റാഞ്ചി: ജാർഖണ്ഡിലെ ലത്തേഹാരിൽ പൂക്കൾ ശേഖരിക്കാൻ വനത്തിൽ പോയ രണ്ട് സ്ത്രീകൾ കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ചു. ശിലാമാനിയ ദേവി (64), ശാന്തി കുൻവർ (50) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ പൂക്കൾ ശേഖരിക്കാനായി ഇരുവരും വനത്തിലേയ്ക്ക് പോയതായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മൃതദേഹങ്ങൾ ആശുപത്രയിലേയ്ക്ക് മാറ്റി. കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബങ്ങൾക്ക് ജാർഖണ്ഡ് സർക്കാർ നാല് ലക്ഷം രൂപ വീതം ധനസഹായം നൽകുന്നുണ്ട്. ഇതിന്റെ ഭാഗമായി മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് അടിയന്തര സഹായമായി 50,000 രൂപ വീതം കൈമാറി. ബാക്കി പണം മറ്റ് ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം നൽകുമെന്ന് അധികൃതർ അറിയിച്ചു.