ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം: പരിഹരിക്കാൻ തയാറാറെന്ന് ട്രംപ്
Friday, May 29, 2020 7:55 AM IST
വാഷിംഗ്ടൺ: അതിര്‍ത്തി മേഖലയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഉടലെടുത്തിരിക്കുന്ന തര്‍ക്കത്തില്‍ മധ്യസ്ഥതയ്ക്ക് തയാറാറെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയും ചൈനയും തമ്മില്‍ ഉയര്‍ന്നു വന്നിരിക്കുന്ന അതിര്‍ത്തി തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് യുഎസ് ഇരു രാജ്യങ്ങളെയും അറിയിച്ചിട്ടുണ്ടെന്നുമാണ് ട്രംപ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

നേരത്തെ കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ തയാറാണെന്ന് ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യ ഇത് നിരസിക്കുകയായിരുന്നു. ലഡാക്കിലെ ഇന്ത്യാ- ചൈന നിയന്ത്രണ രേഖ സംബന്ധിച്ച തര്‍ക്കമാണ് രൂക്ഷമായത്. തുടര്‍ന്ന് ഗുല്‍ദോങ് സെക്ടറിന് സമീപം ചൈന സൈനിക സാന്നിദ്ധ്യം വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ലഡാക്കിലും ഉത്തരാഖണ്ഡിലും ഇന്ത്യ അധികമായി സേനയെ വിന്യസിച്ചിരുന്നു.

മേയ് ആദ്യവാരം മുതല്‍ സിക്കിം അതിര്‍ത്തിയ്ക്ക് സമീപം ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. തങ്ങളുടെ സൈന്യത്തിന്റെ പട്രോളിങ് ഇന്ത്യന്‍ സൈന്യം തടസപ്പെടുത്തിയതായി ചൈനയുടെ ആഭ്യന്തരമന്ത്രാലയം ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള പ്രകോപനം കാരണമാണ് തങ്ങള്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതെന്നാണ് ചൈനയുടെ അവകാശവാദം.

റിപ്പോർട്ട്:പി.പി. ചെറിയാൻ