ന്യൂഡൽഹി: മോദി സർക്കാർ ചുമതലയേറ്റ് 12 വർഷത്തിനിടയിൽ ലോക്സഭയിൽ ആദ്യതോൽവി ഏറ്റുവാങ്ങിയതുൾപ്പെടെ നിരവധി നാടകീയരംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച പാർലമെന്റ് സമ്മേളനം അനിശ്ചിതകാലത്തേക്കു പിരിഞ്ഞു.
ജനുവരി 28ന് ആരംഭിച്ച ബജറ്റ് സമ്മേളനമാണ് മൂന്ന് ഘട്ടമായി ചേർന്നശേഷം ഇന്നലെ പിരിഞ്ഞത്. ഫെബ്രുവരി 13ന് അവസാനിച്ച ആദ്യഘട്ട സമ്മേളനം പ്രതിഷേധത്തിൽ മുങ്ങിയപ്പോൾ മാർച്ച് ഒൻപതിന് പുനരാരംഭിച്ച രണ്ടാംഘട്ടത്തിൽ ഭരണ പ്രതിപക്ഷ സമവായത്തെ തുടർന്ന് കാര്യമായ പ്രതിഷേധങ്ങളുണ്ടായില്ല.
രണ്ടാംഘട്ടത്തിൽ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി (എഫ്സിആർഎ) സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചെങ്കിലും പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയതോടെ താത്കാലികമായി പിൻവാങ്ങിയിരുന്നു.
ഏപ്രിൽ രണ്ടിനു പിരിഞ്ഞ രണ്ടാംഘട്ട സമ്മേളനം ലോക്സഭാ സീറ്റുകളുടെ എണ്ണം വർധിപ്പിച്ചുകൊണ്ട് വനിത സംവരണം നടപ്പാക്കുന്നതിന് മൂന്ന് ബില്ലുകൾ പാസാക്കുന്നതിനായി ഏപ്രിൽ 16ന് മൂന്നു ദിവസത്തേക്കു വീണ്ടും ചേർന്നു. എന്നാൽ മോദി സർക്കാർ ആദ്യമായി ലോക്സഭയിൽ പരാജയം നേരിടുന്നതാണ് കണ്ടത്. 298 വോട്ടുകൾക്കെതിരെ 230 വോട്ടുകളോടെ ഭരണഘടനാ ഭേദഗതി പരാജയപ്പെട്ടു.
ബജറ്റ് സമ്മേളനത്തിൽ ഇരുസഭകളിലുംകൂടി ആദ്യഘട്ടത്തിൽ 13 സിറ്റിംഗുകളും രണ്ടാംഘട്ടത്തിൽ 15 സിറ്റിംഗുകളുമാണ് നടത്തിയത്. അവസാനഘട്ടത്തിൽ മൂന്ന് സിറ്റിംഗുകളും നടന്നു. ആകെ 31 സിറ്റിംഗുകളാണ് ബജറ്റ് സമ്മേളനത്തിൽ നടന്നത്.
ലോക്സഭാ സ്പീക്കറെ സ്ഥാനത്തുനിന്ന് നീക്കുന്നതടക്കമുള്ള പ്രമേയം ചർച്ചചെയ്യുന്നതുൾപ്പെടെ രണ്ടാംഘട്ട സമ്മേളനത്തിൽ നടന്നു. 12 മണിക്കൂറും 27 മിനിറ്റും എടുത്ത് നടന്ന ചർച്ചയിൽ 53 അംഗങ്ങൾ പങ്കെടുത്തെങ്കിലും പ്രമേയം പരാജയപ്പെട്ടു.12 ബില്ലുകളാണ് ബജറ്റ് സെഷനിൽ പുതിയതായി ലോക്സഭയിൽ അവതരിപ്പിച്ചത്. ഒമ്പത് ബില്ലുകൾ ലോക്സഭയും രാജ്യസഭയും പാസാക്കി.
മുൻ സമ്മേളനത്തിൽ അവതരിപ്പിച്ച ബില്ലുകൾ ഉൾപ്പെടെ പാസാക്കിയതിൽപെടുന്നു. രണ്ട് ബില്ലുകൾ പാർലമെന്റ് കമ്മിറ്റിക്ക് വിട്ടു. ഭരണഘടന (നൂറ്റി മുപ്പത്തിയൊന്നാം ഭേദഗതി) ബിൽ ഉൾപ്പെടെ സമ്മേളനത്തിന്റെ മൂന്നാംഘട്ടത്തിൽ അവതരിപ്പിച്ച മൂന്ന് ബില്ലുകൾ പരാജയപ്പെട്ടു. കേന്ദ്ര സായുധ പോലീസ് സേന (പൊതുഭരണം ) ബിൽ രാജ്യസഭയിലാണ് അവതരിപ്പിച്ചത്.
Tags : Parliament adjourned indefinitely