ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയെച്ചൊല്ലി പാർലമെന്റിൽ പ്രതിഷേധിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്കെതിരെ ആഞ്ഞടിച്ച് ബിജെപി. പ്രതിപക്ഷം സഭാനടപടികളെ ബന്ദിയാക്കാൻ ശ്രമിക്കുകയാണെന്നും ജനാധിപത്യപരമായ കീഴ്വഴക്കങ്ങൾ ലംഘിക്കുകയാണെന്നും ബിജെപി എംപിമാർ ആരോപിച്ചു. ബഹളത്തെത്തുടർന്ന് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു.
ബിജെപി എംപി സംബിത് പത്ര, രവിശങ്കർ പ്രസാദ്, അനുരാഗ് സിംഗ് ഠാക്കൂർ, കങ്കണ റണാവത്ത് തുടങ്ങിയവരാണ് പ്രതിപക്ഷത്തിനെതിരെ രൂക്ഷ പ്രതികരണവുമായെത്തിയത്. സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്നും എന്നാൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം സഭയുടെ അന്തസ് കെടുത്തുകയാണെന്നും മുൻ മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. പ്രതിപക്ഷം സഭയെ 'ഹൈജാക്ക്' ചെയ്തിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിദേശകാര്യമന്ത്രി സഭയിൽ പ്രസ്താവന നടത്തുമ്പോൾ പ്ലക്കാർഡുകൾ ഉയർത്തുന്നത് അപക്വമാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു.
സ്പീക്കർ ഓം ബിർളയുടെ അഭാവത്തിൽ സഭ നിയന്ത്രിച്ച ജഗദംബിക പാൽ, പ്രതിപക്ഷം നികുതിദായകരുടെ പണം പാഴാക്കുകയാണെന്ന് വിമർശിച്ചു. ഉച്ചയ്ക്ക് 12 മണിക്കും പിന്നീട് മൂന്ന് മണിക്കും സഭ ചേർന്നുവെങ്കിലും പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതോടെ നടപടികൾ മുന്നോട്ട് കൊണ്ടുപോകാനായില്ല. ഇതേത്തുടർന്നാണ് ലോക്സഭ ഇന്നത്തേക്ക് പിരിച്ചുവിട്ടത്.
Tags : BJP MPs opposition protest Parliament