ശ്രീനഗർ: 2025 ഏപ്രിൽ 22ന് പഹൽഗാമിലെ ബൈസരൻ താഴ്വരയിലുണ്ടായ ഭീകരാക്രമണം നടന്നിട്ട് നാളെ ഒരു വർഷം തികയുന്നു. 26 പേരുടെ ജീവൻ കവർന്ന ആ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ നേവി ഓഫീസർ ലെഫ്റ്റനന്റ് വിനയ് നർവാളിന്റെ ഭാര്യ ഹിമാൻഷി നർവാളിന്റെ ചിത്രം അന്ന് രാജ്യത്തിന്റെയാകെ വേദനയായി മാറിയിരുന്നു.
ഏപ്രിൽ 16-നായിരുന്നു വിനയ് നർവാളിന്റെയും ഹിമാൻഷിയുടെയും വിവാഹം. വിവാഹം കഴിഞ്ഞ് ആറാം ദിവസം ഹണിമൂണിനായി പഹൽഗാമിലെത്തിയപ്പോഴാണ് ഭീകരരുടെ വെടിയേറ്റ് വിനയ് കൊല്ലപ്പെട്ടത്. തന്റെ പ്രിയതമനെ നഷ്ടപ്പെട്ടിട്ടും മുസ്ലിംങ്ങൾക്കെതിരെയോ കാഷ്മീരികൾക്കെതിരെയോ വെറുപ്പ് പ്രചരിപ്പിക്കരുതെന്ന ഹിമാൻഷിയുടെ സമാധാന സന്ദേശം വലിയ ചർച്ചയായിരുന്നു. ഈ നിലപാടിന്റെ പേരിൽ അവർ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾക്കും ഇരയായി.
ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം അതിർത്തിക്കപ്പുറം നടത്തിയ പ്രത്യാക്രമണമാണ് 'ഓപ്പറേഷൻ സിന്ദൂർ'. ഭീകരത അവസാനിപ്പിക്കാനുള്ള ഈ നീക്കത്തെ ഹിമാൻഷി സ്വാഗതം ചെയ്തിരുന്നു. 26 പേരുടെ ജീവൻ കവർന്ന ആക്രമണത്തിന് സൈന്യം തിരിച്ചടി നൽകിയെങ്കിലും, മരിച്ചവരുടെ ആശ്രിതർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് കുടുംബങ്ങൾ ആരോപിക്കുന്നു.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രഖ്യാപിച്ച ധനസഹായവും ആശ്രിത നിയമനവും പലർക്കും ലഭിച്ചിട്ടില്ല. സർക്കാർ വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾക്കായി ഓഫീസുകൾ കയറിയിറങ്ങേണ്ട അവസ്ഥയാണെന്ന് ഇരകളുടെ മക്കളും ഭാര്യമാരും പരാതിപ്പെടുന്നു. അതേസമയം, ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ രാജ്യം വീരമൃത്യു വരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.