ഫോക്സ്വാഗൺ
ബർലിൻ: ആഗോള വാഹന നിർമാണ ഭീമന്മാരായ ഫോക്സ്വാഗൺ തങ്ങളുടെ പ്രമുഖ സ്പാനിഷ് ഉപ ബ്രാൻഡായ 'സിയറ്റ്' (Seat) വിപണിയിൽ നിന്ന് പിൻവലിക്കാൻ ഒരുങ്ങുന്നു. ആഭ്യന്തര ചെലവുകൾ ചുരുക്കുന്നതിന്റെയും ഘടനാപരമായ പുനഃ സംഘടനയുടെയും ഭാഗമായി 2029-ഓടെ സിയറ്റ് ബ്രാൻഡ് പൂർണമായും നിർത്തലാക്കാനാണ് മാനേജ്മെന്റ് ബോർഡിന്റെ തീരുമാനം. ജർമൻ ബിസിനസ് മാഗസിനായ 'വിർട്ഷാഫ്റ്റ്സ്വോഹെ' ആണ് ഈ നിർണായക വിവരം പുറത്തുവിട്ടത്.
ഫോക്സ്വാഗൺ സൂപ്പർവൈസറി ബോർഡ് വെള്ളിയാഴ്ച യോഗം ചേർന്ന് ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കും. കമ്പനിയുടെ 2030-ലേക്കുള്ള ഭാവി പദ്ധതികളിൽ സിയറ്റ് ബ്രാൻഡിനെ പൂർണമായി ഒഴിവാക്കിയിരിക്കുകയാണ്. പകരം, വിപണിയിൽ വൻ വിജയമായി മാറിയ സഹോദര ബ്രാൻഡായ 'കുപ്ര'യിൽ (Cupra) കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ നീക്കം.
സിയറ്റിന്റെ പിന്മാറ്റത്തിനു പിന്നിലെ കാരണങ്ങൾ
കുപ്രയുടെ വൻ മുന്നേറ്റം: കഴിഞ്ഞ കുറച്ചുകാലമായി സിയറ്റിനേക്കാൾ വലിയ വിൽപനയും ജനപ്രീതിയുമാണ് സ്പോർട്ടി ബ്രാൻഡായ കുപ്ര സ്വന്തമാക്കുന്നത്. 2026-ന്റെ ആദ്യ പകുതിയിൽ കുപ്ര 1,70,100 കാറുകൾ വിറ്റഴിച്ചപ്പോൾ സിയറ്റിന് 1,29,600 വാഹനങ്ങൾ മാത്രമാണ് വിൽക്കാൻ സാധിച്ചത്. രണ്ട് ബ്രാൻഡുകൾക്കായി അധിക വിഭവങ്ങളും ഫണ്ടും വിനിയോഗിക്കുന്നതിനു പകരം, കൂടുതൽ ലാഭകരമായ കുപ്രയിലേക്ക് പൂർണ ശ്രദ്ധ മാറ്റുന്നത് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നാണ് കമ്പനി വിലയിരുത്തൽ. കുപ്രയാണ് ഭാവിയെന്നും സിയറ്റ് പഴയകാലത്തിന്റെ ഭാഗമായിക്കഴിഞ്ഞുവെന്നും ബെർലിനിലെ ഓട്ടൊമൊബൈൽ വിദഗ്ദ്ധൻ ഫ്രാങ്ക് ഷ്വോപ്പെ ചൂണ്ടിക്കാട്ടി.
അതേസമയം, സിയറ്റിനെ പൂർണമായി നിർത്തലാക്കാതെ റെനോയുടെ 'ഡാസിയ' (Dacia) മോഡലുകളെപ്പോലെ കുറഞ്ഞ വിലയിലുള്ള എൻട്രി-ലെവൽ കാറുകളുടെ ബ്രാൻഡായി നിലനിർത്താമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫോക്സ്വാഗണിൽ സമഗ്രമായ അഴിച്ചു
പണിസിയറ്റിന്റെ പിൻവാങ്ങൽ ഫോക്സ്വാഗൺ ഗ്രൂപ്പിൽ നടക്കാൻ പോകുന്ന വൻ അഴിച്ചുപണിയുടെ ഒരു ഭാഗം മാത്രമാണ്. വെള്ളിയാഴ്ച ചേരുന്ന യോഗത്തിൽ ജർമനിയിലെ നാല് പ്രധാന പ്ലാന്റുകളുടെ (സ്വിക്കാവ്, എംഡൻ, ഹാനോവർ, ഓഡി പ്ലാന്റായ നെക്കാഴ്സുൽം) ഭാവി സംബന്ധിച്ചും ചർച്ച നടക്കും.
ലോകമെമ്പാടുമുള്ള ശാഖകളിൽ നിന്നായി പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ വെട്ടിച്ചുരുക്കാനുള്ള രഹസ്യ നീക്കങ്ങളും കമ്പനി സജീവമായി പരിഗണിക്കുന്നുണ്ട്. ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളിൽ നിന്നുള്ള കടുത്ത മത്സരവും രാജ്യാന്തര വിപണിയിലെ തളർച്ചയും മറികടക്കാൻ ഗ്രൂപ്പ് സിഇഒ ഒലിവർ ബ്ലൂമിന്റെ നേതൃത്വത്തിൽ കർശന ചെലവുചുരുക്കൽ പദ്ധതികളാണ് നടപ്പിലാക്കുന്നത്. എന്നാൽ പ്ലാന്റുകൾ പൂട്ടുന്നതിനും തൊഴിൽ വെട്ടിക്കുറയ്ക്കുന്നതിനുമെതിരെ തൊഴിലാളി സംഘടനകൾ ഇതിനകം ശക്തമായ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്.
Tags : Deepika DeepikaNewspaper BreakingNews Volkswagen shocks automotive sector