മുൻ ഗവർണർ എഞ്ചൽ അഗിറെ
മെക്സിക്കോ: മെക്സിക്കോയിൽ 43 വിദ്യാർഥികൾ ദുരൂഹമായി കാണാതായ സംഭവത്തിൽ തെളിവുകൾ നശിപ്പിച്ചെന്നാരോപിച്ച് ഗെറെറോ സംസ്ഥാന മുൻ ഗവർണർ എഞ്ചൽ അഗിറെയെ അധികൃതർ അറസ്റ്റ് ചെയ്തു. പത്ത് വർഷം മുമ്പാണ് രാജ്യത്തെ ഞെട്ടിച്ച ഈ സംഭവം നടന്നത്.
2014-ൽ അയോത്സിനാപ റൂറൽ ടീച്ചേഴ്സ് കോളജിലെ 43 വിദ്യാർഥികളാണ് ബസുകൾ പിടിച്ചെടുത്ത് പ്രതിഷേധത്തിന് പോകുന്നതിനിടയിൽ കാണാതായത്. വിദ്യാർഥികളെക്കുറിച്ചുള്ള വിവരങ്ങളും തെളിവുകളും മറച്ചുവച്ചെന്നാണ് മുൻ ഗവർണർക്കെതിരേയുള്ള പ്രധാന കുറ്റം.
സുരക്ഷാ സേനയും പ്രാദേശിക അധികാരികളും കാർട്ടലുകളും ചേർന്നുള്ള ഒത്തുകളിയാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. കേസിൽ മുൻ അറ്റോർണി ജനറൽ ഹെസൂസ് മുറില്ലോ കരമിന് ശേഷം അറസ്റ്റിലാകുന്ന ഏറ്റവും ഉയർന്ന പദവിയിലുള്ള വ്യക്തിയാണ് എഞ്ചൽ അഗിറെ.
സംഭവത്തിൽ ഒട്ടനവധി അറസ്റ്റുകൾ നടന്നിട്ടുണ്ടെങ്കിലും വിദ്യാർഥികൾക്ക് എന്ത് സംഭവിച്ചുവെന്നതിന്റെ യഥാർഥ കാരണം ഇനിയും വ്യക്തമല്ല. കേസിൽ മൂന്ന് വിദ്യാർഥികളുടെ അസ്ഥി അവശിഷ്ടങ്ങൾ മാത്രമാണ് ഇതുവരെ കണ്ടെത്താനായിട്ടുള്ളത്.