കോൺഗ്രസ് ലോക്സഭാംഗം പ്രിയങ്ക ഗാന്ധി, ഐഐടി മദ്രാസ് ഡയറക്ടർ വി. കാമകോടി
ന്യൂഡൽഹി: ദേശീയ പരീക്ഷാ ഏജൻസിയുടെ പരീക്ഷാ പരിഷ്കരണങ്ങൾക്കായുള്ള ഉന്നതാധികാര സമിതിയിൽ അംഗമായി നിയമിക്കപ്പെട്ട ഐഐടി മദ്രാസ് ഡയറക്ടർ പ്രൊഫ. വി. കാമകോടിയെ "ഗോമൂത്ര വിദഗ്ദ്ധൻ" എന്ന് വിളിച്ച് അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര. മുൻപ് ഗോമൂത്രത്തിന്റെ ഔഷധഗുണങ്ങളെ കുറിച്ച് കാമകോടി നടത്തിയ പ്രസ്താവനകളെ ചൂണ്ടിക്കാണിച്ചാണ് പ്രിയങ്കയുടെ പരിഹാസം.
ചോദ്യപേപ്പർ ചോർച്ച വിവാദങ്ങൾക്ക് ശേഷം പരീക്ഷാ സംവിധാനം കൂടുതൽ സുതാര്യമാക്കാൻ ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ രൂപീകരിച്ച വിദഗ്ധ സമിതിയിലേക്ക് കാമകോടിയെ നിയമിച്ചതിന് പിന്നാലെയാണ് പ്രിയങ്കയുടെ രാഷ്ട്രീയ കടന്നാക്രമണം.
ആരാണ് വി. കാമകോടി?
പ്രിയങ്ക ഗാന്ധിയുടെ വിമർശനം രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിതുറന്നെങ്കിലും, കമ്പ്യൂട്ടർ സയൻസ് രംഗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരിൽ ഒരാളാണ് വി. കാമകോടി. ഐഐടി മദ്രാസിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ എംഎസും പിഎച്ച്ഡിയും നേടി. 2001-ൽ അധ്യാപകനായി ചേർന്നു, 2022 ജനുവരി മുതൽ ഡയറക്ടറാണ്.
പ്രതിരോധം, വാർത്താവിനിമയം എന്നീ മേഖലകളിൽ വിദേശ ചിപ്പുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനായി ഇന്ത്യ നിർമിച്ച ആദ്യ തദ്ദേശീയ പ്രോസസ്സറായ 'ശക്തി'വികസിപ്പിച്ചെടുത്ത ടീമിന് നേതൃത്വം നൽകിയത് കാമകോടിയാണ്.
ഗോമൂത്ര വിവാദത്തിന് പിന്നിൽ
2025 ജനുവരിയിൽ ചെന്നൈയിലെ ഒരു ഗോശാലയിൽ നടന്ന മാട്ടുപ്പൊങ്കൽ ചടങ്ങിലാണ് വിവാദത്തിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്. നാടൻ പശുക്കളുടെ പ്രാധാന്യത്തെക്കുറിച്ചും ജൈവകൃഷിയെക്കുറിച്ചും സംസാരിക്കവേ, ഗോമൂത്രത്തിന് ബാക്ടീരിയ വിരുദ്ധവും ദഹനത്തെ സഹായിക്കുന്നതുമായ ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം സംസാരിച്ചിരുന്നു. ഇതിനെയാണ് പ്രിയങ്ക ഗാന്ധി രാഷ്ട്രീയ ആയുധമാക്കിയത്.
എൻടിഎ ടാസ്ക് ഫോഴ്സിലെ പങ്ക്
നിലവിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ എഴുതുന്ന എൻടിഎ പരീക്ഷകൾ ചോർച്ചയില്ലാതെ സുരക്ഷിതമായും സുതാര്യമായും നടത്തുന്നതിന് ആവശ്യമായ വിവരസാങ്കേതിക-സുരക്ഷാ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുക എന്നതാണ് പാനലിൽ കാമകോടിയുടെ പ്രധാന ചുമതല.
Tags : PriyankaGandhi VKamaKoti LatestNews NTA Deepika DeepikaNewspaper BreakingNews Deepika CurrentAffairs GlobalNews DailyNews InDepth NewsFlash