മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ ചികിത്സയിലായിരിക്കെ രോഗി ആശുപത്രിയിൽ മരിച്ചതിനെ തുടർന്ന് ബന്ധുക്കൾ വാർഡ് അടിച്ച് തകർക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്തു. കരൾ രോഗ ബാധിതനായ ഭഗവാൻ നിംബോർ (45) ആണ് മരിച്ചത്. ഉൽഹാസ്നഗറിലെ ആശുപത്രിയിലാണ് സംഭവം.
ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിച്ചിപ്പ് രണ്ട് മണിക്കൂറിനുള്ളിൽ ഭഗവാൻ മരിക്കുകയായിരുന്നു. മരണവാർത്ത അറിഞ്ഞതോടെ പ്രകോപിതരായ കുടുംബാംഗങ്ങൾ വാർഡിലെ വൈദ്യുതി ഉപകരണങ്ങൾ അടിച്ചുതകർക്കുകയും ആശുപത്രി ജീവനക്കാരുമായി ഏറ്റുമുട്ടുകയും ചെയ്തു. ഭഗവാന്റെ ഭാര്യയും മകനും വാർഡിലെ ഉപകരണങ്ങൾ നശിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
ആശുപത്രി ആക്രമിച്ചതിൽ പ്രതിഷേദിച്ച് ജീവനക്കാർ ജോലി നിർത്തിവച്ച് സമരം ആരംഭിച്ചിരുന്നു. അക്രമികൾക്കെതിരെ കേസെടുക്കണമെന്നും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് പോലീസ് സ്ഥലത്തെത്തി ജീവനക്കാരുമായി ചർച്ച നടത്തി. പ്രതികൾക്കെതിരെ പോലീസ് നിയമ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയതിന് ശേഷമാണ് ജീവനക്കാർ സമരം പിൻവലിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.