ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തുടർച്ചയായി മൂന്നാം തവണയും പുറത്താകാതിരിക്കാനാണ് നാല് തവണ ചാമ്പ്യന്മാരായ ജർമനി ഇത്തവണ എത്തുന്നത്. കുഞ്ഞൻ രാജ്യമായ കൊറസോവയ്ക്കാകട്ടെ കന്നി ലോകകപ്പും.
ആഫ്രിക്കൻ കരുത്തരായ ഐവറികോസ്റ്റും ലാറ്റിനമേരിക്കയിൽ രണ്ടാം സ്ഥാനക്കാരായി കരുത്തു കാട്ടിയ ഇക്വഡോറും ഗ്രൂപ്പ് ഘട്ടം കടക്കാൻ കച്ചകെട്ടി രംഗത്തുണ്ട്. ചുരുക്കത്തിൽ ലോകകപ്പിലെ ഗ്രൂപ്പ് ഇ ബ്ലഡ് പ്രഷർ കൂട്ടുമെന്നതിൽ തർക്കമില്ല.
കേരളത്തിലെ ഒരു ജില്ലയിലെ ജനസംഖ്യപോലുമില്ലാത്ത കുഞ്ഞൻ രാജ്യമായ കുറസാവ ആദ്യമായാണ് ലോകകപ്പിന് ടിക്കറ്റെടുക്കുന്നത്. കന്നി ലോകകപ്പിലെ ആദ്യമത്സരത്തിൽ ജർമനിയാണ് എതിരാളികൾ. ഫിഫ റാങ്കിംഗിൽ നിലവിൽ 82-ാം സ്ഥാനക്കാരാണ്. ജമൈക്കയെ ഗോൾ രഹിത സമനിലയിൽ തളച്ചായിരുന്നു യോഗ്യത ഉറപ്പിച്ചത്.
ഫ്രെഡ് റുട്ടെനാണ് പരിശീലകൻ. ക്യാപ്റ്റൻ ലിയാൻഡ്രോ ബകുന. നൂറ്റാണ്ടുകളായി ഡച്ച് കൊളോണിയൽ ഭരണത്തിൻ കീഴിലായിരുന്നതിനാൽ ഈ കരീബിയൻ ദ്വീപ് രാജ്യത്തിനായി കളിക്കുന്ന ഭൂരിഭാഗവും ഡച്ച് വംശജർ.
ലാറ്റിനമേരിക്കൻ കരുത്തരാണെങ്കിലും കളിച്ച അഞ്ച് ലോകകപ്പിൽ ഒരിക്കലല്ലാതെ ഗ്രൂപ്പ് ഘട്ടത്തിന്റെ വാതിൽ കടക്കാൻ ഇക്വഡോറിനായിട്ടില്ല. 2006ൽ പ്രീ ക്വാർട്ടറിൽ എത്തിയതാണ് ശ്രദ്ധേയ പ്രകടനം. തുടർച്ചയായ രണ്ടാം ലോകകപ്പാണിത്. ചെൽസിയുടെ ഡിഫൻസീവ് മിഡ്ഫീൽഡറായ മോയിസെസ് കെെസെഡോയാണ് ഇക്വഡോറിന്റെ പ്രതീക്ഷ.
20 വർഷത്തിനിടെ ആദ്യമായി ഗ്രൂപ്പ് ഘട്ടത്തിനപ്പുറത്തേക്ക് ഇക്വഡോറിന്റെ ഡോർ തുറന്നെടുക്കാൻ കൈസെഡോയ്ക്കു കഴിയുമെന്നാണ് ലാറ്റിനമേരിക്കൻ കരുത്തർ പ്രതീക്ഷിക്കുന്നത്. ഇന്നർ വലൻസിയ, പിയെറോ ഹിൻകാപി, വില്ലയൻ പാച്ചോ എന്നിവരും ഇക്വഡോറിൻനിരയിൽ ശ്രദ്ധേയരാണ്. യോഗ്യതാ മത്സങ്ങളിലെ ടോപ് സ്കോറർ വെറ്ററൻ വലൻസിയയായിരുന്നു. സെബാസ്റ്റ്യൻ ബെക്കാസീസ് ആണ് പരിശീലകൻ.
ദിദയർ ദ്രോഗ്ബെയും യായ തുറെയുമടങ്ങുന്ന സുവർണ തലമുറ പടിയിറങ്ങിയ ശേഷം ആദ്യമായാണ് ലോകകപ്പിൽ മടങ്ങിയെത്തുന്നത്. പുതിയ തലമുറയിലൂടെ ഉയർത്തെഴുന്നേൽക്കാൻ ശ്രമിക്കുന്ന ആഫ്രിക്കൻ കരുത്തർ യോഗ്യതാ റൗണ്ടിൽ ഒന്നാമന്മാരായാണ് ഫിനിഷ് ചെയ്തത്. മൂന്നു തവണ ലോകകപ്പിന് യോഗ്യത നേടിയിട്ടും ഗ്രൂപ്പ് ഘട്ടം കടക്കാനായിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അമാദ് ദിയാലോ, ഫ്രാങ്ക് കെസി തുടങ്ങിയവരാണ് താരങ്ങൾ. എമേഴ്സ് ഫേയാണ് പരിശീലകൻ.
ലിവർപൂൾ പ്ലേമേക്കർ ഫ്ലോറിയൻ വിർട്സിലാണ് ജർമനിയുടെ പ്രതീക്ഷ. 18കാരനായ മധ്യനിര താരം ലെന്നാർട്ട് കാൾ ടൂർണമെന്റിലെ നോട്ടഡ് ബോയ് ആകുമെന്നാണ് പരിശീലകൻ ജൂലിയൻ നഗൽസ്മാന്റെ കണക്കുകൂട്ടൽ. ആറടി ആറിഞ്ചുകാരനായ സ്ട്രൈക്കർ നിക് വോൾട്ട്മേഡ് എതിർപോസ്റ്റിൽ പിടിപ്പത് കുഴപ്പം സൃഷ്ടിക്കുമെന്നതും ഉറപ്പ്. ഇവർക്കൊപ്പം കായ് ഹവേർട്ട്സുമുണ്ട്.
കാര്യങ്ങൾ നഗൽസ്മാന്റെ വഴിക്കായാൽ ജർമനിക്ക് ഗ്രൂപ്പ് ഘട്ടം പുഷ്പംപോലെ കടക്കാനാകും.
മാർച്ചിൽ സ്വിറ്റ്സർലൻഡിനെതിരായ ഫ്രണ്ട്ലിയിൽ 4-3ന് ജയിച്ചെങ്കിലും പ്രതിരോധത്തിൽ ഇപ്പോഴും വിള്ളലുകളുണ്ടെന്നതാണ് ജർമനാശാന്റെ തലപുകയ്ക്കുന്നത്. എക്കാലത്തെയും മികച്ച ഗോൾകീപ്പറായ മാനുവൽ നോയർക്കൊത്ത പകരക്കാരനില്ലാത്തതും ജർമൻ ആശങ്കയാണ്. പ്രതിരോധക്കാരൻ അന്റോണിയോ റൂഡിഗറും ഗോൾ കീപ്പർ മാർക് ആന്ദ്രേ ടെർസ്റ്റെയ്ഗനും പരിക്കുകാരണം സംശയത്തിലാണ്. കഴിഞ്ഞ വർഷം ഫ്രാൻസിനോടും പോർച്ചുഗലിനോടും പരാജയപ്പെട്ടതിനുശേഷം കരുത്തരായ എതിരാളികളെയൊന്നും ജർമനി നേരിട്ടിട്ടില്ല.
Tags : high pressure group Germany kurosawa ivory coast ecuador Fifa World cup Football