ചെന്നൈ: ഡിഎംകെയുടെ ശക്തിദുർഗമായ ചെന്നൈ നഗരത്തിലെ സീറ്റുകൾ പിടിച്ചെടുക്കാനൊരുങ്ങി നടൻ വിജയിന്റെ പാർട്ടിയായ ടിവികെ. 2021ൽ ചെന്നൈ നഗരത്തിലെ 16 സീറ്റുകളും വിജയിച്ചത് ഡിഎംകെയായിരുന്നു.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരും മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധിയുടെ മണ്ഡലമായ ചെപ്പോക്ക്-തിരുവല്ലിക്കേനിയും ചെന്നൈ നഗരത്തിലാണ്. മന്ത്രിമാരായ പി.കെ. ശേഖർ ബാബു (ഹാർബർ), മാ സുബ്രഹ്മണ്യൻ (സെയ്ദാപേട്ട്) എന്നിവരും ചെന്നൈ നഗരത്തിൽനിന്നാണു വിജയിച്ചത്.
ചെന്നൈ നഗരത്തിലെ പെരന്പൂരിൽ നടൻ വിജയ് മത്സരിക്കണമെന്നാണു ടിവികെ നേതാക്കളുടെ താത്പര്യം. പാർട്ടി ജനറൽ സെക്രട്ടറിമാായ ബുസി എൻ. ആനന്ദ് ടി നഗറിലും ആധവ് അർജുന വില്ലിവാക്കത്തും മത്സരിക്കാനൊരുങ്ങുകയാണ്.
അണ്ണാ ഡിഎംകെയിൽനിന്നു ടിവികെയിലെത്തിയ ജെ.സി.ഡി. പ്രഭാകർ തൗസന്റ്സ് ലൈറ്റ്സിൽ മത്സരിച്ചേക്കും. തമിഴ്നാട്ടിൽ ആരുമായും സഖ്യമുണ്ടാക്കില്ലെന്ന് ഇന്നലെയും വിജയ് ആവർത്തിച്ചു.
എൻഡിഎ സഖ്യം ഇല്ലെന്നു സ്ഥിരീകരിച്ച് വിജയ്
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുമായി സഖ്യമില്ലെന്ന് സ്ഥിരീകരിച്ച് നടനും ടിവികെ നേതാവുമായ വിജയ്. സഖ്യത്തിന് ടിവികെ തയാറാകുമെന്ന പ്രചാരണം അണികളെ ആശയക്കുഴപ്പത്തിലെത്തിക്കുന്നുണ്ടെന്നും മാമല്ലപുരത്ത് ഇഫ്താർ ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
മതേതര, സാമൂഹ്യനീതി തത്വങ്ങളിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ടിവികെ തയാറല്ല. മാത്രമല്ല ടിവികെയുടെ നേതൃത്വത്തിലുള്ള സർക്കാർ മാത്രമാണ് ലക്ഷ്യം. ഒരു മുന്നണിയുടെയും ബി ടീമായി പ്രവർത്തിക്കാനില്ലെന്നും എൻഡിഎയെ പേരെടുത്തു പറയാതെ വിജയ് പറഞ്ഞു.