ലക്നോ: പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനെത്തിയ മരുമകനെ ഭാര്യയുടെ അച്ഛനും അമ്മയും സഹോദരിമാരും ചേർന്ന് ക്രൂരമായി മർദിച്ചുകൊന്നു. ഉത്തർ പ്രദേശിലെ പ്രതാപ്ഗഡിൽ വിഷ്ണു യാദവാണ് (30) കൊല്ലപ്പെട്ടത്. വിഷ്ണുവിന്റെ ഭാര്യ സാക്ഷി സിംഗിന്റെ കൈകാലുകൾ കെട്ടിയിട്ട ശേഷം യുവതിയുടെ മുന്നിൽ ഇട്ടാണ് വിഷ്ണുവിനെ മർദിച്ച് കൊന്നത്.
മാർച്ച് 17ന് സാക്ഷിയേയും വിഷ്ണുവിനേയും ബംഗ്ല ബസാർ ഭാഗത്തെ സെക്ടർ 1ലെ വീട്ടിലേക്ക് സാക്ഷിയുടെ മാതാപിതാക്കൾ ക്ഷണിച്ചു. വീട്ടിലെത്തിയ സാക്ഷിയെ മാതാപിതാക്കൾ കെട്ടിയിട്ടും പിന്നാലെയായിരുന്നു വിഷ്ണുവിനെ മരപ്പലക കൊണ്ട് മാറിമാറി ആക്രമിച്ചത്. ഭർത്താവിനെ വെറുതെ വിടണമെന്നും ആക്രമിക്കരുതെന്നുമുള്ള സാക്ഷിയുടെ നിലവിളിക്ക് വീട്ടുകാർ വഴങ്ങിയതുമില്ല.
വിഷ്ണുവിന്റെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ കിടക്കുന്നത് കണ്ട അയൽവാസികളാണ് വിവരം പോലീസിൽ അറിയിച്ചത്. കൈകാലുകൾ ബന്ധിച്ച നിലയിലുണ്ടായിരുന്ന സാക്ഷിയെ പോലീസ് രക്ഷിപ്പെടുത്തി.
സംഭവത്തിൽ വിഷ്ണുവിന്റെ പിതാവിന്റെ പരാതിയിൽ സാക്ഷിയുടെ പിതാവ് തീർഥരാജ് സിംഗ്, അമ്മ സരോജ് ദേവി, സഹോദരിമാരായ രാധ, രത്ന, ജ്യോതി, വിധി എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ആക്രമണത്തിന് ഉപയോഗിച്ച പട്ടികയും മരക്കമ്പുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മുപ്പതിലേറെ മാരക മുറിവുകളാണ് യുവാവിന്റെ മരണത്തിന് കാരണമായത്. ഇതിൽ 16 മുറിവുകൾ വിഷ്ണുവിന്റെ തലയിലാണ് ഏറ്റിട്ടുള്ളത്.
തലയോട്ടി പൂർണമായും തകർന്ന നിലയിലാണുള്ളത്. തല പൊട്ടിയുണ്ടായ രക്തസ്രാവത്തേത്തുടർന്നാണ് യുവാവ് മരിച്ചതെന്നാണ് പ്രാഥമിക നിരീക്ഷണം. നാല് വർഷം മുൻപ് സാക്ഷിയുടെ വിവാഹം നടന്നത് മുതൽ കുടുംബത്തിന് വിഷ്ണുവിനോട് പകയുണ്ടായിരുന്നു.