ഹൂബ്ലി: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ജമ്മു കാഷ്മീരിനെതിരെ കർണാടകയ്ക്ക് ബാറ്റിംഗ് തകർച്ച. ഒന്നാം ഇന്നിംഗ്സിൽ സന്ദർശകർ ഉയർത്തിയ 584 എന്ന കൂറ്റൻ സ്കോർ പിന്തുടർന്ന് ബാറ്റിംഗ് തുടരുന്ന കർണാടക മൂന്നാംദിനം അവസാനിക്കുമ്പോൾ ഒന്നാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 220 റണ്‍സെടുത്തു.
ഓപ്പണർ മയങ്ക് അഗർവാളിന്‍റെ സെഞ്ചുറി മാത്രമാണ് കർണാടകയ്ക്ക് ആശ്വാസമായത്. മയങ്ക് 207 പന്തിൽ 130 റണ്‍സുമായി ക്രീസിൽ ഉറച്ചുനിൽക്കുകയാണ്. കെ.എൽ. രാഹുലും (13) ക്യാപ്റ്റൻ ദേവദത്ത് പടിക്കലും (11) പരാജയപ്പെട്ടപ്പോൾ കരുണ്‍ നായരും (0) ആർ. സമ്രാനും (0) നിരാശപ്പെടുത്തി.
ശ്രേയസ് ഗോപാൽ 83 പന്തിൽ 27 റണ്‍സെടുത്തു. അഗർവാളിനൊപ്പം കൃതിക് കൃഷ്ണയാണ് (75 പന്തിൽ 27) ക്രീസിൽ. ജമ്മു കാഷ്മീരിനായി ഔഖിബ് നബി മൂന്ന് വിക്കറ്റ് വീഴ്ത്തി.
മൂന്നാം ദിനം ആറ് വിക്കറ്റ് നഷ്ടത്തിൽ 527 റണ്‍സിന് ബാറ്റിംഗ് പുനരാരംഭിച്ച കാഷ്മീർ 584 റണ്‍സിന് ഓൾഔട്ടാകുകയായിരുന്നു. ശുഭം പുന്ദിർ (121) സെഞ്ചുറി നേടിയപ്പോൾ ക്യാപ്റ്റൻ പരാസ് ഡോഗ്ര (70), യാവർ ഹസൻ (88), അബ്ദുൾ സമദ് (61), കനയ്യ വാധവാൻ (70), സഹിൽ ലോത്ര (72) എന്നിവർ ജമ്മു കാഷ്മീരിനായ അർധസെഞ്ചുറി സ്വന്തമാക്കി. അബിദ് മുഷ്താഖ് 28 റണ്‍സും യുധ്വീർ സിംഗ് 30 റണ്‍സും നേടി.
Tags : RANJI TROPHY KSCA Stadium Karnataka cricket