ഹൂസ്റ്റൺ: പതിറ്റാണ്ടുകൾക്ക് മുൻപുള്ള ചെറിയ കേസുകളുടെ പേരിൽ പ്രവാസികളെയും ഗ്രീൻ കാർഡ് ഉടമകളെയും പുറത്താക്കാനുള്ള നീക്കം അമേരിക്കയിൽ കർശനമാകുന്നു. മെക്സിക്കോയിൽ നിന്ന് ബിസിനസ് യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന കനേഡിയൻ പൗരനും ഗ്രീൻ കാർഡ് ഉടമയുമായ കർട്ടിസ് ജെ. റൈറ്റിനെ (39) ഹൂസ്റ്റൺ വിമാനത്താവളത്തിൽ വെച്ച് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടങ്കലിലാക്കി.
17ാം വയസ്സിൽ നടന്ന മയക്കുമരുന്ന് കൈവശം വെക്കൽ കേസും പിന്നീട് നടന്ന ചില ട്രാഫിക്, ആയുധ നിയമ ലംഘനങ്ങളുമാണ് നടപടിക്ക് ആധാരമായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. ഇവയൊന്നും തന്നെ ഗൗരവകരമായ കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഉള്ളതല്ലെങ്കിലും, പഴയ റെക്കോർഡുകൾ മുൻനിർത്തി ഇദ്ദേഹത്തിന്റെ ഗ്രീൻ കാർഡ് റദ്ദാക്കി നാടുകടത്താനാണ് അധികൃതരുടെ നീക്കം.
കഴിഞ്ഞ 24 വർഷമായി അമേരിക്കയിൽ സ്ഥിരതാമസക്കാരനാണ് റൈറ്റ്. അമേരിക്കൻ പൗരയായ പ്രതിശ്രുത വധുവും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബം റൈറ്റിന്റെ മോചനത്തിനായി നിയമപോരാട്ടം നടത്തുകയാണ്.
ക്രിസ്മസ് കാലത്ത് ഗൃഹനാഥൻ തടങ്കലിലായത് കുടുംബത്തെ മാനസികമായി തളർത്തി. താനൊരു കുറ്റവാളിയല്ലെന്നും കുടുംബത്തോടൊപ്പം ജീവിക്കാൻ അനുവദിക്കണമെന്നുമാണ് റൈറ്റിന്റെ അപേക്ഷ.∙
കർശനമാകുന്ന കുടിയേറ്റ നിയമങ്ങൾ
ട്രംപ് ഭരണകൂടം കുടിയേറ്റ നിയമങ്ങൾ കർശനമാക്കിയതോടെ, വർഷങ്ങൾ പഴക്കമുള്ള നിസ്സാര കേസുകളുള്ള ഗ്രീൻ കാർഡ് ഉടമകൾ പോലും ഇപ്പോൾ നിരീക്ഷണത്തിലാണ്. ക്രിമിനൽ പശ്ചാത്തലമുള്ളവരെ പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇത്തരം നടപടികൾ. നിലവിൽ ടെക്സസിലെ തടങ്കൽ കേന്ദ്രത്തിലുള്ള റൈറ്റിന്റെ കോടതി വാദം ജനുവരി 16ന് നടക്കും.
Tags : Police Case Green card holder USA