ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട കേസിൽ പൂനയിൽ ഒരു കോളജ് അധ്യാപികകൂടി അറസ്റ്റിൽ.
പരീക്ഷയുടെ ഫിസിക്സ് പേപ്പർ ചോർത്തി തെരഞ്ഞെടുക്കപ്പെട്ട ഒരുസംഘം വിദ്യാർഥികൾക്കു കൈമാറിയെന്നു കണ്ടെത്തിയതിനാലാണ് മനീഷ സഞ്ജയ് ഹവൽദാർ എന്ന ലക്ചറെ അറസ്റ്റ് ചെയ്തത്.
പൂന സേത് ഹിരാലാൽ സരഫ് പ്രസാലയിലെ അധ്യാപികയായിരുന്നു അവർ. എൻടിഎ നിയോഗിച്ച വിദഗ്ധസംഘത്തിലെ അംഗമായ ഇവർ ഫിസിക്സ് പരീക്ഷയുടെ ചോദ്യങ്ങൾ പൂർണമായും കണ്ടിരുന്നു.
കഴിഞ്ഞ ഏപ്രിലിലാണ് മറ്റൊരു പ്രതി മനിഷ മന്ധാരെയ്ക്ക് ചോദ്യങ്ങൾ ഇവർ കൈമാറിയത്. ബോട്ടണി അധ്യാപികയായ മനീഷയെ കഴിഞ്ഞ 16ന് പൂനയിൽനിന്ന് സിബിഐ പിടികൂടിയിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടന്ന റെയ്ഡിൽ ഒട്ടേറെ വിവരങ്ങൾ കണ്ടെത്തിയതായി സിബിഐ അറിയിച്ചു. രഹസ്യരേഖകൾ, ലാപ്ടോപ്, ബാങ്ക് ഇടപാടിന്റെ വിവരങ്ങൾ, മൊബൈൽ ഫോണുകൾ തുടങ്ങിയ ഇതിൽ ഉൾപ്പെടും.
ഡൽഹി, ജയ്പുർ, ഗുരുഗ്രാം, നാസിക്, പൂന, ലാത്തൂർ, അഹല്യനഗർ എന്നിവിടങ്ങളിൽനിന്നായി ഇതുവരെ 11 പേരെ അറസ്റ്റ് ചെയ്തു.
ചോദ്യപേപ്പർ ചോർന്നതിനെത്തുടർന്ന് കഴിഞ്ഞ മൂന്നാംതീയതി നടത്തിയ നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കിയിരുന്നു. പകരം അടുത്തമാസം 21 നു വീണ്ടും പരീക്ഷ നടത്താനാണു തീരുമാനം.
Tags : NEET question paper leak Teacher arrested Pune