ന്യൂഡൽഹി: ബിജെപി ഭരണത്തിന് കീഴിൽ ലോക മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 157-ലേക്ക് താഴ്ന്നുവെന്നും മാധ്യമസ്വാതന്ത്ര്യം വലിയ തോതിൽ ഹനിക്കപ്പെട്ടുവെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ജനാധിപത്യ പ്രക്രിയയുടെ അവിഭാജ്യ ഘടകമാണ് മാധ്യമസ്വാതന്ത്ര്യമെന്ന നെഹ്റുവിന്റെ വാക്കുകൾ ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
2014 മുതൽ 2023 വരെയുള്ള കാലയളവിൽ 36 മാധ്യമപ്രവർത്തകർ ജയിലിലായെന്നും, യുഎപിഎ പോലുള്ള കഠിനമായ നിയമങ്ങൾ മാധ്യമങ്ങളെ നിശബ്ദമാക്കാൻ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അഴിമതി റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ കൊല്ലപ്പെടുന്നുവെന്ന് ഖർഗെ ആരോപിച്ചു. ഉത്തർപ്രദേശ്, ഹരിയാന, ചത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ പേരുകളും അദ്ദേഹം എടുത്തുപറഞ്ഞു.
വാർത്താമുറികളെ നിശബ്ദമാക്കാൻ അപകീർത്തി നിയമങ്ങളും ദേശീയ സുരക്ഷാ നിയമങ്ങളും കേന്ദ്രം ആയുധമാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സോഷ്യൽ മീഡിയയ്ക്ക് മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങളെ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
അധികാരത്തിലിരിക്കുന്നവരെ ചോദ്യം ചെയ്യുകയും അവരെ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റുകയുമാണ് ഒരു സ്വതന്ത്ര മാധ്യമത്തിന്റെ ധർമ്മമെന്ന് ഖർഗെ ഓർമിപ്പിച്ചു. എന്നാൽ ഇന്നത്തെ ഭരണകൂടം സ്വതന്ത്ര പത്രപ്രവർത്തനത്തെ ശിക്ഷിക്കുകയും സർക്കാരിന് വിധേയമായി നിൽക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഈ സാഹചര്യം ജനാധിപത്യ സ്ഥാപനങ്ങൾക്ക് ദൂരവ്യാപകമായ നാശമുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.