ചെന്നൈ: പ്രവർത്തകരുടെയും ആരാധകരുടെയും ഇടയിലേക്ക് സൈക്കിൾ ചവിട്ടിയെത്തി ടിവികെ അധ്യക്ഷൻ വിജയുടെ റോഡ് ഷോ കന്യാകുമാരിയിൽ. തമിഴ്നാട്ടിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെക്കൻ തമിഴ്നാടിനെ ഇളക്കിമറിച്ച് തുറന്ന വാഹനത്തിൽ എത്തിയശേഷമാണ് സൈക്കിളിൽ പ്രവർത്തകർക്കിടയിലേക്ക് ചെന്നത്.
ഭരണകക്ഷിയായ ഡിഎംകെയെ കടന്നാക്രമിച്ചും വിപ്ലവകരമായ വാഗ്ദാനങ്ങൾ മുന്നോട്ടുവച്ചുമാണ് കന്യാകുമാരിയിലും വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ സാധാരണക്കാരെ പീഡിപ്പിക്കുന്ന കേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്ന് വിജയ് കുറ്റപ്പെടുത്തി. ഒരു ചെറിയ കാര്യത്തിന് പോലും ജനങ്ങൾ ഉദ്യോഗസ്ഥരുടെയും ഭരണകക്ഷി നേതാക്കളുടെയും മുന്നിൽ കൈനീട്ടേണ്ട അവസ്ഥയാണ്.
അഴിമതി താഴെത്തട്ട് മുതൽ മുകൾത്തട്ട് വരെ പടർന്നുപിടിച്ചിരിക്കുന്നു. ഓരോ സർക്കാർ പദ്ധതിയിൽ നിന്നും നിശ്ചിത ശതമാനം ‘കട്ട്' (കമ്മീഷൻ) മന്ത്രിമാരുടെ പോക്കറ്റിലേക്കാണ് പോകുന്നതെന്നും വിജയ് ആരോപിച്ചു. ജനങ്ങൾക്ക് സേവനങ്ങൾ ലഭിക്കാൻ സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ടി വരില്ലെന്നതാണ് ടിവികെയുടെ പ്രധാന വാഗ്ദാനം.
സർക്കാർ പദ്ധതികളും ആനുകൂല്യങ്ങളും പൗരന്മാരുടെ വീട്ടുപടിക്കൽ നേരിട്ടെത്തിക്കും. ഇതിനായി ആധാർ മാതൃകയിൽ ഓരോ പൗരനും പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകും. ഈ കാർഡ് വഴി ഇടനിലക്കാരില്ലാതെ ആനുകൂല്യങ്ങൾ ജനങ്ങളിലേക്ക് നേരിട്ടെത്തുമെന്ന് വിജയ് ഉറപ്പുനൽകി.
ഉച്ച കഴിഞ്ഞ് മൂന്ന് മുതൽ വൈകിട്ട് എട്ടു വരെ ആറ് നിയമസഭാ മണ്ഡലങ്ങളിൽ പര്യടനം നടത്താനാണ് വിജയ്ക്ക് അനുമതി നൽകിയത്. വിവേകാനന്ദ കോളജിൽ നിശ്ചയിച്ചിരുന്ന പൊതുയോഗം ടിവികെ റദ്ദക്കിയിരുന്നു. ഇന്നലെ കടലൂരിൽ നടത്താനിരുന്ന റോഡ്ഷോ വിജയ് റദ്ദാക്കിയിരുന്നു. വിജയ് പ്രചാരണത്തിനിടയിൽ ഇടവേള എടുക്കുന്നത് ഇന്നലെ ഡിഎംകെ പരിഹസിച്ചിരുന്നു.
Tags : TVK President Vijay road show Kanyakumari