ന്യൂഡൽഹി: വനിതാ സംവരണം യാഥാർത്ഥ്യമാക്കുന്നതിനായുള്ള നിർണായകമായ ഭരണഘടനാ ഭേദഗതികൾക്കായി ഏപ്രിൽ 16 മുതൽ പാർലമെന്റിന്റെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനം ചേരും. 2023-ൽ പാസാക്കിയ 'നാരീശക്തി വന്ദൻ അധിനിയം' നടപ്പിലാക്കുന്നതിനായുള്ള ഭേദഗതി ബില്ലും ഡീലിമിറ്റേഷൻ (മണ്ഡല പുനർനിർണയം) ബില്ലുമാണ് ഈ സമ്മേളനത്തിൽ അവതരിപ്പിക്കുക.
നിയമസഭകളിലും ലോക്സഭയിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സെൻസസ് വൈകുന്ന സാഹചര്യത്തിൽ, 2011ലെ സെൻസസ് വിവരങ്ങൾ അടിസ്ഥാനമാക്കി മണ്ഡല പുനർനിർണ്ണയം നടത്തി സംവരണം നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. മണ്ഡല പുനർനിർണയം പൂർത്തിയാകുന്നതോടെ ലോക്സഭയിലെ ആകെ സീറ്റുകളുടെ എണ്ണം 543-ൽ നിന്ന് 816 ആയി ഉയർന്നേക്കാം.