ഐഷി ഘോഷ്
ന്യൂഡൽഹി: എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി. ഡൽഹി പാട്യാല ഹൗസ് കോടതിയുടേതാണ് നടപടി.
അഞ്ച് വര്‍ഷം മുമ്പുള്ള കേസിലെ അറസ്റ്റ് വാറണ്ട് കോടതി ബുധനാഴ്ച സ്റ്റേ ചെയ്തിരുന്നു. ഐഷി നല്കിയ അപേക്ഷയിലായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് റദ്ദാക്കിക്കൊണ്ടുള്ള നടപടി. നേരത്തെ അയച്ച സമൻസില്‍ ഹാജരാകാത്തതിന് 1000 രൂപ പിഴ അടയ്ക്കണമെന്നും കോടതി നിർദേശിച്ചു.
2021-ൽ ബംഗ്ലാ ഭവനിലേക്ക് നടത്തിയ മാർട്ടുമായി ബന്ധപ്പെട്ട കേസിൽ പട്യാല ഹൗസ് കോടതി ഏപ്രിൽ 15-നാണ് ഐഷി ഘോഷിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഈ വാറണ്ടുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ സമൻസോ അറിയിപ്പോ നൽകിയിരുന്നില്ല.
തുടർന്ന് ജന്തർ മന്തറിലെ പ്രതിഷേധത്തിന് ശേഷമാണ് ഈ കേസിൽ വീണ്ടും പോലീസ് നടപടികൾ ഉണ്ടാകുന്നത്. നീറ്റ് ചോദ്യച്ചോർച്ചാ സമരത്തിന് നേതൃത്വം നൽകിയ ഐഷിയെ തടങ്കലിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് എത്തിയതെന്ന് വിമർശനം ഉയർന്നിരുന്നു.
ഇതിന്റെ ഭാഗമായി സമരത്തിൽ മുൻനിരയിലുണ്ടായിരുന്ന ഐഷിയെ ലക്ഷ്യമിട്ട് ചൊവ്വാഴ്ച വൈകുന്നേരം ഡൽഹി പോലീസ് എകെജി ഭവനിലെത്തിയിരുന്നു. വർഷങ്ങൾ പഴക്കമുള്ള കേസ് കുത്തിപ്പൊക്കി ഐഷിയെ അറസ്റ്റ് ചെയ്യാനായിരുന്നു പോലീസിന്റെ ശ്രമം എന്നാരോപിച്ച് വ്യാപക പ്രതിഷേധമാണ് ഇതിനെതിരെ ഉയർന്നത്.
Tags : warrant Aishe Ghosh cancelled Deepika DeepikaNewspaper NewsUpdate DailyNews