ഹൈദരാബാദ്: കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബന്ദി സഞ്ജയ് കുമാറിന്റെ മകനെതിരേ പോക്സോ കേസ്. മന്ത്രിയുടെ മകനായ ഭാഗീരഥ് 17 കാരിയായ തന്റെ മകളെ ലൈംഗീകമായി ദുരുപയോഗം ചെയ്തുവെന്ന് അമ്മ പരാതിപ്പെടുകയായിരുന്നു. എട്ടുമാസം മുന്പായിരുന്നു സംഭവം.
അതേസമയം പെൺകുട്ടിക്കെതിരേ ഭാഗീരഥും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പെൺകുട്ടിയുടെ കുടുംബത്തെ വിശ്വസിച്ച് ഏതാനും പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ ഒപ്പം പോയിട്ടുണ്ടെന്നാണ് ഭാഗീരഥിന്റെ വിശദീകരണം. ഇതിനുശേഷം പെൺകുട്ടിയെ വിവാഹം ചെയ്യണമെന്ന് കുടുംബം ആവശ്യപ്പെട്ടു. തയാറല്ലെന്നു പറഞ്ഞതോടെ പണം ആവശ്യപ്പെട്ടു. 50,000 രൂപ നൽകിയെങ്കിലും അഞ്ചു കോടിരൂപ വേണമെന്നു ഭീഷണിമുഴക്കി. പണം നൽകിയില്ലെങ്കിൽ ജീവനൊടുക്കുമെന്ന് അമ്മ ഭീഷണിപ്പെടുത്തിയെന്നും ഭാഗീരഥിന്റെ പരാതിയിലുണ്ട്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനു തൊട്ടുമുന്പ് കേസ് രജിസ്റ്റർചെയ്തത് രാഷ്ട്രീയതാത്പര്യങ്ങൾ മൂലമാണെന്ന് മന്ത്രി ബന്ദി സഞ്ജയ് കുമാർ ആരോപിച്ചു. കുടുംബാംഗങ്ങളെ രാഷ്ട്രീയയുദ്ധത്തിലേക്കു വലിച്ചിഴയ്ക്കുന്നത് ഭീരുത്വമാണെന്നും അദ്ദേഹം പറഞ്ഞു.
Tags : POCSO case Union Minister Sanjay Kumar's son