ചെന്നൈ: ഐപിഎൽ 2026-ൽ ചെന്നൈ സൂപ്പർ കിംഗ്സിന് തുടർച്ചയായ രണ്ടാം തോൽവി. സ്വന്തം തട്ടകമായ ചെപ്പോക്കിൽ നടന്ന ആവേശകരമായ മത്സരത്തിൽ പഞ്ചാബ് കിംഗ്സ് അഞ്ച് വിക്കറ്റിനാണ് ചെന്നൈയെ പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ തകർപ്പൻ അർദ്ധസെഞ്ച്വറിയാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്. ചെന്നൈ ഉയർത്തിയ 210 റൺസെന്ന കൂറ്റൻ ലക്ഷ്യം 18.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മറികടന്നു.
210 റൺസ് പിന്തുടർന്നിറങ്ങിയ പഞ്ചാബിന് ഓപ്പണർമാരായ പ്രിയാൻഷ് ആര്യയും (11 പന്തിൽ 39) പ്രഭ്സിമ്രാൻ സിംഗും (34 പന്തിൽ 43) ചേർന്ന് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇവർ 61 റൺസ് കൂട്ടിച്ചേർത്തു. പിന്നാലെയെത്തിയ കൂപ്പർ കൊനോലിയും (36) മികച്ച രീതിയിൽ ബാറ്റ് വീശിയതോടെ പഞ്ചാബ് ട്രാക്കിലായി. എന്നാൽ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത് ക്യാപ്റ്റൻ ശ്രേയസ് അയ്യരായിരുന്നു. 29 പന്തിൽ നിന്ന് 50 റൺസ് നേടിയ ശ്രേയസ് ടീമിനെ വിജയത്തിനടുത്തെത്തിച്ചു. അവസാന നിമിഷം ശശാങ്ക് സിംഗും (14) മാർക്കസ് സ്റ്റോയിനിസും (9) ചേർന്ന് ജയം പൂർത്തിയാക്കി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ 209 റൺസാണ് എടുത്തത്. യുവതാരം ആയുഷ് മാത്രെയുടെ (43 പന്തിൽ 73) തകർപ്പൻ ഇന്നിംഗ്സാണ് ചെന്നൈയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. ശിവം ദുബെ (45), സർഫറാസ് ഖാൻ (32) എന്നിവരും നിർണായക സംഭാവനകൾ നൽകി. മലയാളി താരം സഞ്ജു സാംസൺ തുടർച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി. രണ്ടാം ഓവറിൽ തന്നെ 7 പന്തിൽ 7 റൺസെടുത്ത സഞ്ജുവിനെ സേവ്യർ ബാർട്ട്ലെറ്റ് പുറത്താക്കി. ആദ്യ മത്സരത്തിൽ രാജസ്ഥാനെതിരെ സഞ്ജു ആറ് റൺസിനാണ് പുറത്തായത്. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദ് (28) പൊരുതിയെങ്കിലും റൺറേറ്റ് ഉയർത്താൻ പ്രയാസപ്പെട്ടത് ചെന്നൈക്ക് തിരിച്ചടിയായി.