അറ്റ്ലാന്റാ: ജോർജിയയിലെ 14-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിലേക്ക് നടന്ന ആവേശകരമായ പ്രത്യേക തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ക്ലേ ഫുള്ളർ വിജയിച്ചു. ഡെമോക്രാറ്റിക് സ്ഥാനാർഥിയും മുൻ ആർമി ജനറലുമായ ഷോൺ ഹാരിസിനെയാണ് ഫുള്ളർ പരാജയപ്പെടുത്തിയത്.
മുൻ പ്രതിനിധി മർജോറി ടെയ്ലർ ഗ്രീൻ രാജിവച്ചതിനെ തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. ട്രംപിന്റെ പിന്തുണയോടെ മത്സരിച്ച മുൻ പ്രോസിക്യൂട്ടർ ക്ലേ ഫുള്ളർ വിജയിച്ചു. ഇത് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ നേരിയ ഭൂരിപക്ഷം നിലനിർത്താൻ സഹായിക്കും.
വിജയിച്ചെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് റിപ്പബ്ലിക്കൻ പാർട്ടിയുടെ ഭൂരിപക്ഷത്തിൽ വലിയ കുറവുണ്ടായി. 2024ൽ ട്രംപ് 37 ശതമാനം വോട്ടിന് മുന്നിട്ടുനിന്ന ഈ മണ്ഡലത്തിൽ ഫുള്ളറുടെ ലീഡ് വെറും 12 ശതമാനമായി ചുരുങ്ങി.
അതായത് ഏകദേശം 25 ശതമാനം വോട്ടിന്റെ കുറവ് റിപ്പബ്ലിക്കൻ പക്ഷത്തുണ്ടായി. റിപ്പബ്ലിക്കൻ കോട്ടയായ ചാറ്റൂഗ കൗണ്ടിയിൽ പോലും കഴിഞ്ഞ തവണത്തെ 52 ശതമാനം ഭൂരിപക്ഷം ഇത്തവണ 40 ശതമാനമായി കുറഞ്ഞു.
ഇതൊരു പരാജയമാണെങ്കിലും വരാനിരിക്കുന്ന 2026 മിഡ്ടേം തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റുകൾക്ക് വലിയ ആത്മവിശ്വാസം നൽകുന്ന ഫലമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
ജനങ്ങൾ മാറ്റത്തിന് തയാറെടുക്കുന്നു എന്നതിന്റെ സൂചനയാണിതെന്ന് ഷോൺ ഹാരിസ് പ്രതികരിച്ചു. മർജോറി ടെയ്ലർ ഗ്രീൻ ജനുവരിയിൽ പദവി ഒഴിഞ്ഞതിനെ തുടർന്നാണ് ഈ സീറ്റിലേക്ക് വോട്ടെടുപ്പ് ആവശ്യമായി വന്നത്.
Tags : Clay Fuller Republican Georgia Special Election