ്രശംസിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. യുവജനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ രാജ്യത്തെ യുവാക്കളുടെ വികാരങ്ങളുടെ ആഴത്തിലുള്ള പ്രകടനമാണെന്നും, കേവലം ദേഷ്യമോ അക്രമമോ വിദ്വേഷമോ അല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ത്യന്‍ യുവതയുടെ പ്രകടനത്തെ ബഹുമാനിക്കണം. സമരങ്ങളെക്കുറിച്ച് തങ്ങളുടെ മക്കളോട് സംസാരിച്ചാല്‍, പ്രതിഷേധിക്കുന്ന യുവാക്കളോട് അവര്‍ക്ക് സഹാനുഭൂതിയുണ്ടെന്ന് ബിജെപി നേതാക്കള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞേക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
തെരുവിൽ കണ്ട യുവാക്കളുടെ ശക്തിയെ എല്ലാ രാഷ്ടീയ പാർട്ടികളും ബഹുമാനിക്കണം. ഇക്കാര്യം ബിജെപിയോടും അഭ്യർഥിക്കുന്നു. അമിത്ഷാ പാർലമെന്‍റിലെത്താൻ ഭയക്കുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ഇന്ത്യൻ വിദ്യാഭ്യാസ മേഖലയുടെ ആത്മാവിനെ ആർഎസ്എസ് കവരുന്നുവെന്നും രാഹുൽ ആരോപിച്ചു. എല്ലാ സർവകലാശാലകളുടെ തലപ്പത്തും ആർഎസ്എസുകാരാണ്. അവർ പരീക്ഷകളെ അട്ടിമറിക്കുന്നു. അവർ എല്ലാം സ്വകാര്യവത്കരിക്കുന്നു. വിദ്യാർഥികളുടെ ലക്ഷകണക്കിന് പണം അവർ കവർന്നുവെന്നും രാഹുൽ പറഞ്ഞു.
അതേസമയം, വിഡ്ഢികള്‍ തങ്ങളെ കേള്‍ക്കുന്നില്ലെന്ന ജന്തർ മന്തറിലെ ഒരു വിദ്യാർഥിയുടെ അഭിപ്രായത്തെ രാഹുല്‍ സഭയില്‍ പരാമര്‍ശിച്ചത് ബഹളത്തിന് വഴിവച്ചു. എന്നാല്‍ താന്‍ ആരേയും വീഡ്ഢിയെന്ന് വിളിച്ചിട്ടില്ലെന്നും വിദ്യാർഥികളുടെ വികാരത്തെയാണ് പങ്കുവെച്ചതെന്നും രാഹുല്‍ ഗാന്ധി വിശദീകരിച്ചു.
എന്നാൽ, പാർലമെന്‍റിലാണ് സംസാരിക്കുന്നതെന്ന് ഓർക്കണമെന്ന് സ്പീക്കർ രാഹുൽ ഗാന്ധിയെ ഓർമിപ്പിച്ചു. ഇതിനു പിന്നാലെ ചില വിഡ്ഢികൾ ദൈവമാണെന്ന് കരുതുന്നുവെന്നും ഇതെല്ലാം അവരുടെ സൃഷ്‌ടിയാണെന്ന് വരുത്തിത്തീർക്കുന്നുവെന്നും രാഹുൽ പറഞ്ഞു. ബഹളം വച്ച ഭരണപക്ഷത്തോട് നിങ്ങളെയല്ല ഉദ്ദേശിച്ചതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
രാഹുലിന്‍റെ പരാമർശത്തെ വിമർശിച്ച മന്ത്രി കിരൺ റിജിജു പരാമർശം രേഖകളിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടു. നിലവാരമില്ലാത്ത പ്രയോഗങ്ങൾ രേഖകളിൽ നിന്ന് ഒഴിവാക്കാമെന്ന് സ്പീക്കർ വിശദമാക്കി.
Tags : Parliament Loksabha Protest RahulGandhi