ന്യൂഡൽഹി: ഹർദീപ് സിംഗ് പുരിയുടെ മകൾ ശതകോടീശ്വരനായ ജോർജ് സോറോസിൽ നിന്ന് പണം കൈപ്പറ്റിയെന്ന ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി. ഇതിന്റെ രേഖകൾ എന്ന് അവകാശപ്പെട്ടുകൊണ്ട് ചില പേപ്പറുകളും സഭയിൽ പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. എന്നാൽ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ ഭരണപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിന് കാരണമായി. നൽകിയ നോട്ടീസിലെ കാര്യങ്ങൾ മാത്രം സംസാരിക്കാനും സഭയുടെ മര്യാദകൾ പാലിക്കാനും സ്പീക്കർ ഓം ബിർള രാഹുൽ ഗാന്ധിയോട് നിർദേശിച്ചു.
ചട്ടങ്ങൾ ലംഘിച്ച് സംസാരിക്കാൻ ആരെയും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ സ്പീക്കർ, ബഹളത്തെത്തുടർന്ന് സീറ്റിൽ നിന്ന് എഴുന്നേറ്റു പോയി. തുടർന്ന് ജഗദംബിക പാൽ സഭാനടപടികൾ നിയന്ത്രിച്ചു. രാഹുൽ ഗാന്ധിക്കെതിരെ മറുപടിയുമായി ബിജെപി എംപി നിഷികാന്ത് ദുബെ രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ 'ഭാരത് ജോഡോ യാത്ര'യ്ക്ക് ജോർജ് സോറോസ് പത്ത് കോടി രൂപ നൽകിയെന്ന് ദുബെ ആരോപിച്ചു. പ്രതിപക്ഷ നേതാക്കൾ പാർലമെന്റ് പരിസരത്ത് ചായയും ബിസ്കറ്റും കഴിച്ച് സമരം ചെയ്യുന്നത് പാർലമെന്റിനെ ഒരു 'പിക്നിക് സ്പോട്ട്' ആക്കി മാറ്റുന്നതിന് തുല്യമാണെന്നും അദ്ദേഹം പരിഹസിച്ചു. സഭയ്ക്കുള്ളിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ച ദുബെയെ ജഗദംബിക പാൽ വിലക്കി.
Tags : Rahul Gandhi Hardeep Singh Puri