കേരള രാഷ്ട്രീയ ചരിത്രത്തിൽ അധികം ആവർത്തിക്കാത്ത അത്യപൂർവമായ ഒരു തെരഞ്ഞെടുപ്പ് ഫലത്തിനായിരുന്നു 1965-ലെ നിയമസഭാ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്.
അതിൽ പ്രധാനകാര്യം തെരഞ്ഞെടുപ്പിനു ശേഷം ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാതെ വന്നതിനാൽ നിയമസഭാ തന്നെ പിരിച്ചുവിടേണ്ട സാഹചര്യം ഉണ്ടായി എന്നതാണ്.
മറ്റൊന്ന് കേരളത്തിന്റെ മൂന്നാമത്തെ മുഖ്യമന്ത്രിയായിരുന്ന ആർ. ശങ്കർ, പദവിയിലിരിക്കെ സ്വന്തം മണ്ഡലത്തിൽ പരാജയപ്പെട്ടത് കേരള രാഷ്ട്രീയത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു.
ഭരണപ്രതിസന്ധിയും സർക്കാരിന്റെ പതനവും
1962-ൽ അധികാരമേറ്റ ആർ. ശങ്കർ സർക്കാരിനെതിരേ കോൺഗ്രസിനുള്ളിൽ തന്നെ ശക്തമായ എതിർപ്പുയർന്നു. ആഭ്യന്തര മന്ത്രിയായിരുന്ന പി.ടി. ചാക്കോയുടെ രാജിയും തുടർന്നുണ്ടായ രാഷ്ട്രീയ നീക്കങ്ങളും സർക്കാരിന്റെ നിലനിൽപ്പിനെ ബാധിച്ചു.
ഒടുവിൽ 1964 സെപ്റ്റംബറിൽ സ്വന്തം പാർട്ടിയിലെ തന്നെ ഒരു വിഭാഗം എംഎൽഎമാർ പിന്തുണ പിൻവലിക്കുകയും തുടർന്ന് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസാവുകയും ചെയ്തതോടെ ശങ്കർ മന്ത്രിസഭ അധികാരത്തിൽ നിന്ന് പുറത്തായി.

ആറ്റിങ്ങലിലെ അപ്രതീക്ഷിത തിരിച്ചടി
തുടർന്ന് 1965-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നാണ് ആർ. ശങ്കർ ജനവിധി തേടിയത്. എതിരാളി സിപിഎമ്മിലെ കെ. അനിരുദ്ധൻ ആയിരുന്നു. എന്നാൽ ഈ തെരഞ്ഞെടുപ്പ് സമയത്തു അനിരുദ്ധൻ ജയിലിലായിരുന്നു.
കേവലം 2083 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അനിരുദ്ധൻ ശങ്കറെ പരാജയപ്പെടുത്തി. മുഖ്യമന്ത്രിയായിരുന്ന ആർ. ശങ്കർ പരാജയപ്പെട്ടു എന്നത് അന്നത്തെ കേരളത്തെ ഞെട്ടിച്ച വാർത്തയായിരുന്നു.
പദവിയിലിരിക്കെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി എന്ന ചരിത്രവും അങ്ങനെ ആർ. ശങ്കറിന് സ്വന്തമായി.
തുടർപരാജയം 1967-ൽ
ആറ്റിങ്ങലിലെ ഈ തിരിച്ചടിക്ക് പിന്നാലെ, 1967-ൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിലും ആർ. ശങ്കർ പരാജയത്തിന്റെ രുചിയറിഞ്ഞു. ചിറയിൻകീഴ് മണ്ഡലത്തിൽ നിന്ന് മത്സരിച്ച അദ്ദേഹം 29,343 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടതോടെ കേരള രാഷ്ട്രീയത്തിൽ നിന്ന് അദ്ദേഹം പതിയെ അകലുകയായിരുന്നു.
തുടർച്ചയായ ഈ തെരഞ്ഞെടുപ്പ് പരാജയങ്ങൾ കേരള രാഷ്ട്രീയ ചരിത്രത്തിലെ ശ്രദ്ധേയമായ ഏടുകളായി ഇന്നും നിലനിൽക്കുന്നു.