തിരുവനന്തപുരം: വിഭാവനം ചെയ്തത് ഏഴുനിലക്കെട്ടിടം ഇപ്പോൾ നിർമാണം നടന്നത് മൂന്നു നില. ഈ മൂന്നു നിലയിൽ തന്നെ നിർമാണം പൂർത്തിയായത് പാതിമാത്രവും ഇത് സംസ്ഥാന കായിക ഭവന്റെ സ്ഥിതി.
ഏറെ കൊട്ടിഘോഷിച്ച് ഇന്നലെ ഉദ്ഘാടനം ചെയ്ത കായിക ഭവനിൽ അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഒരുക്കിയിട്ടില്ല. കെട്ടിടത്തിനുള്ളിൽ കുടിവെള്ളമോ, വൈദ്യുതിയോ ഒന്നും സജ്ജമാക്കിയിട്ടില്ല. എന്നിട്ടും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഗംഭീര ഉദ്ഘാടന മാമാങ്കവും നടത്തി.
ഇനിയും ഏറെ നാൾ നിർമാണം നടന്നാൽ മാത്രമേ കെട്ടിടം പൂർത്തിയാകുകയുള്ളൂ. ഇതിനിടെ ഉദ്ഘാടനത്തിന് കല്ലുകടിയായി ഒളിന്പിക് അസോസിയേഷൻ ഭാരവാഹികൾ ഉദ്ഘാടനവേദിയിലേക്ക് പ്രതിഷേധ റാലി നടത്തി.
ഒളിന്പിക് അസോസിയേഷന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന സ്ഥലം 2019-ൽ ഇ.പി. ജയരാജൻ കായികമന്ത്രിയായിരുന്നപ്പോഴാണ് കായികവകുപ്പ് ഏറ്റെടുക്കാൻ ഒളിന്പിക് അസോസിയേഷനുമായി ധാരണയിലെത്തിയത്.
കായികഭവനിൽ രണ്ടുനിലകൾ തങ്ങൾക്ക് നൽകാമെന്ന് ഇ.പി. ജയരാജൻ ഉറപ്പുനൽകിയിരുന്നതായി ഒളിന്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽകുമാർ പറയുന്നു. കായികഭവന്റെ നിർമാണം പൂർത്തിയായെന്നാണ് കായികമന്ത്രിയുടെ നിലപാട്.
Tags : sports hall halfway Construction