പ്ലാസ്റ്റിക് കറൻസി നോട്ടുകൾ അച്ചടിക്കാൻ കേന്ദ്രാനുമതി (പ്രതീകാത്മക ചിത്രം)
ന്യൂഡൽഹി: ഇന്ത്യയിൽ പ്ലാസ്റ്റിക് (പോളിമർ) കറൻസി നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കാൻ കേന്ദ്ര സർക്കാർ റിസർവ് ബാങ്കിന് അനുമതി നൽകി. 10 രൂപ, 20 രൂപ മൂല്യമുള്ള 100 കോടി വീതം (ആകെ 200 കോടി) പോളിമർ നോട്ടുകളാണ് പ്രാരംഭ ഘട്ടത്തിൽ വിപണിയിലിറക്കുക. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
നിലവിൽ ഉപയോഗിക്കുന്ന പേപ്പർ നോട്ടുകൾക്ക് പകരം പൂർണമായി പ്ലാസ്റ്റിക് നോട്ടുകൾ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ലെന്നും, പേപ്പർ നോട്ടുകൾക്കൊപ്പം പോളിമർ നോട്ടുകളും വിപണിയിൽ ലഭ്യമാക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ആർഎസ്ബിഐയുടെ സബ്സിഡിയറിയായ ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൺ ലിമിറ്റഡ് പോളിമർ നോട്ടുകൾ അച്ചടിക്കുന്നതിനാവശ്യമായ ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
സാധാരണ പേപ്പർ നോട്ടുകളെ അപേക്ഷിച്ച് രണ്ട് മുതൽ ആറ് ഇരട്ടി വരെ കൂടുതൽ സമയം പോളിമർ നോട്ടുകൾ കേടുപാടുകൾ കൂടാതെ ഉപയോഗിക്കാൻ സാധിക്കും. കട്ടി കുറഞ്ഞതും പെട്ടെന്ന് കീറിപ്പോകാത്തതുമായതിനാൽ പുതിയ നോട്ടുകൾ വീണ്ടും അച്ചടിക്കേണ്ടിവരുന്ന ചെലവും നഷ്ടവും ഗണ്യമായി കുറയ്ക്കാം. അത്യാധുനിക സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുത്താൻ സാധിക്കുന്നതിനാൽ വ്യാജനോട്ടുകൾ നിർമിക്കുന്നത് തടയാനാകും.
നിലവിൽ ഓസ്ട്രേലിയ, ബ്രിട്ടൻ, കാനഡ, ന്യൂസിലാൻഡ്, സിംഗപ്പൂർ, തായ്ലൻഡ് തുടങ്ങി അറുപതോളം രാജ്യങ്ങൾ പോളിമർ കറൻസികൾ ഉപയോഗിക്കുന്നുണ്ട്. 1988-ൽ ഓസ്ട്രേലിയയാണ് ലോകത്ത് ആദ്യമായി പോളിമർ നോട്ടുകൾ പൂർണമായി നടപ്പിലാക്കിയത്.
Tags : RBI Currency PlastciNotes DeepikaNews LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash