ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധം ആശങ്കാജനകമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഇന്ധനവിതരണത്തെ കാര്യമായി ബാധിക്കാതിരിക്കാനും പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാനുമാണു സർക്കാരിന്റെ മുൻഗണനയെന്നും ലോക്സഭയിൽ നടത്തിയ പ്രസ്താവനയിൽ പ്രധാനമന്ത്രി പറഞ്ഞു. കർഷകരെ സഹായിക്കാനും വളം ലഭ്യമാക്കാനും നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
“യുദ്ധത്തിൽനിന്ന് ഉടലെടുക്കുന്ന സാഹചര്യം വളരെക്കാലത്തേക്ക് അനുഭവപ്പെടും. നമ്മൾ തയാറായിരിക്കണം. ഐക്യത്തോടെ തുടരേണ്ടതുണ്ട്. നമ്മൾ ഒരേ സ്വരത്തിൽ സംസാരിക്കണം.
പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ ദീർഘകാല ആഘാതം കുറയ്ക്കുന്നതിനുള്ള തന്ത്രങ്ങൾക്കായി കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്” - പ്രധാനമന്ത്രി മോദി പ്രസ്താവിച്ചു. സംഘർഷം ലഘൂകരിക്കാൻ ഇന്ത്യ ശ്രമിക്കുന്നുണ്ടെന്നും സംഭാഷണവും നയതന്ത്രവുമാണ് ഏക മാർഗമെന്നും പ്രധാനമന്ത്രി പറഞ്ഞു.
യുദ്ധം ആരംഭിച്ചശേഷം, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ യാത്ര വെല്ലുവിളി നിറഞ്ഞതായി. എങ്കിലും പെട്രോൾ, ഡീസൽ, പ്രകൃതിവാതകം, പാചകവാതകം എന്നിവയുടെ വിതരണത്തെ സാരമായി ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്.
ഹോർമുസ് കടലിടുക്കു വഴി വലിയ അളവിൽ അസംസ്കൃത എണ്ണ, വാതകം, വളം, മറ്റ് അവശ്യവസ്തുക്കൾ എന്നിവ ഇന്ത്യയിലേക്കു വരുന്നുണ്ടെന്നു പ്രധാനമന്ത്രി പാർലമെന്റിനെ അറിയിച്ചു. വാണിജ്യ ഷിപ്പിംഗിലെ ആക്രമണങ്ങളും ഹോർമുസ് കടലിടുക്കു തടസപ്പെടുത്തലും സ്വീകാര്യമല്ലെന്ന് പാർലമെന്റിൽ നടത്തിയ 20 മിനിറ്റ് നീണ്ട പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.
ഇതൊക്കെയാണെങ്കിലും രാജ്യത്തിന്റെ എൽപിജി ആവശ്യകതയുടെ 60 ശതമാനം ഇറക്കുമതി ചെയ്യുകയാണ്. വിതരണത്തിലെ അനിശ്ചിതത്വം കാരണം, ഗാർഹിക എൽപിജി ഉപഭോക്താക്കൾക്കു മുൻഗണന നൽകിയിട്ടുണ്ട്. എൽപിജിയുടെ ആഭ്യന്തര ഉത്പാദനം വർധിപ്പിച്ചിട്ടുമുണ്ട്.
രാജ്യത്തുടനീളം പെട്രോളിന്റെയും ഡീസലിന്റെയും വിതരണം സുഗമമായി തുടരുന്നുവെന്ന് ഉറപ്പാക്കാൻ തുടർച്ചയായ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. - മോദി പറഞ്ഞു.
രാജ്യത്തിന് 53 ലക്ഷം മെട്രിക് ടണ് പെട്രോൾ ശേഖരം ഉണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. എത്തനോൾ മിശ്രിതം കാരണം മുന്പത്തേക്കാൾ 4.5 കോടി ബാരൽ കുറവാണ് ഇന്ത്യയുടെ എണ്ണ ഇറക്കുമതി. ഊർജസ്രോതസുകൾ വിപുലപ്പെടുത്തിയതു നേട്ടമായി.
ഇന്ത്യ 41 രാജ്യങ്ങളിൽ നിന്ന് ഇന്ധനം ഇപ്പോൾ ഇറക്കുമതി ചെയ്യുന്നുണ്ട്. നേരത്തേയിത് 27 രാജ്യങ്ങളിൽനിന്നായിരുന്നു. വൈദ്യുതി വിതരണം തടസപ്പെടാതിരിക്കാൻ ആവശ്യമായ കൽക്കരി ശേഖരമുണ്ട്.
Tags : Narendra Modi PM Modi West Asian Conflict Middle East War Parliament