കൊളംബോ: ഐസിസി ട്വന്റി-20 ലോകകപ്പിൽ പാക്കിസ്ഥാന് ജീവശ്വാസം നൽകി ഇംഗ്ലണ്ട്. ന്യൂസിലൻഡിനെ നാല് വിക്കറ്റിന് ഇംഗ്ലണ്ട് വീഴ്ത്തിയതോടെയാണ് പാക്കിസ്ഥാന്റെ സെമിഫൈനൽ സാധ്യത ജീവിച്ചത്.
ശനിയാഴ്ച ശ്രീലങ്കയ്ക്കെതിരേ അവസാന സൂപ്പർ എട്ട് പോരാട്ടത്തിനിറങ്ങുന്ന പാക്കിസ്ഥാൻ ആദ്യം ബാറ്റ് ചെയ്താൽ 64 റൺസിനും റൺസ് പിന്തുടർന്ന് ആണെങ്കിൽ 13.1 ഓവറിലും വിജയം നേടണം. എങ്കിൽ മാത്രമേ റൺശരാശരിയിൽ ന്യൂസിലൻഡിനെ മറികടന്ന് അവസാന നാലിൽ സ്ഥാനം നേടാൻ കഴിയൂ.
ഗ്രൂപ്പ് രണ്ടിലെ മൂന്ന് മത്സരങ്ങളും ജയിച്ച് ഇംഗ്ലണ്ട് സെമി ബർത്ത് ഉറപ്പിച്ചു കഴിഞ്ഞു. നാളത്തെ പാക്ക്-ലങ്ക മത്സര ഫലത്തെ ആശ്രയിച്ചാണ് ന്യൂസിലൻഡിന്റെ സാധ്യതതകളും നിലനിൽക്കുന്നത്. സൂപ്പർ എട്ടിലെ ന്യൂസിലൻഡ്-പാക്കിസ്ഥാൻ മത്സരം മഴമൂലം ഉപേക്ഷിച്ചതിനാൽ ഇരുടീമിനും ഓരോ പോയിന്റ് ലഭിച്ചിരുന്നു.
പിന്നാലെ ശ്രീലങ്കയെ ന്യൂസിലൻഡ് തോൽപ്പിച്ചതോടെ അവർക്ക് മൂന്ന് പോയിന്റായി. പാക്കിസ്ഥാനും ലങ്കയെ തോൽപ്പിച്ചാൽ മൂന്ന് പോയിന്റാകും. അപ്പോഴാണ് റൺശരാശരി സെമിഫൈനൽ സ്ഥാനക്കാരനെ നിശ്ചയിക്കുന്നത്.
Tags : t-20 world cup cricket pakistan semi final