മിഥുനത്തിലെ മൂലം നാളിൽ ചമ്പക്കുളം പമ്പയാറ്റിൽ അരങ്ങേറുന്ന മൂലം ജലോത്സവം വെറുമൊരു വള്ളംകളിയല്ല. ഇത് ഒരേസമയം പഴയ തിരുവിതാംകൂറിന്റെയും ആധുനിക കേരളത്തിന്റെയും തനത് കലയും കലാരൂപവും കായിക വിനോദവുമാണ്. ഒരു കാലത്തിന്റെ, സംസ്കാരത്തിന്റെ, മതസൗഹാർദത്തിന്റെ, ബഹുമാനത്തിന്റെ, ഭക്തിയുടെ എല്ലാം കൂടിച്ചേരലാണ്. അമ്പലപ്പുഴ ക്ഷേത്രം, കുറിച്ചി കരിങ്കുളം ക്ഷേത്രം, ചമ്പക്കുളം കല്ലൂർക്കാട് പള്ളി, ചമ്പക്കുളത്തെ മാപ്പിളശേരി എന്ന ക്രിസ്ത്യൻ തറവാട്, ചെമ്പകപ്പള്ളി എന്ന ഈഴവ കുടുംബം എന്നിവയുമായി ഏറെ ബന്ധപ്പെട്ടു നില്ക്കുന്ന ഒന്ന്.
ആചാരപ്പെരുമയിൽ ഇന്നും മുന്നിട്ടുനില്ക്കുന്ന ഒന്നാണ് മൂലം വള്ളംകളി. ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെയും കേരളത്തിലെ ഏക വള്ളംകളി മത്സരം മൂലം ജലോത്സവമായിരുന്നു. ഇതുകൂടാതെ അന്നുണ്ടായിരുന്നത് പള്ളിയോടങ്ങളുടെ മത്സരങ്ങൾ മാത്രം. കേരളക്കരയിൽ ഓരോ വള്ളംകളി കാലവും തുടങ്ങുന്നതു മൂലം വള്ളംകളിയോടെയാണ്.
ചരിത്രവും ഐതിഹ്യവും
ചരിത്രവും ഐതിഹ്യവും ഒന്നു ചേരുകയാണിവിടെ. മിഥുനമാസത്തിലെ മൂലം നാളിൽ രാവിലെ ചെമ്പകശേരി രാജാവിനന്റെ പ്രതിനിധിയായ ഒരു പാണൻ കല്ലൂർക്കാട് പള്ളിയുടെ തെക്കേ സങ്കീർത്തിയുടെ മുറ്റത്തു വന്ന് മുരടനക്കും. വികാരിയുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന പാണൻ പറയും- "ഇന്ന് ചെമ്പകശേരീതമ്പുരാന്റെ മൂലവും കാലവുമാണ്, മൂലക്കാഴ്ചയാണ്.' ഇത് കേൾക്കുന്ന കല്ലൂർക്കാട്ടെ വികാരി കൈക്കാരനെ വിളിച്ച് പാണന് സമ്മാനം നല്കാൻ ഏർപ്പാടാക്കും.
മൂലക്കാഴ്ച ഗംഭീരമാക്കാനുള്ള നിർദേശവും നല്കും. രാജാവിന്റെയും ക്ഷേത്രത്തിന്റെയും പ്രതിനിധികൾ താമസിയാതെ കല്ലൂർക്കാട്ടെത്തും. തുടർന്ന് ആഘോഷം. അതോടെ ഒരു നാടിനന്റെ ഒരു വർഷത്തെ കാത്തിരിപ്പിനു വിരാമമിട്ട് മൂലക്കാഴ്ച എന്ന മൂലം ജലോത്സവം തുടങ്ങും. ഇതായിരുന്നു മൂലക്കാഴ്ചയുടെ പഴയ പതിപ്പിന്റെ നേർചിത്രം. കല്ലൂർക്കാട്ടാറ്റിലെ (പമ്പാനദി രേഖകളിൽ ഇങ്ങനെയും അറിയപ്പെടുന്നു) മൂലം കളിയും കല്ലൂർക്കാട് പള്ളിയും തമ്മിലുള്ള ബന്ധത്തെപ്പറ്റി പറയുന്നത് ഇപ്രകാരമാണ്.
മൂലം പിറക്കുന്നു
ചമ്പക്കുളവും കുട്ടനാടും ഉൾപ്പെടുന്ന ദേശങ്ങൾ ഭരണം നടത്തിയിരുന്നത് ചെമ്പകശേരി രാജാക്കൻമാരായിരുന്നു. കൊല്ലവർഷം 720ൽ (ക്രിസ്തുവർഷം 1545) ചെമ്പകശേരി രാജ്യം ഭരിച്ചിരുന്ന പൂരാടം തിരുനാൾ ദേവനാരായണൻ രാജപുരോഹിതന്റെ ഉപദേശമനുസരിച്ച് അമ്പലപ്പുഴയിൽ ഒരു ക്ഷേത്രം നിർമിച്ചു. അവിടെ പ്രതിഷ്ഠിക്കാൻ നിശ്ചയിച്ച കൃഷ്ണവിഗ്രഹം അനുയോജ്യമല്ലെന്ന് പ്രശ്നവശാൽ തെളിഞ്ഞുവത്രേ. പുതിയ വിഗ്രഹം നിശ്ചയിക്കപ്പെട്ട സമയത്തുതന്നെ പ്രതിഷ്ഠിക്കുകയും വേണം. തിരക്കിട്ട അന്വേഷണത്തിനൊടുവിൽ ചങ്ങനാശേരിക്കു സമീപമുള്ള കുറിച്ചി കരിംകുളം ക്ഷേത്രത്തിൽ എല്ലാ ലക്ഷണങ്ങളും തികഞ്ഞൊരു കൃഷ്ണ വിഗ്രഹമുണ്ടെന്നറിഞ്ഞു.
കുറിച്ചിയിലെ വിഗ്രഹം ശ്രീകൃഷ്ണൻ അർജുനന് നേരിട്ടു സമ്മാനിച്ചതാണെന്നായിരുന്നു വിശ്വാസം. ചെമ്പകശേരി രാജാവിന്റെ സൈന്യം ജല വാഹനങ്ങളിൽ കുറിച്ചിയിലെത്തി വിഗ്രഹം കടത്തിക്കൊണ്ടുപോന്നു. പമ്പാനദിയിലൂടെ ചമ്പക്കുളത്ത് എത്തിയപ്പോൾ സന്ധ്യമയങ്ങി. ഇനിയും പല നാഴിക യാത്രചെയ്താലേ അമ്പലപ്പുഴയെത്തൂ. അസമയത്തുള്ള യാത്ര അപകടം വരുത്തിവയ്ക്കും. പടനായകർ ഒരു തീരുമാനത്തിലെത്തി. വിഗ്രഹവുമായുള്ള രാത്രിയാത്ര സുരക്ഷിതമല്ലാത്തതിനാൽ ചമ്പക്കുളത്തെ പുരാതന ക്രിസ്ത്യൻ തറവാടായ മാപ്പിളശേരിയിൽ വിഗ്രഹം ഇറക്കിവയ്ക്കാം.
ചമ്പക്കുളം കല്ലൂർക്കാട് പള്ളി ഇടവകയിൽപ്പെട്ട ഒന്നായിരുന്നു മാപ്പിളശേരി തറവാട്. കല്ലൂർക്കാട് പള്ളിയും ചെമ്പകശേരി രാജകുടുംബവുമായി വളരെ അടുത്തബന്ധം നിലനിന്നിരുന്നതും വിഗ്രഹം ഇവിടെ ഇറക്കി സൂക്ഷിക്കുന്നതിനുള്ള ഒരു കാരണമായിരുന്നു.
അപ്രതീക്ഷിതമായും, അടിയന്തരമായും മാപ്പിളശേരി തറവാട്ടിൽ ഇറക്കിവച്ച ശ്രീകൃഷ്ണ വിഗ്രഹത്തിനു മാപ്പിളശേരി കുടുംബത്തിലെ കാരണവരായിരുന്ന, രാജാവിന്റെ അടുത്ത ആശ്രിതനും, നാട്ടുപ്രമാണിയുമായ ഇട്ടിത്തൊമ്മന്റെ നേതൃത്വത്തിൽ പ്രദോഷം മുതൽ പ്രഭാതം വരെ പൂജാവിധിപ്രകാരമുള്ള സർവവിധ ബഹുമാനവും സുരക്ഷയും നല്കി. ഇതു നടന്നത് കൊല്ലവർഷം 720 മിഥുനമാസത്തിലെ തൃക്കേട്ട നാളിലായിരുന്നു. ഇറക്കിവച്ചതുമുതൽ ഈ കുടുംബം വിഗ്രഹത്തിനുമുന്നിൽ ഒരു വിളക്ക് കത്തിച്ചുവച്ചിരുന്നു. അതിന്റെ തുടർച്ചയായി ഇന്നും ഒരു വിളക്ക് മാപ്പിളശേരിയിൽ തെളിക്കുന്നു.
രാജാവ് ചമ്പക്കുളത്തേക്ക്
വിഗ്രഹത്തിന്റെ വരവു പ്രതീക്ഷിച്ചിരുന്ന രാജാവ്, അത് രാത്രിയിൽ സുരക്ഷിതമായി മാപ്പിളശേരി തറവാട്ടിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നു എന്നറിഞ്ഞതിൽ അതീവ സന്തുഷ്ടനായി. കാരണം കുറിച്ചിയിൽനിന്ന് കടത്തിക്കൊണ്ടുവന്ന വിഗ്രഹം തിരിച്ചുപിടിക്കാൻ അന്നാട്ടുകാർ വരാനുള്ള സാധ്യതയും, അതുപോലെ തന്നെ കൊള്ളക്കാരുടെ ആക്രമണ സാധ്യതയും നിലനിന്നിരുന്നത് രാജാവിനെ ആശങ്കപ്പെടുത്തിയിരുന്നു. അങ്ങനെയുള്ള സാഹചര്യത്തിൽ വിഗ്രഹം ഒരു ക്രൈസ്തവ തറവാട്ടിൽ ഇറക്കി സൂക്ഷിക്കുമെന്ന് ആർക്കും ഒരിക്കലും ഊഹിക്കാൻ പോലുമാവില്ല എന്നതും ഇവിടെ ഇറക്കിവയ്ക്കാനുള്ള ഒരു കാരണമായിരുന്നു.
ശുഭവാർത്ത ലഭിച്ച രാജാവ് പിറ്റേന്ന് മൂലം നാളിൽ പരിവാരസമേതം അമ്പലപ്പുഴയിൽനിന്ന് ജലമാർഗം ചമ്പക്കുളത്ത് മാപ്പിളശേരി തറവാട്ടിലെത്തി. അദ്ദേഹം ഇട്ടിത്തൊമ്മനും കുടുംബാംഗങ്ങൾക്കും സമ്മാനങ്ങൾ നല്കി. വിഗ്രഹത്തോടൊപ്പം എത്തിയവർക്കും, പടയാളികൾക്കും നാട്ടുപ്രമാണിക്ക് ഇണങ്ങുംവിധം ഇട്ടിത്തൊമ്മൻ രാത്രി മുതൽ രാവിലെവരെ സദ്യ നടത്തിയിരുന്നു. അന്ന് പ്രമാണിമാർ നല്കിയിരുന്ന താംബൂലസദ്യയും ഇട്ടിത്തൊമ്മനു നല്കി. ശ്രീകൃഷ്ണവിഗ്രഹം എത്തിയതറിഞ്ഞ് നിരവധി നാട്ടുകാർ വലുതും ചെറുതുമായ വള്ളങ്ങളിലും കളിവള്ളങ്ങളിലുമായി രാവിലെ മാപ്പിളശേരി തറവാട്ടിൽ എത്തിച്ചേർന്നിരുന്നു.
വിധിപ്രകാരമുള്ള പ്രഭാത പൂജകൾക്കു ശേഷം രാജാവും സംഘവും വിഗ്രഹംഏറ്റുവാങ്ങി അമ്പലപ്പുഴയിലേക്കു കൊണ്ടുപോയി. പോകുംവഴി ഇട്ടിത്തൊമ്മന്റെ ഇടവകയായ ചമ്പക്കുളം കല്ലൂർക്കാട് പള്ളിക്കടവിൽ വലിയ സ്വീകരണമാണ് പള്ളിക്കാര്യത്തിൽനിന്ന് ഒരുക്കിയത്. മുത്തുക്കുടയും, ആലവട്ടവും, വെഞ്ചാമരവും സ്വീകരണത്തിൽ സ്ഥാനം പിടിച്ചു. ചുണ്ടൻ വള്ളങ്ങളും, കളിവള്ളങ്ങളും കല്ലൂർക്കാട് പള്ളിക്കടവിൽനിന്ന് അമ്പലപ്പുഴയിലേക്കുള്ള ഘോഷയാത്രയിൽ പങ്കുകൊണ്ടു.
മൂലം നാളിൽ മാപ്പിളശേരിയിൽനിന്ന് കല്ലൂർക്കാട് പള്ളിയിലെത്തി അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് അന്നു നടന്ന വിഗ്രഹഘോഷയാത്രയുടെ ഓർമപുതുക്കലാണ് മാപ്പിളശേരി കടവിൽനിന്നു ചമ്പക്കുളം പള്ളിക്കടവിലേക്കു നടത്തിവന്നിരുന്ന വള്ളംകളി. പിന്നീട് മത്സര പ്രാധാന്യം വന്നതോടെ വള്ളംകളിയുടെ സ്റ്റാർട്ടിംഗ്, ഫിനിഷിംഗ് പോയിന്റുകളിൽ മാറ്റം വരികയായിരുന്നു.
ചെമ്പകപ്പള്ളി കുടുംബം
വിഗ്രഹം ചമ്പക്കുളത്തുനിന്ന് പുറപ്പെട്ട അവസരത്തിൽ നാട്ടിൽനിന്ന് നിരവധി ആളുകളെത്തി വിവിധ വസ്തുക്കൾ വിഗ്രഹത്തിനു മുന്നിൽ കാഴ്ചവച്ചു. ഈ കാഴ്ച സാധനങ്ങളെല്ലാം അമ്പലപ്പുഴയ്ക്കു കൊണ്ടുപോയത് ചെമ്പകപ്പള്ളി കുടുംബത്തിന്റെ വലിയ വള്ളത്തിലായിരുന്നു. മുന്നേ പോയ ജലവാഹനത്തിൽ കല്ലൂർക്കാട് പള്ളിയിൽനിന്നു നല്കിയ വലിയ വടത്തിലാണ് ദേശക്കൊടി കെട്ടിയിരുന്നത്. അത് കെട്ടി വള്ളത്തെ നിയന്ത്രിച്ചിരുന്നത് ചമ്പക്കുളം ചെമ്പകപ്പള്ളി എന്ന ഈഴവ കുടുംബത്തിലെ മുതിർന്ന അംഗമായിരുന്നു.
പില്ക്കാലത്ത് രാജാവ് കല്പിച്ചതനുസരിച്ച് ദേശക്കൊടിക്കു പകരം കല്ലൂർക്കാട് പള്ളിയിൽനിന്ന് നല്കുന്ന കൊടിയാണ് ആഘോഷമായി ഫിനിഷിംഗ് പോയിന്റിൽ ഉയർത്തിയിരുന്നത്. അതിന്റെ തുടർച്ചയായി ചെമ്പകപ്പള്ളി കുടുംബത്തിലെ മുതിർന്ന അംഗം മൂലം നാളിൽ കല്ലൂർക്കാട്ട് പള്ളിയിലെത്തി കൊടിയും കയറും സ്വീകരിച്ച് ഒരു വള്ളത്തിൽ കൊടി ഉയർത്തി ഫിനിഷിംഗ് പോയിന്റിൽ വള്ളംകളിയുടെ സമയം മുഴുവൻ ഇരിക്കുന്ന പതിവ് ഇന്നുമുണ്ട്.
മതസൗഹാർദയാത്ര
ഒരു ക്രിസ്ത്യൻ തറവാട്ടിൽ ശ്രീകൃഷ്ണ വിഗ്രഹം ഇറക്കി സുരക്ഷിതമായി സൂക്ഷിക്കുന്നതിന് കല്ലൂർക്കാട് പള്ളി അനുമതി നൽകുന്നു. പിറ്റേന്നു രാവിലെ വിഗ്രഹം അമ്പലപ്പുഴയിലേക്ക് കൊണ്ടുപോകുമ്പോൾ നാടുഭരിക്കുന്ന രാജാവിന്റെ ദേവവിഗ്രഹത്തിനുവേണ്ട ആദരവും ബഹുമാനവും നല്കുന്നു. കല്ലൂർക്കാട്ട് ആറ്റിലൂടെ തെക്കോട്ട് പോകുന്നതിന് എല്ലാവിധ സൗകര്യങ്ങളും ജലവാഹനങ്ങളിൽ ഒരുക്കിനല്കുന്നു.
കല്ലൂർക്കാട്ട് പള്ളിയിലെ വിശ്വാസികളിൽ പലരും അമ്പലപ്പുഴ വരെ വിഗ്രഹത്തെ അനുഗമിക്കുകയും സുരക്ഷ ഒരുക്കുകയും ചെയ്യുന്നു... ഇതെല്ലാം ചരിത്രമാണ്. ആ കാലത്ത് സമൂഹത്തിൽ നസ്രാണികൾക്ക് വലിയ സ്ഥാനവും പദവിയുമായിരുന്നു രാജാവ് കല്പിച്ചുനല്കിയിരുന്നത്. അങ്ങനെയുള്ള ഒരു വലിയ കൂട്ടം ആളുകളെ ഒന്നിച്ചുനിർത്തുന്ന കല്ലൂർക്കാട് പള്ളിയുടെ സൗഹൃദവും സഹകരണവും, ചെമ്പകശേരി രാജാക്കൻമാരുടെ മഹാമനസ്കതയും ലോകത്തിനു മുന്നിൽ മതമൈത്രിയുടെ നേർബിംബമായി മൂലം ആഘോഷത്തിലൂടെ ഉയർന്നുനില്ക്കുന്നു.
ശ്രീകൃഷ്ണഭഗവാൻ ചമ്പക്കുളത്ത്
അമ്പലപ്പുഴ ദേവസ്വം അധികാരികളും ചെമ്പകശേരി പിൻമുറക്കാരും മൂലം നാളിൽ രാവിലെ ക്ഷേത്രപൂജ കഴിഞ്ഞ് നടയടച്ച് കല്ലൂർക്കാട് പള്ളിയിലും മാപ്പിളശേരി തറവാട്ടിലും അമ്പലപ്പുഴ പാല്പായസവും കാണിക്കയുമായി എത്തും. ആ ചടങ്ങുകൾക്കു ശേഷം മാത്രമേ കേരളത്തിലെ മത്സരവള്ളംകളികൾക്ക് ആർപ്പുവിളി ഉയരൂ.
വള്ളംകളിക്കുശേഷം രാജകുടുംബാംഗങ്ങളും ക്ഷേത്രഭാരവാഹികളും തിരികേഅമ്പലപ്പുഴ ക്ഷേത്രത്തിലെത്തിയാണ് നടതുറന്ന് വൈകുന്നേരത്തെ പൂജ ആരംഭിക്കുന്നത്. ക്ഷേത്ര പ്രതിനിധികളോടൊപ്പം മൂലം നാളിൽ അമ്പലപ്പുഴ ശ്രീകൃഷ്ണ ഭഗവാൻ ചമ്പക്കുളത്തേക്ക് എഴുന്നള്ളുന്നു എന്നാണ് വിശ്വാസം.
ആചാരങ്ങൾ തുടരുന്നു
വള്ളംകളിയുടെ നടത്തിപ്പിന് ആചാരവെടിക്കുള്ള കതിനയും വെടിമരുന്നും (ആദ്യകാലത്ത് വള്ളങ്ങളുടെ മത്സരം ആരംഭിച്ചിരുന്നത് കതിന വെടി മുഴക്കം കേട്ടാണ്) ചമ്പക്കുളം കല്ലൂർക്കാട് പള്ളിയിൽനിന്നാണ് ഇപ്പോഴും നല്കിവരുന്നതെന്ന പ്രത്യേകതയുമുണ്ട്. മൂലം വള്ളംകളിയുടെ രക്ഷാധികാരികളിൽ ഒരാൾ ഇപ്പോഴും കല്ലൂർക്കാട്ട് പള്ളി വികാരി ആണ്.
മാപ്പിളശേരി തറവാട്ടിൽ ഇന്നും സൂക്ഷിക്കുന്ന കെടാവിളക്ക് ഒരു രാത്രിയിലെ കൃഷ്ണവിഗ്രഹ സൂക്ഷിപ്പിന്റെ കെടാത്ത സ്മാരകമാണ്. അതുപോലെ ചെമ്പകപ്പള്ളി കുടുംബത്തിലെ അംഗം ഉയർത്തുന്ന കൊടിയും സൗഹാർദത്തിന്റെ വലിയ മാതൃക.
മൂലം ജലോത്സവം ഒരു നാടിന്റെ സംസ്കാരത്തിന്റെ നേർക്കാഴ്ചയാണ്. അഞ്ചു നൂറ്റാണ്ടുകളായി തുടരുന്ന മതസൗഹാർദത്തിന്റെ വലിയ ഉത്സവം. ഇവിടെ അമ്പലപ്പുഴ ക്ഷേത്രവും കല്ലൂർക്കാട് പള്ളിയും മാപ്പിളശേരി തറവാടും ചെമ്പകപ്പള്ളി കുടുംബവും കുട്ടനാടെന്ന സ്നേഹത്തിന്റെ വിശാലമായ മൈതാനത്ത് കൈ കോർത്തുനില്ക്കുന്നു.
Tags : Sunday DEEPIKA boat race