കോൽക്കത്ത: പശ്ചിമ ബംഗാളിൽ അനധികൃതമായി താമസിക്കുന്ന വിദേശികളെയും തടവ് കാലാവധി പൂർത്തിയാക്കി നാടുകടത്തൽ കാത്തുനിൽക്കുന്നവരെയും പാർപ്പിക്കുന്നതിനായി എല്ലാ ജില്ലകളിലും 'ഹോൾഡിംഗ് സെന്ററുകൾ' സ്ഥാപിക്കാൻ മുഖ്യമന്ത്രി സുവേന്ദു അധികാരി നിർദേശം നൽകി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പാലിച്ച് അടിയന്തരമായി ഇത്തരം കേന്ദ്രങ്ങൾ ഒരുക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ജില്ലാ മജിസ്ട്രേറ്റുമാർക്ക് ഉത്തരവ് കൈമാറി.
അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് പുതിയ ബിജെപി സർക്കാർ സ്വീകരിക്കുന്നത്. 'കണ്ടെത്തുക, ഒഴിവാക്കുക, നാടുകടത്തുക' എന്ന നയത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. എന്നാൽ പൗരത്വ ഭേദഗതി നിയമപ്രകാരം പൗരത്വത്തിന് അർഹതയുള്ള ഹിന്ദു അഭയാർത്ഥികൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അനധികൃതമായി അതിർത്തി കടന്നെത്തുന്ന ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടിയാൽ സാധാരണ നടപടിക്രമങ്ങൾ പാലിച്ച് കോടതിയിൽ ഹാജരാക്കുന്നതിന് പകരം, അവർക്ക് ഭക്ഷണവും മറ്റ് പ്രാഥമിക സൗകര്യങ്ങളും നൽകി നേരിട്ട് അതിർത്തി രക്ഷാസേനയ്ക്ക് കൈമാറാൻ മുഖ്യമന്ത്രി പോലീസിനും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിനും കർശന നിർദേശം നൽകിയിട്ടുണ്ട്.
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ അവശേഷിക്കുന്ന 27 കിലോമീറ്റർ ഭാഗത്ത് കമ്പിവേലി നിർമിക്കുന്നതിനായി 75 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ അടുത്തിടെ ബിഎസ്എഫിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് കുടിയേറ്റക്കാർക്കെതിരെയുള്ള പ്രാദേശിക നടപടികളും ശക്തമാക്കിയത്.
അനധികൃത കുടിയേറ്റം തടയുന്നതുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനുകൾ അതിർത്തി രക്ഷാസേനയുമായി ചേർന്ന് സംയുക്തമായി പ്രവർത്തിക്കണമെന്നും, പിടികൂടുന്നവരുടെ കൃത്യമായ പ്രതിവാര റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറണമെന്നും സുവേന്ദു അധികാരി നിർദേശിച്ചിട്ടുണ്ട്.
Tags : Suvendu Adhikari West Bengal Latest News