കോല്‍ക്കത്ത: ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ജ്ഞാനേഷ് കുമാറിനെതിരെ പരസ്യമായി ഭീഷണി മുഴക്കി തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മണിറുല്‍ ഇസ്‌ലാം. പശ്ചിമ ബംഗാളിലെ ലോക്സഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്ന പൊതുയോഗത്തിലാണ് വിവാദപരമായ പരാമര്‍ശം.
കേന്ദ്ര സേനയെ വിന്യസിച്ചുകൊണ്ട് വോട്ടര്‍മാരെ പേടിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചായിരുന്നു മണിറുല്‍ ഇസ്‌ലാമിന്‍റെ പ്രസംഗം. 'ജ്ഞാനേഷ് കുമാർ, നിങ്ങള്‍ എവിടെ ഒളിച്ചാലും, ഭൂമിക്കടിയില്‍ പോയാല്‍ പോലും അവിടെ നിന്ന് വലിച്ചിഴച്ച് പുറത്തെത്തിക്കാന്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക് അറിയാം' എന്ന് എംഎല്‍എ പരസ്യമായി വെല്ലുവിളിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്പക്ഷമല്ലെന്നും ബിജെപിക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പിനു ശേഷം ഉദ്യോഗസ്ഥര്‍ക്കു മറുപടി നല്‍കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അതേസമയം ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തിക്കെതിരെയുള്ള ഇത്തരം പ്രസ്താവനകള്‍ ജനാധിപത്യ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ബിജെപി രംഗത്തെത്തി. തൃണമൂല്‍ കോണ്‍ഗ്രസ് അക്രമത്തിന്‍റെ ഭാഷയാണ് സംസാരിക്കുന്നതെന്നും ബിജെപി നേതൃത്വം കുറ്റപ്പെടുത്തി.
എംഎല്‍എയുടെ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കാന്‍ സാധ്യതയുണ്ട്. പ്രസംഗത്തിന്‍റെ ദൃശ്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോട് കമ്മീഷന്‍ നിര്‍ദേശിച്ചതായാണ് വിവരം. മുമ്പും വിവാദ പ്രസംഗങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച നേതാവാണ് മണിറുല്‍ ഇസ്‌ലാം.