ന്യൂഡൽഹി: എൽപിജി വിലവർധനയിലും ലഭ്യതക്കുറവിലും പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് സ്തംഭനം തുടരുന്നു.
ഇന്നലെ രാവിലെ 11ന് ലോക്സഭയിൽ നടപടികൾ ആരംഭിപ്പോൾ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി കേന്ദ്രസർക്കാരിനെതിരേ മുദ്യാവാക്യം മുഴക്കിയതോടെ ഉച്ചവരെ സഭാ നടപടികൾ സ്പീക്കർ നിർത്തിവച്ചു. പിന്നീട് രണ്ടു തവണ ചേർന്നപ്പോഴും പ്രതിപക്ഷം വിട്ടുവീഴ്ചയ്ക്കു തയാറാകാതിരുന്നതോടെ തിങ്കളാഴ്ച ചേരുന്നതിനായി ലോക്സഭ പിരിച്ചുവിട്ടു.
എന്നാൽ പ്രതിപക്ഷ ബഹളത്തിനിടയിലും ഉപധനാഭ്യർഥന ചർച്ചയ്ക്കു ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ മറുപടി നൽകി. അടുത്ത സാന്പത്തികവർഷത്തക്കുള്ള പുതുക്കിയ എസ്റ്റിമേറ്റുകൾക്കുള്ളിൽ ധനക്കമ്മി നിലനിർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് നിർമല വ്യക്തമാക്കി.
ആഗോള സാന്പത്തിക പ്രതിസന്ധികളെ ഫലപ്രദമായി നേരിടുന്നതിന് സാന്പത്തികസ്ഥിരതാ ഫണ്ടുകൾക്കായി 57381.84 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചതായി നിർമല പറഞ്ഞു. എൽപിജി ക്ഷാമം ഉൾപ്പെടെയുള്ള വെല്ലുവിളികളെ നേരിടാൻ തയാറാണെന്നും അവർ കൂട്ടിച്ചേർത്തു.
എൽപിജി ക്ഷാമം ഉയർത്തിക്കാട്ടിയുള്ള പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഇപ്പോഴത്തെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട കാര്യം പറയുന്പോൾ അതു കേൾക്കാതെയുള്ള പ്രതിപക്ഷബഹളം വിരോധാഭാസമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.
ഇതോടൊപ്പം കർഷകർക്ക് 19230 കോടി രൂപയുടെ വളം സബ്സിഡി അധികമായി അനുവദിച്ചിട്ടുണ്ടെന്നും നിർമല മറുപടിപ്രസംഗത്തിൽ അറിയിച്ചു. പ്രധാൻമന്ത്രി ഗരീബ് കല്യാണ് അന്ന യോജനയ്ക്കു കീഴിൽ സബ്സിഡിയിനത്തിൽ 23,641 കോടിയുടെയും അധികവിനിയോഗത്തിനും പാർലമെന്റിന്റെ അനുമതി തേടിയതായി മന്ത്രി പറഞ്ഞു.
പ്രതിരോധമന്ത്രാലയത്തിനായി 41,822 കോടി രൂപ കൂടുതൽ അനുവദിച്ചതായി നിർമല അറിയിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ മാർച്ച് 31 വരെയുള്ള ചെലവിലേക്കായി 30,000 കോടി രൂപ അനുവദിച്ചതായി മന്ത്രി വ്യക്തമാക്കി.
തൊഴിലുറപ്പ് പദ്ധതിക്കു പകരം കേന്ദ്രസർക്കാർ കൊണ്ടുവന്ന വിബി ജിറാംജി നിയമം ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരും. നടപ്പ് സാന്പത്തികവർഷത്തെ ബാക്കിയുള്ള കാലയളവിലേക്കായി 2.81 ലക്ഷം കോടിയുടെ അധികച്ചെലവിനുള്ള ധനാഭ്യർഥന ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി.
Tags : Lok Sabha passes money opposition