ന്യൂഡൽഹി: യുഎഇ വിമാനത്താവള അധികൃതർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയിലുള്ള വിമാന സർവീസുകൾ തടസപ്പെട്ടു. ഞായറാഴ്ച നടത്താനിരുന്ന നിരവധി സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു.
ഇറാൻ, ഇറാഖ് വ്യോമപാതകൾ അടച്ചതിനെത്തുടർന്ന് വിമാനങ്ങൾക്ക് ദൂരം കൂടുതലുള്ള ബദൽ പാതകൾ ഉപയോഗിക്കേണ്ടി വരുന്നുണ്ട്. ഇത് കണക്കിലെടുത്ത് വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎ എയർ ഇന്ത്യയ്ക്ക് വിമാന ജീവനക്കാരുടെ ഡ്യൂട്ടി സമയക്രമത്തിൽ ഇളവ് അനുവദിച്ചു. ഏപ്രിൽ 30 വരെയാണ് ഇളവ് ബാധകമാകുക.
നിലവിലെ സാഹചര്യത്തിൽ പുതിയ ഷെഡ്യൂൾ പ്രകാരം എയർ ഇന്ത്യ ഡൽഹിക്കും ദുബായിക്കും ഇടയിൽ ഒരു സർവീസ് മാത്രമാണ് നടത്തുന്നത്. ബാക്കി നാല് വിമാനങ്ങളും റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസും ഡൽഹി - ദുബായ് സെക്ടറിൽ ഒരു സർവീസ് മാത്രമാണ് നിലനിർത്തിയത്. ബാക്കി അഞ്ച് സർവീസുകളും ഒഴിവാക്കിയിരിക്കുകയാണ്.
അബുദാബി, റാസൽഖൈമ, ഷാർജ എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ പൂർണമായും റദ്ദാക്കിയിട്ടുണ്ട്. യാത്ര തടസപ്പെട്ടവർക്ക് ടിക്കറ്റുകൾ മറ്റൊരു തീയതിയിലേക്ക് മാറ്റുകയോ അല്ലെങ്കിൽ തുക പൂർണമായി തിരികെ വാങ്ങുകയോ ചെയ്യാവുന്നതാണെന്ന് കമ്പനി അറിയിച്ചു. അതേസമയം ദോഹയിലേക്കും തിരിച്ചുമുള്ള സർവീസുകൾ പരിമിതമായ തോതിൽ പുനരാരംഭിച്ചതായി ഖത്തർ എയർവേയ്സ് അറിയിച്ചു. ഡൽഹി, മുംബൈ എന്നിവയുൾപ്പെടെയുള്ള പ്രമുഖ നഗരങ്ങളിലേക്കുള്ള സർവീസുകളും ഇതിൽ ഉൾപ്പെടുന്നു.