പ്രതീകാത്മക ചിത്രം
ചിന്താവിഷയം
രാത്രിയിലെ ആകാശം എന്നും വിസ്മയിപ്പിച്ചിട്ടുള്ളതാണ്. അനാദികാലം മുതൽ മനുഷ്യർ നക്ഷത്രങ്ങളിലേക്കു നോക്കി അദ്ഭുതപ്പെട്ടിട്ടുണ്ട്. കടൽയാത്രികർ അവയെ വഴികാട്ടിയായി ഉപയോഗിച്ചു. കർഷകർ അവയെ ആശ്രയിച്ച് കാലാവസ്ഥയും കൃഷിക്കാലവും മനസിലാക്കി. കവികളും തത്വചിന്തകരും അവയിൽ സൗന്ദര്യവും രഹസ്യവും കണ്ടു. എന്നാൽ, നൂറ്റാണ്ടുകളോളം ഒരു ചോദ്യം മനഷ്യരെ അലട്ടിക്കൊണ്ടിരുന്നു- എന്തുകൊണ്ടാണ് ഗ്രഹങ്ങൾ ഒരു പ്രത്യേകരീതിയിൽ സഞ്ചരിക്കുന്നത്?
ഈ ചോദ്യത്തിനുള്ള ഉത്തരത്തിനായി തന്റെ ജീവിതത്തിന്റെ വലിയൊരുഭാഗം സമർപ്പിച്ച വ്യക്തിയായിരുന്നു ജൊഹാന്നസ് കെപ്ലർ (1571-1630). ചരിത്രത്തിലെ ഏറ്റവും മഹാന്മാരായ ജ്യോതിശാസ്ത്രജ്ഞരിൽ ഒരാളായി അദ്ദേഹം അറിയപ്പെടുന്നു. ജർമനിയിൽ ജനിച്ച അദ്ദേഹത്തിന്റെ ബാല്യം സുഖകരമായിരുന്നില്ല. ദാരിദ്ര്യവും രോഗങ്ങളും കുടുംബപ്രശ്നങ്ങളും അദ്ദേഹത്തെ വേട്ടയാടി. ചെറുപ്പത്തിൽതന്നെ പിതാവ് കുടുംബത്തെ ഉപേക്ഷിച്ചു. എന്നിട്ടും ലോകത്തെക്കുറിച്ചുള്ള ആകാംക്ഷയും ദൈവവിശ്വാസവും അദ്ദേഹം നഷ്ടപ്പെടുത്തിയില്ല.
ഒരു ലൂഥറൻ വൈദികനാകാനാണ് കെപ്ലർ ആദ്യം ആഗ്രഹിച്ചത്. ദൈവശാസ്ത്ര പഠനത്തിനിടയിലാണ് ഗണിതശാസ്ത്രത്തോടും ജ്യോതിശാസ്ത്രത്തോടും അദ്ദേഹത്തിനു പ്രത്യേക താത്പര്യം തോന്നിയത്. ലോകം യാദൃച്ഛികമായി ഉണ്ടായതല്ലെന്നും ദൈവത്തിന്റെ ജ്ഞാനപൂർണമായ പദ്ധതിയുടെ ഫലമാണെന്നും അദ്ദേഹം ഉറച്ചുവിശ്വസിച്ചു. ദൈവം ലോകത്തെ സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ അതിന്റെ മുന്നോട്ടുള്ള പോക്കിന് ആഴത്തിലുള്ള ക്രമവും അർഥവുമുണ്ടായിരിക്കണമെന്നും അദ്ദേഹം വാദിച്ചു. അതു കണ്ടെത്തേണ്ടത് മനുഷ്യന്റെ ചുമതലയായി അദ്ദേഹം കരുതി.
ഗ്രഹങ്ങൾ സൂര്യനെ ചുറ്റിപ്പറ്റി പൂർണവൃത്താകൃതിയിലാണു സഞ്ചരിക്കുന്നതെന്ന് ശാസ്ത്രജ്ഞർ അക്കാലത്തു കരുതിയിരുന്നു. ആ ആശയം മനോഹരമായിരുന്നെങ്കിലും നിരീക്ഷണങ്ങളുമായി അതു പൊരുത്തപ്പെടുന്നില്ലായിരുന്നു. ഡാനിഷ് ജ്യോതിശാസ്ത്രജ്ഞനായ ടൈക്കോ ബ്രാഹെ വർഷങ്ങളായി ശേഖരിച്ച വിവരങ്ങൾ കെപ്ലറിനു ലഭിച്ചു.
പ്രത്യേകിച്ച്, ചൊവ്വാ ഗ്രഹത്തിന്റെ ചലനം പഠിക്കാൻ നിരവധി വർഷങ്ങൾ അദ്ദേഹം കഠിനാധ്വാനംചെയ്തു. എണ്ണമറ്റ കണക്കുകൂട്ടലുകൾ അദ്ദേഹം നടത്തി. എന്നാൽ ഓരോ തവണയും ഉത്തരങ്ങൾ തെറ്റിപ്പോയി. ഇന്നത്തെപ്പോലെ കന്പ്യൂട്ടറുകളോ കാൽക്കുലേറ്ററുകളോ ഇല്ലാത്ത കാലമായിരുന്നു അത്. കൈകൊണ്ട് ആയിരക്കണക്കിനു കണക്കുകൾ ചെയ്യേണ്ടിവന്നു. പലരും അത്തരം സാഹചര്യത്തിൽ ശ്രമം ഉപേക്ഷിക്കാനാണു സാധ്യത. എന്നാൽ കെപ്ലർ പിന്മാറിയില്ല.
അവസാനം, അദ്ദേഹം മഹത്തായ ഒരു സത്യം കണ്ടെത്തി. ഗ്രഹങ്ങൾ പൂർണവൃത്തത്തിലല്ല, ദീർഘവൃത്താകൃതിയിലാണ് സഞ്ചരിക്കുന്നത്. ഈ കണ്ടെത്തൽ പിന്നീട് കെപ്ലറിന്റെ ഗ്രഹചലനനിയമങ്ങൾ എന്ന പേരിൽ പ്രശസ്തമായി. അതു ജ്യോതിശാസ്ത്രത്തെ മാറ്റിമറിച്ചു. പിന്നീട്, ഐസക് ന്യൂട്ടന്റെ ഗുരുത്വാകർഷണ സിദ്ധാന്തത്തിന് അത് അടിത്തറയായി.
എന്നാൽ കെപ്ലറിന്റെ ജീവിതത്തിലെ ഏറ്റവും പ്രചോദനാത്മകമായ കാര്യം അദ്ദേഹത്തിന്റെ ശാസ്ത്രീയ കണ്ടെത്തലല്ല. പ്രത്യുത ആ കണ്ടെത്തലിനെ അദ്ദേഹം എങ്ങനെ മനസിലാക്കി എന്നതാണ്. ഒരവസരത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി: ""ഞാൻ ദൈവത്തിന്റെ ചിന്തകൾക്കൊപ്പം ചിന്തിക്കാൻ മാത്രമാണു ശ്രമിച്ചത്.''
ഈ ഒരു വാക്യത്തിൽ അദ്ദേഹത്തിന്റെ ജീവിതദർശനം മുഴുവൻ അടങ്ങിയിരിക്കുന്നു. ശാസ്ത്രം അദ്ദേഹത്തിന് ദൈവത്തിൽനിന്ന് അകന്നുപോകാനുള്ള മാർഗമല്ലായിരുന്നു. മറിച്ച്, ദൈവത്തെ കൂടുതൽ ആഴത്തിൽ മനസിലാക്കാനുള്ള വഴിയായിരുന്നു. പ്രപഞ്ചത്തിലെ ക്രമവും സൗന്ദര്യവും പഠിക്കുന്പോൾ അദ്ദേഹം ദൈവത്തിന്റെ മനസിന്റെ ചില സൂചനകൾ വായിക്കുകയായിരുന്നു. സങ്കീർത്തകൻ പറയുന്നതുപോലെ, ""ആകാശങ്ങൾ ദൈവത്തിന്റെ മഹത്വം പ്രഖ്യാപിക്കുന്നു, ആകാശവിതാനം അവിടത്തെ കരവേലയും'' (സങ്കീ 19:11).
കെപ്ലർ നക്ഷത്രങ്ങളിൽ കണ്ടത് വെറും ഭൗതിക വസ്തുക്കളല്ല. നേരേമറിച്ച്, സ്രഷ്ടാവിന്റെ അനന്തജ്ഞാനത്തിന്റെ പ്രതിഫലനമായിരുന്നു. ഇവിടെ നമുക്കെല്ലാവർക്കും ഉൾക്കൊള്ളാവുന്ന ഒരു വലിയ പാഠമുണ്ട്: ജീവിതത്തിലെ യഥാർഥ സന്തോഷവും വിജയവും സംതൃപ്തിയും നമുക്കു കൈവരുന്നത് ദൈവത്തിന്റെ ചിന്തകൾക്കൊപ്പം നാം ചിന്തിക്കാൻ പഠിക്കുന്പോഴാണ്. നമ്മുടെ പദ്ധതികളും ആഗ്രഹങ്ങളും മാത്രം പിന്തുടരുന്പോൾ താത്കാലിക നേട്ടങ്ങൾ ലഭിച്ചേക്കാം. എന്നാൽ, ദൈവത്തിന്റെ പദ്ധതിയെ തിരിച്ചറിയാൻ നാം ശ്രമിക്കുന്പോഴാണ് ജീവിതത്തിന് ലക്ഷ്യവും അർഥവുമുണ്ടാകുന്നതെന്നതാണു വാസ്തവം.
ദൈവത്തിന്റെ വാക്കുകൾ ഏശയ്യാ പ്രവാചകൻ ഇപ്രകാരം രേഖപ്പെടുത്തുന്നു: ""എന്റെ ചിന്തകൾ നിങ്ങളുടേതുപോലെയല്ല. നിങ്ങളുടെ വഴികൾ എന്റേതുപോലെയുമല്ല'' (ഏശ 55:8).
ജീവിതത്തിലെ ഏറ്റവും പ്രധാന വെല്ലുവിളി നമ്മുടെ ചിന്തകളെ ദൈവത്തിന്റെ ചിന്തകളോടു ചേർത്തുനിർത്തുക എന്നതാണ്. കാരണം, ദൈവം ക്ഷമിക്കണമെന്നു പറയുന്പോൾ നാം പ്രതികാരം ആഗ്രഹിക്കുന്നു. പങ്കുവയ്ക്കണമെന്നു ദൈവം പറയുന്പോൾ നാം കൂടുതൽ സന്പാദിക്കാൻ ശ്രമിക്കുന്നു. ദൈവം വിനയം ആവശ്യപ്പെടുന്പോൾ നാം പ്രശസ്തിയുടെ പിന്നാലെ പോകുന്നു. ദൈവം സേവനത്തെ മഹത്വപ്പെടുത്തുന്പോൾ നാം അധികാരം മോഹിക്കുന്നു.
യഥാർഥ മഹാന്മാരുടെ ജീവിതം പരിശോധിച്ചാൽ അവർ മഹാന്മാരായതു സ്വന്തം ചിന്തകൾ ലോകത്തിനുമേൽ അടിച്ചേല്പിച്ചതുകൊണ്ടല്ല, മറിച്ച് ദൈവത്തിന്റെ ചിന്തകൾ മനസിലാക്കാനും അതനുസരിച്ചു ജീവിക്കാനും ശ്രമിച്ചതുകൊണ്ടാണെന്നു വ്യക്തമാണ്. ജീവിതാവസാനംവരെ കെപ്ലർ അനേകം കഷ്ടതകൾ സഹിച്ചു. എന്നിട്ടും അദ്ദേഹത്തിനു പ്രത്യാശ നഷ്ടപ്പെട്ടില്ല. കാരണം, അദ്ദേഹം വിശ്വസിച്ചത് ലോകം അർഥരഹിതമല്ലെന്നും അതിന്റെ പിന്നിൽ സ്നേഹപൂർണനായ ഒരു സ്രഷ്ടാവുണ്ടെന്നുമായിരുന്നു.
നമ്മിൽ ഓരോരുത്തരും എന്തെങ്കിലും അന്വേഷിച്ചുകൊണ്ടിരിക്കുന്നവരാണ്. സന്തോഷം, വിജയം, സ്നേഹം, സമാധാനം അല്ലെങ്കിൽ ജീവിതത്തിന്റെ അർഥം എന്നിവയൊക്കെ അക്കൂട്ടത്തിൽ ഉൾപ്പെടും. ഈ അന്വേഷണത്തിൽ പലപ്പോഴും നമുക്കു പരാജയവും നിരാശയും ഉണ്ടാകും. എന്നാൽ ദൈവത്തിന്റെ ചിന്തകൾക്കൊപ്പം ചിന്തിക്കാൻ നാം പഠിച്ചാൽ ജീവിതം പ്രത്യാശയോടുകൂടി മുന്നോട്ടുപോകുകതന്നെ ചെയ്യുമെന്നതിൽ സംശയംവേണ്ട.
കെപ്ലർ നക്ഷത്രങ്ങളിലും ഗ്രഹങ്ങളിലുമൊക്കെ ദൈവത്തിന്റെ വിജ്ഞാനം കണ്ടു. നമുക്കും നമ്മുടെ ദൈനംദിന ജീവിതത്തിലേക്കു നോക്കാം. അപ്പോൾ നമ്മുടെ ജീവിതത്തിലും ദൈവത്തിന്റെ പദ്ധതിയുടെ സൂചനകൾ കണ്ടെത്താനാവും. അപ്പോൾ ജീവിതം വെറും ദിവസങ്ങളുടെ കൂട്ടായ്മയാകുകയില്ല. പ്രത്യുത, അതു ദൈവത്തിന്റെ മഹത്തായ പദ്ധതിയിൽ പങ്കുചേരുന്ന വിശുദ്ധയാത്രയായി മാറും.
Tags : God's thoughts sunday deepika