ഇന്ത്യൻ വനിതാ ട്വന്റി-20 ടീം.
നിഷിന് (ജപ്പാന്): ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി-20 ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യന്മാരായ ടീം ഇന്ത്യ ആദ്യമത്സരത്തിനായി ഇന്നിറങ്ങും. ഏഷ്യ കപ്പ് ട്വന്റി-20 കിരീട ജയത്തിനുശേഷമാണ് ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീം ഇന്ത്യ ഏഷ്യന്‍ ഗെയിംസിനായി ജപ്പാനില്‍ എത്തിയിരിക്കുന്നത്.
ക്വാര്‍ട്ടര്‍ ഘട്ടം മുതലാണ് ഇന്ത്യക്കു മത്സരം. ഇന്ത്യന്‍ സമയം രാവിലെ 10.30നു നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ആതിഥേയരായ ജപ്പാനാണ് ഹര്‍മന്‍പ്രീത് കൗറിന്റെയും സംഘത്തിന്റെയും എതിരാളികള്‍. മയ് യനാഗിഡയാണ് ജപ്പാന്റെ ക്യാപ്റ്റന്‍.
സ്മൃതി മന്ദാന, ഷെഫാലി വര്‍മ, ദീപ്തി ശര്‍മ, രേണുക സിംഗ്, ശ്രേയങ്ക പാട്ടീല്‍, ക്രാന്തി ഗൗഡ് തുടങ്ങിയ മുന്‍നിരതാരങ്ങളെല്ലാം ഇന്ത്യക്കൊപ്പമുണ്ട്. സ്വര്‍ണം നിലനിര്‍ത്തുക എന്നതു മാത്രമാണ് ടീം ഇന്ത്യയുടെ ലക്ഷ്യം.
ഇന്നു നടക്കുന്ന മറ്റൊരു ക്വാര്‍ട്ടറില്‍ ഏഷ്യ കപ്പ് ഫൈനലിസ്റ്റുകളായ ശ്രീലങ്ക, മലേഷ്യയെ നേരിടും. ഇന്ത്യന്‍ സമയം രാവിലെ 5.30നാണു മത്സരം.
ബംഗ്ല, പാക് സെമിയില്‍
ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ പാക്കിസ്ഥാനും ബംഗ്ലാദേശിനും ജയം. ബംഗ്ലാദേശ് ഒരു പന്തുപോലും എറിയാതെയാണ് സെമിയിലേക്കു മാര്‍ച്ച് ചെയ്തതെങ്കില്‍ പാക്കിസ്ഥാന് മൂന്നു വിക്കറ്റിനു തായ്ലന്‍ഡിനെ കീഴടക്കിയാണ് അവസാന നാലില്‍ ഇടംപിടിച്ചത്.
ചൈനയ്ക്കെതിരേയായിരുന്നു ബംഗ്ലാദേശിന്റെ ക്വാര്‍ട്ടര്‍ മത്സരം. എന്നാല്‍, ഔട്ട് ഫീല്‍ഡ് ഉണങ്ങാത്തതിനെത്തുടര്ന്നു മത്സരം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചു. റാങ്കിംഗിലെ മികവിന്റെ അടിസ്ഥാനത്തില്‍ ബംഗ്ലാദേശ് സെമി ടിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ ചൈന പുറത്ത്.
തായ്ലന്ഡ് മുന്നോട്ടുവച്ച 92 റണ്‍സ് എന്ന ലക്ഷ്യം പാക്കിസ്ഥാന് രണ്ടു പന്ത് മാത്രം ബാക്കിവച്ചാണ് നേടിയത്. മഴയെത്തുടര്‍ന്നു മത്സരം 11 ഓവറിലേക്കു ചുരുക്കിയിരുന്നു. സ്കോര്‍: തായ്ലന്ഡ് 11 ഓവറില്‍ 91/4. പാക്കിസ്ഥാന് 10.4 ഓവറില്‍ 92/7.
Tags : AsianGames TeamIndia Womens T20Cricket Sports