ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാൻ പിന്തുണയുള്ള ഭീകരസംഘടനകളും പലസ്തീൻ ഭീകരസംഘടനയായ ഹമാസും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഭീകരാക്രമണവുമായി ബന്ധപ്പെട്ടു സമർപ്പിച്ച കുറ്റപത്രത്തിലാണ് ഹമാസ് ബന്ധം പരിശോധിക്കുന്ന കാര്യം എൻഐഎ പരാമർശിച്ചിരിക്കുന്നത്.
ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച ലഷ്കർ ഇ തൊയ്ബ, അതിന്റെ നിഴൽസംഘടനയായ ദ റസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) എന്നിവയ്ക്ക് ഹമാസ്, അൽ ക്വയ്ദ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്നതു പരിശോധിക്കണമെന്ന് എൻഐഎ കുറ്റപത്രത്തിൽ പറയുന്നു.
ഇന്ത്യയിൽ നടന്ന ഒരു ഭീകരാക്രമണവുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിൽ ഇതാദ്യമായാണ് ഹമാസ് പോലുള്ള ഭീകരസംഘടനയുടെ പേര് എൻഐഎ പരാമർശിക്കുന്നത്.
പഹൽഗാം ഭീകരാക്രമണത്തിന് ഏതെങ്കിലും തരത്തിലുള്ള സഹായം ഹമാസിൽനിന്നു ലഭിച്ചോ എന്നത് ഉൾപ്പെടെയുള്ള വിഷയമായിരിക്കും അന്വേഷണ ഏജൻസി പരിശോധനയ്ക്കു വിധേയമാക്കുക.
2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന്റെ രീതിയും 2025 ഏപ്രിൽ 22ന് പഹൽഗാമിലെ ബൈസരൻ താഴ്വരയിൽ വിനോദസഞ്ചാരികൾക്കു നേരേ നടന്ന ആക്രമണത്തിന്റെ രീതിയും തമ്മിൽ ചില സമാനതകൾ കണ്ടെത്തിയതാണ് അന്വേഷണ ഉദ്യോഗസ്ഥരിൽ ഇത്തരമൊരു സംശയത്തിനു കാരണമായത്.
Tags : Pahalgam terror attack NIA probe Hamas