ചെന്നൈ: തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ സി. ജോസഫ് വിജയ്, മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിനെ സന്ദർശിച്ചു. പതിറ്റാണ്ടുകൾ നീണ്ട ഡിഎംകെ - എഐഎഡിഎംകെ ദ്വികക്ഷി ഭരണത്തിന് അന്ത്യം കുറിച്ച് മുഖ്യമന്ത്രി കസേരയിലെത്തിയ ശേഷം ആദ്യമായാണ് വിജയ് സ്റ്റാലിനെ കാണുന്നത്.
ചെന്നൈ ആൽവാർപേട്ടിലെ സ്റ്റാലിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. എം.കെ. സ്റ്റാലിനും മകൻ ഉദയനിധി സ്റ്റാലിനും ചേർന്നാണ് വിജയിയെ സ്വീകരിച്ചത്. കറുത്ത സ്യൂട്ട് ധരിച്ചെത്തിയ വിജയ് കൈകൂപ്പി സ്റ്റാലിനെ അഭിവാദ്യം ചെയ്തു. സ്റ്റാലിൻ തിരികെയും അഭിവാദ്യം അർപ്പിച്ചു. തുടർന്ന് ഇരുവരും ഹസ്തദാനം ചെയ്യുകയും പരസ്പരം കെട്ടിപ്പിടിക്കുകയും ചെയ്തു.
ഇതൊരു മര്യാദ സന്ദർശനം മാത്രമാണെന്നാണ് ഔദ്യോഗിക വിശദീകരണം. ഇരുവരും തമ്മിൽ രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തോ എന്ന കാര്യം വ്യക്തമല്ല. മേയ് നാലിന് തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തമിഴ്നാട് വലിയ രാഷ്ട്രീയ അനിശ്ചിതത്വങ്ങളിലൂടെയാണ് കടന്നുപോയത്. ഡിഎംകെയും എഐഎഡിഎംകെയും കൈകോർത്തേക്കുമെന്ന് പോലും അഭ്യൂഹങ്ങളുണ്ടായിരുന്നു.
എന്നാൽ, കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ പിന്തുണയോടെ വിജയ് ഭൂരിപക്ഷം തെളിയിക്കുകയും സർക്കാർ രൂപീകരിക്കുകയും ചെയ്തു. തമിഴ് രാഷ്ട്രീയത്തിലെ അതികായനായ സ്റ്റാലിനെ നേരിട്ട് പോയി കണ്ട വിജയിന്റെ നടപടിയെ രാഷ്ട്രീയ നിരീക്ഷകർ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. തമിഴ് സിനിമയിലെയും രാഷ്ട്രീയത്തിലെയും പുതിയ മാറ്റങ്ങളുടെ സൂചനയായാണ് ഈ കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നത്.
Tags : Vijay Stalin .Tamil Nadu Latest News