ബെർലിൻ: ദുബായി ആസ്ഥാനമായുള്ള എമിറേറ്റ്സിന്റെ ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ എയർബസ് എ380 ബെർലിൻ ബ്രാൻഡൻബർഗ് (BER) വിമാനത്താവളത്തിൽ ഇറങ്ങിയത് ജർമൻ സർക്കാരുമായി ബന്ധപ്പെട്ട പുതിയ രാഷ്ട്രീയ - വ്യോമയാന വിവാദത്തിന് വഴിവച്ചിരിക്കുകയാണ്.
എമിറേറ്റ്സിന് നിലവിൽ ജർമനിയിലെ ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക്, ഡ്യൂസൽഡോർഫ്, ഹാംബർഗ് എന്നീ നാല് നഗരങ്ങളിലേക്കാണ് സ്ഥിര സർവീസുകൾ നടത്താൻ അനുമതിയുള്ളത്. ബെർലിനിലേക്ക് സർവീസ് ആരംഭിക്കാൻ വർഷങ്ങളായി കമ്പനി ശ്രമിച്ചുവരുന്നുവെങ്കിലും ജർമൻ സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ല.
ജർമനിയുടെ ദേശീയ വിമാനക്കമ്പനിയായ ലുഫ്താൻസയുടെ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് എമിറേറ്റ്സിന് ബെർലിനിലേക്ക് പ്രവേശനം നിഷേധിക്കുന്നതെന്നാണ് വിലയിരുത്തൽ. എമിറേറ്റ്സിന്റെ വരവ് ലുഫ്താൻസയുടെ ബിസിനസിനെ ബാധിക്കുമെന്ന ആശങ്കയാണ് ഇതിന് പിന്നിലെ പ്രധാന കാരണമെന്നാണ് സൂചന.
അതേസമയം, ജർമൻ തലസ്ഥാനമായ ബെർലിനിലേക്ക് കൂടുതൽ അന്താരാഷ്ട്ര കണക്റ്റിംഗ് സർവീസുകൾ എത്തിക്കണമെന്നാണ് പ്രാദേശിക ഭരണകൂടത്തിന്റെയും വ്യാപാര മേഖലയുടെയും ആവശ്യം. കേന്ദ്ര സർക്കാരിന്റെ നിലവിലെ നയം മൂലം നഗരത്തിന് സാമ്പത്തിക നഷ്ടമുണ്ടാകുന്നതായി ബെർലിൻ അധികൃതർ ആരോപിക്കുന്നു.
ഒരു എ380 വിമാനത്തിന്റെ ലാൻഡിംഗ് വീണ്ടും അന്താരാഷ്ട്ര വ്യോമയാന നയങ്ങളും ദേശീയ വിമാനക്കമ്പനികളുടെ താത്പര്യങ്ങളും തമ്മിലുള്ള സംഘർഷം ജർമനിയിൽ ചർച്ചാവിഷയമാക്കിയിരിക്കുകയാണ്.
Tags : BerlinAirport Germany AviationNews Berlin