ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിൽ അപരാജിത കുതിപ്പ് തുടർന്ന് ദക്ഷിണാഫ്രിക്ക. ഇന്ന് നടന്ന സൂപ്പർ എട്ട് പോരാട്ടത്തിൽ സിംബാബ്വെയെ അഞ്ച് വിക്കറ്റിന് തകർത്തു. ഇതോടെ ഈ ലോകകപ്പിൽ ഒരു മത്സരവും തോൽക്കാതെ സെമിയിലെത്തുന്ന ഏക ടീമായി ദക്ഷിണാഫ്രിക്ക.
ഇന്നത്തെ മത്സരത്തിൽ സിംബാബ്വെ ഉയർത്തിയ 154 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 13 പന്ത് ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു. 42 റൺസെടുത്ത ഡിവാൾഡ് ബ്രെവിസിന്റെയും 31 റൺസെടുത്ത റിയാൻ റിക്കിൾട്ടണിന്റെയും 30 റൺസെടുത്ത ജോർജ് ലിൻഡെയുടെയും മികവിലാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യം മറികടന്നത്.
സിംബാബ്വെയ്ക്ക് വേണ്ടി ക്യാപ്റ്റൻ സിക്കന്ദർ റാസ മൂന്ന് വിക്കറ്റെടുത്തു. ബ്ലെസിംഗ് മുസാറബനിയും ബ്രാഡ് ഇവാൻസും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 153 റൺസെടുത്തത്. ക്യാപ്റ്റൻ സിക്കന്ദർ റാസയുടെ അർധ സെഞ്ചുറിയുടെ മികവിലാണ് സിംബാബ്വെ ഭേദപ്പെട്ട സ്കോർ എടുത്തത്.
റാസ 73 റൺസാണ് സ്കോർ ചെയ്തത്. 43 പന്തിൽ എട്ട് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു റാസയുടെ ഇന്നിംഗ്സ്. ക്ലൈവ് മഡൻഡെ 26 റൺസെടുത്തു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ക്വെന മഫാക്കയും കോർബിൻ ബോഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജോർജ് ലിൻഡെ, ലുംഗി എൻഗിഡി, ആന്റിച്ച് നോർക്യേ എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.