സന്തോഷ് ജോർജ് കുളങ്ങര
1979ൽ പുറത്തുവന്ന ഐ.വി.ശശി ചിത്രമാണ് "ഏഴാം കടലിനക്കരെ.' അമേരിക്കയിൽ ചിത്രീകരിച്ച ആദ്യ മലയാളസിനിമ. ടെലിവിഷനൊന്നും ഇല്ലാതിരുന്ന കാലത്ത് മലയാളി പ്രേക്ഷകർ ആ സിനിമ അറിഞ്ഞാസ്വദിച്ചു. അമേരിക്കൻ വിസ്മയങ്ങൾ കണ്ട് ആനന്ദിച്ചു.
1776 ജൂലൈ നാലിന് മുൻ ബ്രിട്ടീഷ് കോളനികളായിരുന്ന 13 സംസ്ഥാനങ്ങൾ ഔദ്യോഗികമായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്ന പേര് തങ്ങളുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തി. ആ പ്രഖ്യാപനത്തിന്റെ ഇരുനൂറ്റി അമ്പതാം വർഷമാണിത്. ഇപ്പോഴും അമേരിക്ക വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നു. അമേരിക്കയിലടക്കം നടക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ ലഹരിയിലാണ് ലോകത്തോടൊപ്പം കേരളവും.
അമേരിക്കയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപും തീർന്നിട്ടും തീർന്നിട്ടും തീരാത്ത ഇറാൻ യുദ്ധവും ഹോർമുസ് കടലിടുക്കും ചേർന്ന് കേരളത്തിലെ അടുക്കളകളെ ഞെരിക്കുന്ന കാലവും കൂടിയാണിത്. അമേരിക്കയെ ഓർത്ത് നമ്മൾ പല്ലു ഞെരിക്കുന്ന കാലവും. ട്രംപും അമേരിക്കയും ലോകത്തിന്റെ സ്വാസ്ഥ്യം കെടുത്തുകയാണ്.മലയാളികൾക്ക് അമേരിക്ക ഇപ്പോൾ പണ്ടത്തെ അമേരിക്കയല്ല. അങ്ങോട്ടുള്ള യാത്രകൾ ധാരാളം. അവിടത്തെപ്പോലെ പല അതിശയക്കാഴ്ചകളും ഇവിടെയുമെത്തി.
ഈ സാഹചര്യത്തിലാണ് അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ ഇരുനൂറ്റമ്പതാം വാർഷികമെത്തുന്നത്. സാംസ്കാരിക വൈവിധ്യം, സാങ്കേതിക മുന്നേറ്റം, പൗരസ്വാതന്ത്ര്യം എന്നിവയ്ക്ക് പേരുകേട്ടതാണ് അമേരിക്കയുടെ ചരിത്രം. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക, സൈനിക ശക്തി. അമേരിക്കയുടെ പരിണാമത്തെക്കുറിച്ചും അവിടത്തെ ജീവിതത്തെക്കുറിച്ചും പറയാൻ ഏറ്റവും അർഹതയുള്ളത് കേരളത്തിന്റെ ലോകസഞ്ചാരിയായ സന്തോഷ് ജോർജ് കുളങ്ങരയ്ക്കുതന്നെ. അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ:
? അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ 250ാം വർഷത്തിലെത്തുമ്പോൾ ആ രാജ്യത്തിന്റെ തുടക്കം എങ്ങനെ വിലയിരുത്താം
= ലോകത്തിന്റെ പലയിടത്തുമെന്നതുപോലെ കുടിയേറിയെത്തിയവരാണ് അമേരിക്കയെയും പടുത്തുയർത്തിയത്. എത്തിയവർ നാടിന്റെ ഉടമസ്ഥരും ഭരണാധികാരികളുമായി. ശൂന്യമായ നാട്ടിലേക്കല്ല കുടിയേറ്റമുണ്ടായത് എന്നോർക്കണം. തദ്ദേശീയരായ ജനത അവിടെ ഉണ്ടായിരുന്നു. റെഡ് ഇന്ത്യൻസും നേറ്റീവ് അമേരിക്കൻസും.
അവരെ ഇല്ലാതാക്കിക്കൊണ്ടുള്ള സംസ്കാരമാണുണ്ടായത്. ചരിത്രം ഭരണാധികാരികളുടേതാണല്ലൊ. അങ്ങനെ കുടിയേറ്റക്കാരുടെ ചരിത്രമായി അമേരിക്കൻ ചരിത്രം. അശോക ചക്രവർത്തിയുടെ ഭരണനേട്ടങ്ങൾ അശോകൻതന്നെ രേഖപ്പെടുത്തിയ ശിലകളിൽ നിന്നാണല്ലൊ നമ്മളറിയുന്നത്. 2000 വർഷം മുമ്പു ജീവിച്ചിരുന്ന സാധാരണക്കാരോ കർഷകരോ ഒന്നും ഞങ്ങളുടെ അനുഭവം ഇങ്ങനെയാണെന്നു കൊത്തിവച്ചിട്ടില്ല.
? കുടിയേറ്റത്തിൽനിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയോ
= കുടിയേറി എത്തിയവർക്ക് കുറേ പ്രശ്നങ്ങളുണ്ടായിരുന്നു. യൂറോപ്പിലെ പല രാജ്യങ്ങളിൽനിന്നാണ് പ്രധാനമായും ആളുകളെത്തിയത്. ബ്രിട്ടൻ നിയന്ത്രണത്തിൽ നിർത്താൻ കുറേ ശ്രമിച്ചു. അതോടെ ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടേണ്ടതായിവന്നു. ജോർജ് വാഷിംഗ്ടണൊക്കെ നേതൃത്വം നല്കി ആ സ്വാതന്ത്ര്യം നേടിയെടുത്തു. സ്വാതന്ത്ര്യം നേടുമ്പോൾ നമ്മളെങ്ങനെ ജീവിക്കും, എങ്ങനെ അതിജീവിക്കും എന്ന ചോദ്യത്തിൽനിന്ന് അവർക്കൊരു വാശിയുണ്ടായി. അതിജീവനത്തിനായി സാങ്കേതികവിദ്യകളൊക്കെ അവർ മാറ്റിയെടുത്തു.
അതാണ് ആദ്യഘട്ടത്തിൽ അവരുടെ മികവ്. ബ്രിട്ടൻ മാത്രമല്ല, പല യൂറോപ്യൻ രാജ്യങ്ങളുടെ കോളനികളും അവിടെയുണ്ടായിരുന്നു. ഒടുവിൽ പ്രധാന ശക്തി ബ്രിട്ടനായെന്നുമാത്രം. അമേരിക്കൻ ഐക്യനാടുകൾ (യുഎസ്എ) ആയി മാറുമ്പോൾ സ്ഥാപകപിതാക്കൻമാർ എന്ന് അവർ വിളിക്കുന്ന ദീർഘവീക്ഷണമുള്ള മഹാന്മാരായ നേതാക്കളാണ് അവരുടെ ഭരണരീതികളും ഭരണഘടനയും രൂപപ്പെടുത്തിയത്. അതാണ് അവരുടെ അടിസ്ഥാനശിലകൾ. അതിന്നും ആ രാജ്യത്തെ ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്.
? അമേരിക്കൻ ജീവിതത്തിൽ സ്വാതന്ത്ര്യ (liberty)ത്തിനുള്ള സ്ഥാനം എന്താണ്
= മനുഷ്യന്റെ സ്വാതന്ത്ര്യത്തിലൂന്നിയ സംവിധാനമാണവിടെ കൊണ്ടുവന്നത്. യൂറോപ്പിൽ ബ്രിട്ടനും സ്പെയിനുമടക്കം പലയിടത്തും രാജഭരണം നടക്കുന്നു. അങ്ങനെയുള്ള ഏകാധിപത്യ സംവിധാനത്തെ അമേരിക്ക മാറ്റിയെടുക്കുകയായിരുന്നു. ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ശക്തി അവർ ഉൾക്കൊണ്ടു.
പക്ഷേ, ഒന്നു മനസിലാക്കണം. ലിബർട്ടിയെന്നാൽ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമല്ല. ഒരാൾക്കുള്ളതിനു തുല്യമായ സ്വാതന്ത്ര്യം മറ്റേയാൾക്കുമുണ്ട്. അതായത് സമ്പന്നനും ദരിദ്രനും ഒരേ അവകാശമുണ്ടാകണം. പക്ഷേ അതുമുഴുവൻ അമേരിക്കയിൽ നടപ്പിലായോ എന്നു ചോദിച്ചാൽ ഇല്ലെന്നു പറയേണ്ടിവരും. എന്നാലും പൊതുവെ അമേരിക്കൻ നഗരങ്ങളിലായാലും ഗ്രാമങ്ങളിലായാലും ലിബർട്ടി എന്നതാണ് അവരുടെ അടിസ്ഥാനവാക്യം. എല്ലാവർക്കും യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ മറ്റുള്ളവർക്ക് ദോഷമാകുന്ന വിധം കാറോടിക്കാൻ അവകാശമില്ല. അങ്ങനെ ചെയ്താൽ പിടിക്കപ്പെടും. എല്ലാ കാര്യങ്ങളിലും സാമൂഹികമായ അത്തരമൊരു നിഷ്ഠ ആദ്യമായി കൊണ്ടുവന്ന രാജ്യം അമേരിക്കയാണ്.
? സോവ്യറ്റ് ചേരിയുമായുള്ള ശീതയുദ്ധം അവരെ എങ്ങനെ മാറ്റി
= രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സോവ്യറ്റ് ചേരിയുമായുള്ള സംഘർഷത്തിന്റെ കാലത്ത് സാങ്കേതികവിദ്യയിൽ മത്സരമുണ്ടായി. അതിലവർ സോവ്യറ്റ് യൂണിയനെയാണ് ലക്ഷ്യംവച്ചതെങ്കിലും സോവ്യറ്റ് ചേരിയിലുള്ള രാജ്യങ്ങളെയെല്ലാം കണക്കിലെടുത്ത് അപ്രമാദിത്വത്തിനുവേണ്ടിയുള്ള വലിയൊരു കുതിപ്പായിരുന്നു. അത് സാങ്കേതികവിദ്യയിലും സാമ്പത്തികരംഗത്തും അമേരിക്കയ്ക്ക് വലിയ നേട്ടമുണ്ടാക്കി. അങ്ങനെയാണവർ ലോകശക്തിയായി വളർന്നത്. ആ വളർച്ച മറ്റു ലോകരാജ്യങ്ങളുടെ വിധി നിർണയിക്കാനുള്ള സ്വാതന്ത്ര്യമായി അവർ കണ്ടു. അതോടെ ലോകത്തിന്റെ സമതുലനം തെറ്റിക്കുന്ന നിലയിലേക്കു പോയി. ഏറ്റവുമവസാനം നമ്മളിപ്പോൾ കാണുന്ന ഇറാൻ യുദ്ധംവരെ ആ തുടർച്ച നമുക്കു കാണാം.
? അമേരിക്കയിലെ പൗരബോധത്തെക്കുറിച്ച് യാത്രകളിൽനിന്ന് എന്താണറിഞ്ഞത്
= അമേരിക്കയിൽ മാത്രമല്ല, എല്ലാ വികസിതനാടുകളിലും പൗരബോധം കാണാൻ പറ്റും. വിദ്യാഭ്യാസംകൊണ്ടും മറ്റും മനുഷ്യനുണ്ടായ മനോവികസനമാണ് ഉദ്ദേശിച്ചത്. വലിയ കെട്ടിടങ്ങൾ കൊണ്ടുള്ള വികസനമല്ല. അനുകൂലമായ സാഹചര്യമുണ്ടാകുമ്പോഴാണ് പൗരബോധവുമുണ്ടാകുന്നത് എന്നതും സത്യമാണ്. കുറച്ചുദിവസം മുമ്പ് ഉത്തര അയർലൻഡിൽ തെരുവിലേക്കിറങ്ങിയ വെള്ളക്കാർ കാണുന്ന ഓരോ വീടും കാറും അടിച്ചുതകർക്കുന്ന ദൃശ്യവും നമ്മൾ കണ്ടു. പൗരബോധമുള്ള സമൂഹം തന്നെയാണ് അതൊക്കെ ചെയ്യുന്നത്. സാഹചര്യംകൂടി അനുകൂലമാകണമെന്നതാണ് അതിന്റെയർഥം. നമ്മുടെ നാട്ടിലാണെങ്കിൽ സാഹചര്യം അനുകൂലമാണെങ്കിലും പൗരബോധമില്ല എന്നതാണ് വ്യത്യാസം.
? അമേരിക്ക മലയാളികളുടെകൂടി സ്വപ്നഭൂമിയാണ്. അവിടത്തെ മലയാളി സമൂഹത്തിന്, അല്ലെങ്കിൽ ഇന്ത്യൻ സമൂഹത്തിന് വേണ്ടത്ര ഉയരങ്ങളിലെത്താനായിട്ടുണ്ടോ
= അവിടത്തെ മലയാളി സമൂഹം എണ്ണത്തിൽ വളരുന്നുണ്ട് എന്നല്ലാതെ അതിന് ആനുപാതികമായി അവരെത്തേണ്ട സ്ഥലങ്ങളിലെത്തുന്നുണ്ടോ എന്നു സംശയമാണ്. അവിടത്തെ ജൂതസമൂഹത്തെ നോക്കുക. അവരുടെ എണ്ണം. മലയാളി അല്ലെങ്കിൽ ഇന്ത്യൻ സമൂഹം. അവരുടെ എണ്ണം. അതിനെ അവരെത്തിയ പദവികൾ, ഔന്നത്യം, അവരുടെ സ്വാധീനം എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ മറ്റു പല സമൂഹങ്ങളും എത്തിയ ഉയരങ്ങളിൽ നമുക്കെത്താൻ പറ്റിയിട്ടില്ല എന്നു കാണാം.
എങ്കിലും ചില പട്ടണങ്ങളിലെ മേയർ പദവിയുൾപ്പെടെ പല മേഖലകളിലും ഉയർന്നുവരുന്നുണ്ട്. പക്ഷേ രണ്ടാം തലമുറപോലും വേണ്ടത്ര ഉയരത്തിലേക്കു പോയിട്ടുണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നു പറയേണ്ടിവരും. അവിടെയും ഉദ്യോഗസ്ഥനാകുക, കൃത്യമായി ശമ്പളം വാങ്ങുക, സ്വസ്ഥമായി ജീവിക്കുക എന്ന ചിന്തയാണ് പൊതുവെ നമ്മുടെ ആളുകൾക്ക്.
? അമേരിക്കൻ സ്വപ്നം എന്നത് ലോകമെമ്പാടുമുണ്ടായിരുന്നു. ഇപ്പോഴും അമേരിക്ക തന്നെയാണോ അവസരങ്ങളുടെ ആത്യന്തിക ഭൂമി
= അങ്ങനെ പറയാൻ പറ്റില്ല. അമേരിക്കയിൽ ഒത്തിരി പ്രതിസന്ധികളുണ്ട്. അങ്ങോട്ടുള്ള കുടിയേറ്റംതന്നെ പ്രശ്നമാണ്. മിടുക്കുള്ളവരെ എല്ലാവർക്കും വേണം. മിടുക്കു കുറഞ്ഞവർക്കാണ് പ്രശ്നം. മിടുക്കനായ ഒരു ന്യൂറോസർജന് എവിടെയും ജോലിക്ക് സാധ്യതയുണ്ട്. എന്നാൽ സാധാരണ തൊഴിലാളിയെ അവർക്കാർക്കും വേണ്ട.
അത്തരം സാഹചര്യങ്ങൾ ലോകത്തെല്ലായിടത്തും ഒരുപോലെയാണെന്നാണ് തോന്നുന്നത്. അമേരിക്ക തീർച്ചയായും കുടിയേറ്റക്കാരുടെ രാജ്യമാണ്. എന്നാൽ ഇപ്പോൾ അവരങ്ങനെയല്ല ചിന്തിക്കുന്നത്. ആദ്യം കുടിയേറിയവർ നാട്ടുകാരും പിന്നീടു വരുന്നവർ നിയമവിരുദ്ധ കുടിയേറ്റക്കാരും എന്ന മനോഭാവമാണിപ്പോൾ. ആദ്യം വന്നവനാണല്ലൊ എവിടെയും അധികാരം കൂടുതൽ.
? റെഡ് ഇന്ത്യൻസ് പോലുള്ള തദ്ദേശീയരെ അവരെങ്ങനെയാണ് കാണുന്നത്. അവരുടെ സംസ്കാരവും പൈതൃകവും സംരക്ഷിക്കുന്നുണ്ടോ
= ഉണ്ട്. ആദ്യകാലത്തൊന്നും തദ്ദേശീയ അമേരിക്കക്കാരോട് വലിയ സഹതാപം കാണിച്ചിരുന്നില്ലെങ്കിലും ഇപ്പോൾ ലോകത്തെ കാണിക്കാൻ വേണ്ടിയിട്ടും ഭരണഘടന കൊടുത്തിട്ടുള്ള ചില അവകാശങ്ങളുടെ പേരിലും അവശേഷിക്കുന്ന തദ്ദേശീയർക്ക് നല്ല പരിഗണന കൊടുക്കുന്നുണ്ട്. ഉദാഹരണത്തിന് കാസിനോകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കിട്ടുന്ന വരുമാനത്തിന്റെ വലിയൊരു പങ്ക് ഇവർക്കാണ്.
? 250 വർഷത്തെ ചരിത്രം അവരെങ്ങനെയാണ് കാത്തുസൂക്ഷിക്കുന്നത്. സ്മാരകങ്ങൾ, മ്യൂസിയങ്ങൾ എന്നിവയിലൂടെയാണോ. ഇക്കാര്യത്തിൽ ഇന്ത്യയുമായി താരതമ്യമുണ്ടോ
= ഇന്ത്യയിൽ ആർക്കിയോളജിക്കൽ സർവേ വകുപ്പ് സംരക്ഷിക്കുന്നത് നല്ല രീതിയിലാണ്. കുഴപ്പം നമ്മുടെ നാട്ടുകാർക്കാണ്. കേറരുതെന്ന് പറയുന്നിടത്ത് കേറി നിൽക്കുക, പൗരാണിക ക്ഷേത്രത്തിന്റെ ഏറ്റവും മുകളിൽ കയറി എങ്ങനെയാണൊരു സെൽഫിയെടുക്കുക എന്നു ചിന്തിക്കുക, മാലിന്യങ്ങൾ തള്ളുക, പുൽത്തകിടികളിലൂടെ നടക്കുക ഇതൊക്കെയാണ് നമ്മുടെ ആൾക്കാരുടെ പരിപാടി. നേരത്തേ പറഞ്ഞതുപോലെ പൗരബോധത്തിന്റെ കുറവ്.
ഇന്ത്യയിലെ ഇത്തരം കേന്ദ്രങ്ങളിൽ ചെന്നാൽ ഏറ്റവുമധികം കേൾക്കുന്നത് സെക്യൂരിറ്റി വിഭാഗത്തിന്റെ വിസിലടി ശബ്ദമാണ്. ഒരുത്തനെ വിസിലടിച്ച് പുല്ലിന്റെ പുറത്തുനിന്നിറക്കുമ്പോഴേക്കും മറ്റവൻ അമ്പലത്തിനു മുകളിൽ പൊത്തിപ്പിടിച്ചു കയറും! അച്ചടക്കമില്ലാത്ത സമൂഹത്തിന്റെ പണിയാണിത്. ഈ പ്രശ്നം അമേരിക്കപോലുള്ള രാജ്യങ്ങളിലില്ല. അവിടെ സെക്യൂരിറ്റിപോലും വേണ്ട. അവർക്കറിയാം ഒരു പ്രത്യേകസ്ഥലത്ത് എങ്ങനെ പെരുമാറണമെന്ന്. അത് സ്കൂളിൽത്തന്നെ പഠിപ്പിച്ചിട്ടുണ്ട്. ഇതാണ് അവിടെയും ഇവിടെയുമുള്ള വ്യത്യാസം. സംരക്ഷണത്തിന്റെ വ്യത്യാസത്തേക്കാൾ മനുഷ്യരുടെ തോന്ന്യാസത്തിലെ വ്യത്യാസം.
? അമേരിക്കൻ യാത്രകളിലെ സവിശേഷമായ എന്തെങ്കിലും അനുഭവം ഓർത്തെടുക്കാമോ
= അമേരിക്കയിൽ ലാൻഡ്സ്കേപ്പിന്റെ ഒത്തിരി വ്യത്യാസമുണ്ട്. ഫ്ലോറിഡയിലെ കീ വെസ്റ്റ് പ്രദേശത്തുകൂടി യാത്രചെയ്യുന്നതുപോലെയല്ല മൊണ്ടാന സ്റ്റേറ്റിലൂടെ പോകുന്നത്. ലാസ് വേഗാസിന്റെ അനുഭവമല്ല, ന്യൂയോർക്കിലേത്. ലോകത്തെ ഒട്ടുമുക്കാലും ഭൂപ്രകൃതി അമേരിക്കയിലുണ്ട്. ഇന്ത്യയെപ്പോലെ വൈവിധ്യം. പാറക്കെട്ടുകളുള്ള പർവതങ്ങൾ, മഞ്ഞുമൂടിയ സ്ഥലങ്ങൾ, മരുഭൂമി, ഗ്രാൻഡ് കാനിയൻ പോലുള്ള പ്രകൃതിയുടെ അദ്ഭുതങ്ങൾ, അലാസ്ക പോലെ ഉത്തരധ്രുവത്തോടടുത്തു കിടക്കുന്ന പ്രദേശങ്ങൾ തുടങ്ങിയ വൈവിധ്യം ഏതാണ്ടെല്ലാംതന്നെ അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ആദ്യത്തെ യാത്രകളിൽ അമേരിക്ക വലിയ ആവേശമാകുമെങ്കിലും പിന്നെപ്പിന്നെ അദ്ഭുതം കുറഞ്ഞുവന്നു. ഞാൻ ആദ്യ അമേരിക്കൻയാത്ര നടത്തുന്ന കാലത്തെ ഇന്ത്യയിൽനിന്ന് ഇവിടത്തെ സംവിധാനങ്ങളും റോഡുകളും സൗകര്യങ്ങളും സൂപ്പർമാർക്കറ്റുകളും മാളുകളും മറ്റൊരു ലെവലായി. അങ്ങനെ അമേരിക്കൻകാഴ്ചയുടെ ഷോക്ക് കുറഞ്ഞു. ലുലു മാളിലൊക്കെ പോയിട്ടുള്ളവർക്ക് അമേരിക്കയിലെ മാളുകളൊന്നും അദ്ഭുതമല്ല. ആദ്യം പോയപ്പോൾ പക്ഷേ അങ്ങനെയായിരുന്നില്ല.
? മനുഷ്യജീവിതത്തിന്റെ വൈവിധ്യങ്ങളോ
= മനുഷ്യജീവിതത്തിൽ അവിടെ വലിയ വൈവിധ്യമില്ല. നെവാദ മരുഭൂമിയിൽകൂടിയൊക്കെ പോകുമ്പോൾ ചില വിദൂരസ്ഥലങ്ങളിലെ ഗ്രാമങ്ങളുണ്ട്. ജയിലിൽനിന്ന് വിട്ടയച്ച കുറ്റവാളികളും മറ്റും ചേർന്ന ചില സമൂഹങ്ങൾ. അവരെ പൊതുസമൂഹം സ്വീകരിക്കില്ല. അതൊക്കെ കുറച്ചു ദരിദ്രവും പ്രാകൃതവുമായ സ്ഥലങ്ങളാണ്. അവിടൊക്കെ ഞാൻ പോയിട്ടുണ്ട്. അതൊക്കെ വിചിത്രമായ അനുഭവമായിരുന്നു. അമേരിക്കയിൽ ഇങ്ങനെയൊക്കെയുള്ള ഇടങ്ങളുണ്ടോ എന്ന ആശ്ചര്യം.
തകരം മേഞ്ഞ വീടുകളും പലകയടിച്ച ഭിത്തിയൊക്കെയുള്ള ദാരിദ്ര്യം പിടിച്ച സ്ഥലങ്ങൾ. അവർ ഉപേക്ഷിക്കപ്പെട്ട ആളുകളാണ്. ബലാത്സംഗക്കേസുകളിലൊക്കെപ്പെട്ടശേഷം ജയിൽ മോചിതരാകുന്നവർക്ക് പൊതുസമൂഹത്തിൽ വീടു കിട്ടാനൊക്കെ ബുദ്ധിമുട്ടാണ്. അങ്ങനെയുള്ളവർ ഇത്തരം സ്ഥലങ്ങളിൽച്ചെന്ന് താമസമുറപ്പിക്കും. അമേരിക്കയുടെ വേറൊരു മുഖമാണ് അവിടങ്ങളിൽ കാണാൻ സാധിച്ചിട്ടുള്ളത്.
? അമേരിക്കൻ യാത്രകൾക്കിടയിൽ മനുഷ്യത്വത്തിന്റെ ഉള്ളിൽത്തട്ടിയ ഏതെങ്കിലും അനുഭവമുണ്ടോ
= അങ്ങനെ ഒരു പ്രത്യേകനാട്ടിൽ കുറേ ആളുകൾ നമ്മളെ സഹായിക്കും, വേറെ കൂട്ടർ നമ്മളെ സഹായിക്കില്ല എന്നൊന്നുമില്ല. ഇത് ലോകത്തെവിടെയും ഒരുപോലെയാണ്. പിന്നെയുള്ളത് ഭാഷയുടെ പ്രശ്നം. പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞുകൊടുക്കാൻ പറ്റുന്ന ഒരു ഭാഷ വേണ്ടേ. അതാണ് ചിലയിടത്തു ചെന്നാൽ സഹായംകിട്ടാൻ തടസം നിൽക്കുന്നത്. മനുഷ്യരുടെ നന്മയുടെ അളവും തിന്മയുടെ അളവും ലോകത്തെല്ലായിടത്തും ഒരേ അളവിലാണ്.
അമേരിക്കക്കാരനായതുകൊണ്ട് നന്മ കൂടുതലോ ഇന്ത്യക്കാരനായതുകൊണ്ട് തിന്മ കൂടുതലോ ഒന്നുമില്ല. നമ്മളൊരു ഗ്രാമത്തിൽ ചെന്നാൽ 90 ശതമാനവും നല്ല മനുഷ്യരായിരിക്കും. അഞ്ചെട്ടു ശതമാനം സംശയാലുക്കളായിരിക്കും. മൂന്നുനാലു ശതമാനം പ്രശ്നക്കാരുമായിരിക്കും. സംശയാലുക്കളും പ്രശ്നക്കാരും വന്ന് എടങ്കോലിടാം. എങ്കിലും പൊതുവേ മനുഷ്യരെ സഹായിക്കാൻ തയാറുള്ളവരാണ് ബഹുഭൂരിപക്ഷംപേരും എന്നാണ് എന്റെ അനുഭവം. അമേരിക്കയിലും പൊതുവേ അങ്ങനെയാണ്.
? അമേരിക്കൻ ടൂറിസം മോഡലിന് എന്തെങ്കിലും സവിശേഷതകൾ കണ്ടിട്ടുണ്ടോ
= ടൂറിസം മോഡലുകളല്ല അമേരിക്കയ്ക്ക് പ്രധാനം. അവരുടെ സാങ്കേതികവിദ്യകൊണ്ട് അവിടെ സ്വാഭാവികമായി സംഭവിച്ച മാറ്റങ്ങളൊക്കെ ലോകത്തിനു വളരെ മുമ്പേ നടന്ന കാര്യങ്ങളായതുകൊണ്ട് മറ്റു നാടുകൾക്കെല്ലാം അതു കൗതുകമായി. ആ കൗതുകമാണ് ടൂറിസമായി മാറിയത്. സാൻഫ്രാൻസിസ്കോയിൽ ചെല്ലുമ്പോൾ കടലിടുക്കിനു കുറുകെ നിർമിച്ച വലിയൊരു പാലം. അതവരുടെ ആവശ്യമായിരുന്നു. അതാണ് ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ്.
സാൻഫ്രാൻസിസ്കോയിൽ മറ്റിടങ്ങളിൽനിന്ന് ചെല്ലുന്നവർക്കെല്ലാം ആ പാലം ഒരദ്ഭുതമായി മാറി. നാസയിൽ ടൂറിസ്റ്റുകൾ എത്തുന്നുണ്ട്. അത് ടൂറിസത്തിലുവേണ്ടി ഉണ്ടാക്കിയ സ്ഥാപനമല്ലല്ലൊ. സ്റ്റാച്യു ഓഫ് ലിബർട്ടി പോലും ടൂറിസത്തിനുവേണ്ടി പണിതതല്ല. ചരിത്രസ്മാരകമായിരുന്നു. ഇങ്ങനെയാണ് അമേരിക്കയിൽ ടൂറിസം വികസിച്ചത്. അടുത്തകാലത്ത് എവിടെയെങ്കിലും അമേരിക്കയുടെ ടൂറിസം പരസ്യം കണ്ടിട്ടുണ്ടോ? അങ്ങനെ പരസ്യം ചെയ്ത് വിളിക്കേണ്ട കാര്യം അവർക്കില്ല. എന്നാൽ ഏറ്റവും കൂടുതൽ ആളുകൾ ടൂറിസം വീസയ്ക്കുവേണ്ടി കാത്തുനിൽക്കുന്നത് അമേരിക്കയിൽ പോകാനാണ്.
ഇന്ത്യയിൽ സർദാർ പട്ടേലിന്റെ പ്രതിമയുണ്ടാക്കിയപ്പോൾ വിമർശനമുണ്ടായി. പട്ടിണികിടക്കുന്നവന് കൊടുക്കേണ്ട കാശല്ലേ എന്ന്. അങ്ങനെ അതിനെ കാണരുത്. പട്ടിണി മാറ്റിയിട്ടല്ല ലോകത്ത് എല്ലാ കാര്യങ്ങളും നടത്തിയിട്ടുള്ളത്. നാസ ബഹിരാകാശ ദൗത്യം നിർവഹിക്കുമ്പോൾ അമേരിക്കയിലാരും തെരുവിൽ കിടന്നുറങ്ങുന്നില്ലേ? ഇത് രണ്ട് ദർശനമാണ്. ഭാവിയിൽ മനുഷ്യർ കാണാൻ വരുമെന്നു ചിന്തിച്ചിട്ടല്ലല്ലോ ഷാജഹാൻ താജ്മഹാൽ ഉണ്ടാക്കിയത്. പിന്നീടിന്നുവരെ എത്ര കോടിയാളുകൾ അത് കാണാൻ വന്നു. ആ വന്ന ആളുകൾ ചെലവഴിച്ച പണം ഇക്കണോമി വളർത്തിയില്ലേ. പട്ടേൽ പ്രതിമയൊക്കെ ഒരു ചിഹ്നമാണ്. നമുക്കും പലതും ചെയ്യാൻ കഴിയുമെന്ന് കാണിക്കുന്ന ചിഹ്നം. പ്രതിമയ്ക്കു പിന്നിലെ രാഷ്ട്രീയത്തെക്കുറിച്ചല്ല ഞാൻ പറയുന്നത്.
? മോഡേൺ ഇംപീരിയലിസത്തിന്റെ പേരിലുള്ള വിമർശനമോ
= അത് ഭരണാധികാരികളെ ആശ്രയിച്ചിരിക്കും. ഏറ്റവും സ്വാർഥരാണ് അമേരിക്കൻ സമൂഹം. ഞങ്ങളുടെ കാര്യം, ഞങ്ങളുടെ കച്ചവടം. ഇതാണ് ലൈൻ. ട്രംപൊക്കെ വന്ന് ഒരു രാഷ്ട്രം അർഹിക്കുന്ന ബഹുമാനം ആരും കൊടുക്കാത്ത അവസ്ഥയിലേക്ക് അമേരിക്കയെ എത്തിച്ചു. ആ രാജ്യത്തെ ലോകത്തിനു മുന്നിൽ അവഹേളനാപാത്രമായി മാറ്റിയ ഭരണാധികാരിയാണ് ട്രംപ്. അതിൽ അമേരിക്കയിലെ പൗരൻമാർക്കും ഉത്തരവാദിത്വമുണ്ട്.
? അമേരിക്ക സാംസ്കാരികമായും സാമ്പത്തികമായും അധിനിവേശം നടത്തിയ രാജ്യങ്ങളുടെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
= അമേരിക്കയ്ക്ക് ഒറ്റ ഉദ്ദേശ്യമേയുള്ളൂ. അവരുടെ കച്ചവടം നടക്കണം. ഇതുവരെ തന്ത്രപരമായിട്ടാണത് ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ പരുഷമായിട്ടാണ്. അമേരിക്ക മഹത്തായ രാഷ്ട്രം തന്നെയാണ്. അവരുടെ സാങ്കേതികവിദ്യയേയോ സംവിധാനങ്ങളെയോ വളർച്ചയേയോ ലോകത്തിനവർ നല്കിയ സംഭാവനകളെയോ കുറച്ചുകാണുന്ന ആളല്ല ഞാൻ.
ഇടയ്ക്ക് അവരുടെ നയങ്ങളിലുണ്ടാകുന്ന മാറ്റമാണ് പ്രശ്നമാകുന്നത്. അത് ഒരാളുടെ അബദ്ധമായും കാണാനാവില്ല. അവർക്കൊരു ഭരണ സംവിധാനമുണ്ടല്ലോ. അതിൽപ്പെട്ടവരൊക്കെ ബുദ്ധിമാൻമാരല്ലേ. അതിന്റെ പിന്നിൽ നമ്മളറിയാത്ത എന്തൊക്കെയോ നടക്കുന്നുണ്ടാകാം. ഓരോ വിവാദ പ്രസ്താവനയും ഓഹരിവിപണിയിലുണ്ടാക്കുന്ന മാറ്റം പറയുന്നയാൾക്ക് അറിയാമല്ലോ.
? അമേരിക്കയിലെ കുടുംബജീവിതത്തെ നമ്മൾ പരിഹസിക്കാറുണ്ടല്ലോ
= പാശ്ചാത്യരീതിയിലുള്ള ജീവിതം ഒരു ശൈലിയിലങ്ങനെ നീങ്ങുന്നു. അവരുടെ ജോലി, വരുമാനം, വിനോദം, കുട്ടികളുടെ വിദ്യാഭ്യാസം അതൊക്കെ വ്യവസ്ഥാപിത രീതിയിൽ പോകുന്നു. അതിൽ ഇൻഷ്വറൻസ് കമ്പനികൾ, ബാങ്കുകൾ, വായ്പാ സ്ഥാപനങ്ങൾ ഇവരുടെയൊക്കെ സ്വാധീനമുണ്ട്. നിയമങ്ങൾ, നികുതി, പിന്നെ പൊതുവായി സർക്കാരുകൾ കൊടുത്തിരിക്കുന്ന സൗകര്യങ്ങൾ ഇതൊക്കെയായി അങ്ങനെ പോകുന്നു എന്നതാണ് പാശ്ചാത്യ, വികസിത നാടുകളുടെയെല്ലാം പൊതുസ്വഭാവം.
അമേരിക്കയ്ക്കു മാത്രമായി മനുഷ്യജീവിതത്തിൽ വലിയ മാറ്റം എന്നൊന്നും പറയാനാകില്ല. നമുക്ക് കൂടുതൽ ക്ഷമാശീലവും സഹനശേഷിയും ഉണ്ടായിരുന്നതുകൊണ്ടാണ് അവിടത്തെ അപേക്ഷിച്ച് ഇവിടെ കുടുംബജീവിതം ഭദ്രം എന്നു പറയുന്നത്. അമേരിക്കയിൽ സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യവും സ്വതന്ത്രചിന്തയും ഉള്ളതുകൊണ്ട് ഏതു നിമിഷവും പിരിയാം. ഇന്ന് അവിടെയുള്ളത് നാളെ ഇവിടെയെത്തും എന്നതാണ് ശരി.
Tags : Seventh Sea sunday deepika Santosh George Kulangara