ആലുവ: തമിഴ്നാട്ടിലെ ഫുട്ബോൾ മൈതാനങ്ങളിൽ ഒരുകാലത്ത് കരുത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായി നിറഞ്ഞുനിന്ന മലയാളിതാരം കെ.പി. പോൾസൺ എന്ന ആലുവ കരുവേലി പോൾസൺ ഇനി ഓർമ.
പ്രതിരോധനിരയിലാണു കളിച്ചിരുന്നതെങ്കിലും ആക്രമണ ഫുട്ബോളിന്റെ ആവേശം ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന അപൂർവതാരങ്ങളിലൊരാളായിരുന്നു പോൾസൺ. തൂത്തുക്കുടി പോർട്ട് ട്രസ്റ്റ് ടീമിന്റെ പ്രതിരോധതാരമായി തമിഴ്നാട് ഫുട്ബോൾ ലോകത്തു വ്യക്തിമുദ്ര പതിപ്പിച്ച പോൾസൺ, തമിഴ്നാടിന്റെ സന്തോഷ് ട്രോഫി ടീമിലെ അവിഭാജ്യഘടകമായിരുന്നു. നാലുവർഷം സന്തോഷ് ട്രോഫി ടീമിൽ കളിച്ചു.
പന്തു കാലിലെത്തിയാൽ നിമിഷങ്ങൾക്കകം പ്രതിരോധഭടനിൽനിന്ന് ആക്രമണനിരയിലെ കുന്തമുനയായി പോൾസൺ മാറുമായിരുന്നു. ഇടത്-വലത് വിംഗുകളിലൂടെ ചാട്ടുളിപോലെ പാഞ്ഞുകയറി മുന്നേറ്റനിരയിലെ താരങ്ങൾക്കു കൃത്യമായ പാസുകൾ നൽകി ഗോളവസരങ്ങൾ ഒരുക്കിയിരുന്നു. പ്രതിരോധത്തിന്റെ ഉറപ്പും ആക്രമണത്തിന്റെ ചടുലതയും ഒരുപോലെ ചേർന്ന അപൂർവ കേളിശൈലി അദ്ദേഹത്തെ ആരാധകരുടെ പ്രിയങ്കരനാക്കി.
1981ൽ ഇന്റർ യൂണിവേഴ്സിറ്റി ഫുട്ബോൾ കിരീടം നേടിയ കാലിക്കട്ട് യൂണിവേഴ്സിറ്റി ടീമിലെ ശക്തമായ സാന്നിധ്യമായിരുന്നു. മലപ്പുറം മന്പാട് എംഇഎസ് കോളജിന്റെ താരമായി 1979 മുതൽ കാലിക്കട്ട് വാഴ്സിറ്റിക്കായി കളിച്ചു. കരുത്തുറ്റ ടാക്ലിംഗും കൃത്യമായ ക്ലിയറൻസുകളും അതിവേഗമുന്നേറ്റങ്ങളും ചേർന്ന കളി സഹതാരങ്ങൾക്കും പരിശീലകർക്കും ഒരുപോലെ വിശ്വാസമായിരുന്നു. തമിഴ്നാട്ടിലെ ക്ലബ് ഫുട്ബോളിൽ മലയാളിതാരങ്ങളുടെ സാന്നിധ്യം ശക്തമായിരുന്ന കാലത്ത് ആത്മാർഥതയും കഠിനാധ്വാനവുംകൊണ്ട് സ്വന്തം ഇടം ഉറപ്പിച്ച താരമായിരുന്നു പോൾസൺ.
“1983 ൽ തമിഴ്നാട് ഫുട്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ടിഎഫ്എ ഷീൽഡിന്റെ സെമിഫൈനൽ. ചണ്ഡിഗഡിന്റെ ഇന്ത്യയിലെന്നെ മികച്ച മുന്നേറ്റതാരമായിരുന്ന സതീഷ്കുമാർസിംഗിനെ പെനാൽറ്റി ബോക്സിനുള്ളിൽ കടക്കാൻ പോൾസൻ അനുവദിച്ചില്ല. അന്നവരെ തോൽപ്പിച്ച് ഞങ്ങൾ സെമിയിൽ കടന്നു. അത്തവണ തൃശൂരിലെ ചാക്കോള ട്രോഫിയിലും ഞങ്ങൾ സെമിയിലെത്തി.
എന്നെ തൂത്തുക്കുടി പോർട്ട് ടീമിലേക്കു കൊണ്ടുപോയതും പോൾസണാണ്. പിന്നെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഞങ്ങൾക്കിരുവർക്കും അവസരം ലഭിച്ചെങ്കിലും അദ്ദേഹം പോന്നില്ല. അവിടെത്തന്നെ അസി. ട്രാഫിക് മാനേജരായി വിരമിച്ചു”- സഹതാരവും ഇരിങ്ങാലക്കുട സ്വദേശിയുമായ എ.വി. ജോസഫ് ഓർമകൾ പങ്കുവച്ചു.
കാൻസർ ശരീരത്തെ തളർത്തിയെങ്കിലും ഫുട്ബോളിനോടുള്ള പോൾസന്റെ ആവേശം അവസാനനാളുകളിലും കുറഞ്ഞില്ലെന്ന് ഇന്ത്യൻതാരമായിരുന്ന നാട്ടുകാരൻ എം.എം. ജേക്കബ് അനുസ്മരിച്ചു. വിരമിച്ചിട്ടും ആലുവ ഫുട്ബോൾ അക്കാഡമിയുടെ കോച്ചായിരുന്നു.
Tags : Malayali resistance Tamil Nadu Football K.P. Paulson Santosh Trophy