ന്യൂഡൽഹി: പശ്ചിമബംഗാളിൽ കോൺഗ്രസ് പ്രവർത്തകൻ ദേബ്ദീപ് ചാറ്റർജി കൊല്ലപ്പെട്ട സംഭവത്തിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെതിരേ രൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബംഗാളിൽ നിലനിൽക്കുന്നത് ജനാധിപത്യമല്ലെന്നും മറിച്ച് തൃണമൂൽ കോൺഗ്രസിന്റ് ഭീകരവാഴ്ചയാണെന്നും അദ്ദേഹം ആരോപിച്ചു.
തെരഞ്ഞെടുപ്പിനു പിന്നാലെ തൃണമൂൽ ഗുണ്ടകൾ ദേബ്ദീപ് ചാറ്റർജിയെ കൊലപ്പെടുത്തിയ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. കൊല്ലപ്പെട്ട ദേബ്ദീപ് ചാറ്റർജിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം കുറിച്ചു.
വോട്ടെടുപ്പിനുശേഷം വിരുദ്ധ ശബ്ദങ്ങളെ ഉന്മൂലനം ചെയ്യുകയെന്നത് തൃണമൂലിന്റെ മുഖമുദ്രയായി മാറിയിരിക്കുകയാണ്. കോൺഗ്രസ് രാഷ്ട്രീയം ഒരിക്കലും ആക്രമണത്തിൽ അധിഷ്ഠിതമല്ല. ഭരണഘടന മൂല്യങ്ങളിലും അംഹിസയിലുമാണ് പാർട്ടി വിശ്വസിക്കുന്നതെന്ന് രാഹുൽ ഗാന്ധി കൂട്ടിചേർത്തു. സംഭവത്തിലെ കുറ്റക്കാരായ മുഴുവൻ പേരെയും ഉടൻ അറസ്റ്റുചെയ്യണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
അസൻസോളിലെ കോൺഗ്രസ് പ്രവർത്തകനായ ദേബ്ദീപ് ചാറ്റർജി തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.
അസൻസോൾ നോർത്ത് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി പ്രസേൻജിത്തിന്റെ അടുത്ത അനുയായിയായിരുന്നു കൊല്ലപ്പെട്ട ദേബ്ദീപ്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് ദേബ്ദീപിന്റെ കൊലപാതകത്തിനു പിന്നിലെന്ന് ആരോപണവുമായി പശ്ചിമബംഗാൾ പ്രദേശ് കോൺഗ്രസ് കമ്മിറ്റി നേരത്തേ രംഗത്തെത്തിയിരുന്നു.
Tags : Rahul West Bengal terror