ശാന്തസമുദ്രത്തിന്റെ നീലപ്പരപ്പിൽ വിധി വരച്ചിട്ട ചെറു ബിന്ദുപോലെയാണ് തുവാലു. കടലിന്റെ തലോടലേറ്റ് ശാന്തമായി ഉറങ്ങിക്കിടക്കുന്ന ഈ കുഞ്ഞൻ രാജ്യത്തിന് മണൽത്തിട്ടകളും തെങ്ങിൻതോപ്പുകളും അതിരു തീർക്കുന്നു. കാവലിന് പവിഴപ്പുറ്റുകളുടെ നിറസമൃദ്ധിയും. വിശാലമായ പസഫിക്കിലെ ഒന്പത് പവിഴദ്വീപുകളുടെ കൂട്ടായ്മയായ തുവാലു ഒരു പറുദീസ തന്നെയാണെന്നു പറയാം.
സമുദ്രനിരപ്പിൽനിന്ന് ഏതാനും അടി മാത്രം ഉയർന്നാണ് ഈ രാജ്യം നിലകൊള്ളുന്നത്. എങ്ങോട്ടു തിരിഞ്ഞാലും നീലക്കടലിന്റെ അഗാധമൗനം മാത്രം.
തെങ്ങിൻതോപ്പുകളിലൂടെ കടന്നുപോകുന്ന മന്ദമാരുതനും പരമ്പരാഗതമായ പോളിനേഷ്യൻ സംസ്കാരത്തിന്റെ ഈണങ്ങളും ഇവിടത്തെ പകലുകളെ മനോഹരമാക്കുന്നു. വലിയ ആർഭാടങ്ങളില്ലാത്ത, കടലിനെ അറിഞ്ഞു ജീവിക്കുന്ന സമാധാനപ്രിയരായ ജനതയാണ് ഇവിടെയുള്ളത്. തിരമാലകൾ തീരത്തോടു കിന്നാരം പറയുന്ന ഈ നാടിനു പക്ഷേ, പറയാനുള്ളത് അതിജീവനത്തിന്റെ ഒരു കണ്ണീർക്കഥ കൂടിയാണ്.
ആഗോളതാപനത്തിന്റെ ഇര
ബ്രിട്ടീഷ് ആധിപത്യത്തിൽനിന്ന് സ്വാതന്ത്ര്യം നേടി 48 വർഷമാകുന്പോൾ ഈ ദ്വീപ് രാജ്യം അതിജീവന ഭീഷണിയിലാണ്. ഏതെങ്കിലും രാജ്യത്തിന്റെയല്ല, ആഗോളതാപനത്തിന്റെ അധിനിവേശം. ദിവസം ചെല്ലുംതോറും കരയെ സമുദ്രം വിഴുങ്ങിക്കൊണ്ടിരിക്കുന്നു. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും മൂലം സമുദ്രനിരപ്പ് ഉയരുമ്പോൾ ആദ്യം മുങ്ങിപ്പോകാൻ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് തുവാലു. രാജ്യത്തെ ഒന്പത് കോറൽ ദ്വീപുകളിൽ രണ്ടെണ്ണം ഇതിനകം കടലെടുത്തുകഴിഞ്ഞു.
2050ഓടെ രാജ്യം മുഴുവൻ സമുദ്രത്തിനടിയിലാകുമെന്നാണ് മുന്നറിയിപ്പ്. അതായത് ഇനി ആയുസ് കേവലം 24 വർഷം മാത്രം! അധികം വൈകാതെ തങ്ങളുടെ കൊച്ചുരാജ്യം ഭൂപടത്തിൽനിന്ന് അപ്രത്യക്ഷമായേക്കാമെന്ന തിരിച്ചറിവോടെയാണ് ഇവിടത്തെ ഓരോ തലമുറയും ജീവിക്കുന്നത്. ജനങ്ങളിൽ പലരും ഇതിനകംതന്നെ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരായിക്കഴിഞ്ഞു.
മനുഷ്യന്റെ അമിതചൂഷണം പ്രകൃതിയെ എങ്ങനെ ബാധിക്കുന്നുവെന്നതിന്റെ ജീവിക്കുന്ന ഒരു മുന്നറിയിപ്പുകൂടിയാണ് ഈ രാജ്യം.
ഡിജിറ്റൽ ലോകത്തെ അമരത്വം
രാജ്യത്തെ കടൽ വിഴുങ്ങിയാലും ഒരു ജനത എന്ന നിലയിലുള്ള തങ്ങളുടെ സ്വത്വവും സംസ്കാരവും ചരിത്രവും ലോകാവസാനംവരെ നിലനിർത്താനാണ് തുവാലു നിവാസികളുടെ തീരുമാനം. ഇതിനായി ലോകത്തിലെ ആദ്യത്തെ ഡിജിറ്റൽ രാജ്യമാകാൻ ഒരുങ്ങുകയാണ് അവർ. തങ്ങളുടെ ദ്വീപുകളെയും സംസ്കാരത്തെയും "മെറ്റാവേഴ്സ്'എന്ന ഡിജിറ്റൽ ലോകത്തേക്ക് പുനഃസൃഷ്ടിച്ച്, വരുംതലമുറയ്ക്കായി സൂക്ഷിച്ചുവയ്ക്കാനുള്ള ശ്രമത്തിലാണിവർ. ഭൂമിയിൽനിന്നു മാഞ്ഞുപോയാലും മനുഷ്യന്റെ സൈബർ ലോകത്ത് തുവാലു എന്നും ജീവിക്കുമെന്നർഥം.
രാജ്യം ഭൗതികമായി ഇല്ലാതായാലും ഭരണം, പൗരത്വം, ഔദ്യോഗിക കാര്യങ്ങൾ എന്നിവ ഡിജിറ്റൽ സംവിധാനങ്ങളിലൂടെയും ക്ലൗഡ് നെറ്റ്വർക്കുകളിലൂടെയും തുടർന്നുകൊണ്ടുപോകാനാണ് ഇവർ ലക്ഷ്യമിടുന്നത്.
രാജ്യത്തെ മനോഹരമായ ദ്വീപുകൾ, കടൽത്തീരങ്ങൾ, പരമ്പരാഗത കെട്ടിടങ്ങൾ, സാംസ്കാരിക അടയാളങ്ങൾ എന്നിവയെല്ലാം അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഡിജിറ്റലായി മെറ്റാവേഴ്സിൽ പുനഃസൃഷ്ടിക്കും. വെർച്വൽ റിയാലിറ്റി (വിആർ), ഓഗ്മെന്റഡ് റിയാലിറ്റി (എആർ) തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ആളുകൾക്ക് പരസ്പരം ഇടപഴകാനും ജോലിചെയ്യാനും ഗെയിമുകൾ കളിക്കാനും സാധിക്കുന്ന ത്രിമാന (ത്രീഡി) ഡിജിറ്റൽ ലോകമാണു മെറ്റാവേഴ്സ്.
തനത് ഭാഷ, പാട്ടുകൾ, നൃത്തങ്ങൾ, ചരിത്രരേഖകൾ, കഥകൾ എന്നിവയെല്ലാം ഡിജിറ്റൽ രൂപത്തിൽ ഭദ്രമായി സൂക്ഷിച്ചുവയ്ക്കും. ഭാവിതലമുറയ്ക്ക് വെർച്വൽ റിയാലിറ്റിയിലൂടെ സ്വന്തം ജന്മനാട്ടിൽ ജീവിക്കുന്ന അനുഭവം ഇതിലൂടെ സാധ്യമാകും. തങ്ങളുടെ രാജ്യം കടലെടുക്കുമെന്ന യാഥാർഥ്യം ഉൾക്കൊണ്ട്, സ്വന്തം സംസ്കാരത്തെ ഡിജിറ്റൽ ലോകത്തേക്കു മാറ്റിപ്പാർപ്പിച്ച് അന്യംനിന്നു പോകാതിരിക്കാനുള്ള ഈ കൊച്ചുരാജ്യത്തിന്റെ ശ്രമം ലോകമെമ്പാടും വലിയ ശ്രദ്ധയും ആദരവും നേടിക്കൊണ്ടിരിക്കുകയാണ്.
"കരകയറ്റാൻ'ഓസ്ട്രേലിയ
കടൽ വിഴുങ്ങിക്കൊണ്ടിരിക്കുന്ന തുവാലുവിനെ കരകയറ്റാൻ പദ്ധതിയുമായി ഓസ്ട്രേലിയ രംഗത്തെത്തിയിട്ടുണ്ട്. 2023ൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും തുവാലു പ്രധാനമന്ത്രി കൊസിയ നാടാനോയും തമ്മിൽ ഒപ്പിട്ട കരാർപ്രകാരം പ്രതിവർഷം 280 തുവാലുവൻ പൗരന്മാർക്ക് വീസ അനുവദിക്കും. ഇതുവഴി ഓസ്ട്രേലിയയിൽ സ്ഥിരമായി താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനുമുള്ള അവസരമാണു ലഭിക്കുന്നത്. കരാർപ്രകാരമുള്ള ആദ്യ കുടിയേറ്റം കഴിഞ്ഞവർഷം ഡിസംബറിൽ നടന്നു.
ഇതിനെ "ദത്തെടുക്കൽ' എന്നു ലളിതമായി പറയാമെങ്കിലും, യഥാർഥത്തിൽ ഇത് ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച ചരിത്രപരമായ ഔദ്യോഗിക കരാറാണ്. ഓസ്ട്രേലിയ-തുവാലു ഫാലെപിലി യൂണിയൻ കരാർ എന്നാണ് ഉടമ്പടി അറിയപ്പെടുന്നത്. ലോകത്തിൽത്തന്നെ ഇത്തരമൊരു "ക്ലൈമറ്റ് മൈഗ്രേഷൻ'കരാർ ആദ്യമായാണ്.
ഓസ്ട്രേലിയയിൽ എത്തുന്ന തുവാലു നിവാസികൾക്ക് അവിടത്തെ പൗരന്മാർക്ക് ലഭിക്കുന്നതുപോലെ ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തിക സഹായങ്ങൾ എന്നിവയെല്ലാം ലഭ്യമാകും. കൂടാതെ അവർക്ക് സ്വന്തം നാട്ടിലേക്ക് എപ്പോൾ വേണമെങ്കിലും യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യവുമുണ്ടായിരിക്കും.
കരാർപ്രകാരം രാജ്യത്തെ തകർന്ന തീരപ്രദേശം സംരക്ഷിക്കുന്നതിന് ഓസ്ട്രേലിയ 16 ദശലക്ഷം ഓസ്ട്രേലിയൻ ഡോളറിന്റെ സഹായപദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. പസഫിക് ദ്വീപുരാജ്യങ്ങളിൽ ചൈന നടത്തുന്ന കൈകടത്തൽ തടയുകയെന്നതും ഉടന്പടിയുടെ ലക്ഷ്യങ്ങളിലൊന്നാണ്.
ചരിത്രത്തിലൂടെ
ഹവായിക്കും ഓസ്ട്രേലിയയ്ക്കും മധ്യത്തിലായി ദക്ഷിണ പസഫിക് (ശാന്ത) സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന സ്വതന്ത്ര പോളിനേഷ്യൻ ദ്വീപുരാഷ്ട്രമാണ് തുവാലു. ഭൂവിസ്തൃതിയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും ചെറിയ നാലാമത്തെ രാജ്യവും. സമുദ്രനിരപ്പിൽനിന്ന് വളരെ കുറച്ചുമാത്രം ഉയർന്നുനിൽക്കുന്ന ഒമ്പത് പവിഴദ്വീപുകളും മറ്റു ദ്വീപുകളും ഉൾക്കൊള്ളുന്ന ഇത് വെറും 26 ചതുരശ്ര കിലോമീറ്റർ മാത്രം ഭൂവിസ്തൃതിയുള്ളതും ഏകദേശം 11,000 ജനസംഖ്യ മാത്രമുള്ളതുമായ ഒറ്റപ്പെട്ട രാജ്യങ്ങളിൽ ഒന്നുമാണ്.
ഫുനാഫുട്ടി ആണ് തുവാലുവിന്റെ തലസ്ഥാനം. 1978ൽ ബ്രിട്ടനിൽനിന്നും സ്വാതന്ത്ര്യം നേടിയ രാജ്യം 2000ൽ ഐക്യരാഷ്ട്രസഭയിൽ അംഗമായി. ചാൾസ് മൂന്നാമൻ രാജാവാണ് രാഷ്ട്രത്തലവൻ. കൃഷിയും മത്സ്യബന്ധനവുമാണ് പ്രധാന വരുമാനമാർഗങ്ങൾ. വിദേശ കപ്പലുകളിൽ ജോലിചെയ്യുന്ന നാവികർ അയയ്ക്കുന്ന പണവും അന്താരാഷ്ട്ര മത്സ്യബന്ധന പെർമിറ്റുകളിൽനിന്നുള്ള വരുമാനവും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ കാര്യമായി സ്വാധീനിക്കുന്നു. പുറംലോകത്തുനിന്ന് അധികം ആളുകൾ എത്താത്ത, മലിനമാകാത്ത പ്രകൃതിസൗന്ദര്യമുള്ള ഒരിടമാണിത്.
മനുഷ്യവാസം തുടങ്ങിയത് 3000 വർഷം മുമ്പ്
തുവാലു ദ്വീപുകളിൽ ഏകദേശം 3000 വർഷങ്ങൾക്കു മുമ്പ് മനുഷ്യവാസം ആരംഭിച്ചതായാണ് ചരിത്രകാരന്മാരും പുരാവസ്തു ഗവേഷകരും കണക്കാക്കുന്നത്. പസഫിക് സമുദ്രത്തിലെ സമോവ, ടോംഗ, മറ്റ് സമീപദ്വീപുകൾ എന്നിവിടങ്ങളിൽനിന്ന് കുടിയേറിയ പോളിനേഷ്യൻ നാവികരായിരുന്നു ഇവിടത്തെ താമസക്കാർ. തുവാലുവിലെ ജനങ്ങളുടെ ഭാഷയും സംസ്കാരവും ആചാരങ്ങളുമെല്ലാം സമോവൻ, ടോംഗൻ സംസ്കാരങ്ങളുമായി വളരെയേറെ സാമ്യമുള്ളതാകാൻ കാരണവും ആദ്യകാല കുടിയേറ്റമാണ്.
വാമൊഴിയായി കൈമാറിവന്ന വംശാവലി ചരിത്രങ്ങൾക്ക് ഏകദേശം 300 വർഷത്തെ പഴക്കം മാത്രമേ കണ്ടെത്താൻ കഴിയുന്നുള്ളൂവെങ്കിലും പുരാവസ്തു ഗവേഷണങ്ങളും ഭാഷാശാസ്ത്രപരമായ തെളിവുകളും ഇവിടത്തെ ആദ്യകാല കുടിയേറ്റ കാലഘട്ടത്തെ സ്ഥിരീകരിക്കുന്നുണ്ട്. 5000 വർഷം മുമ്പ് സമുദ്രനിരപ്പ് ഉയർന്നപ്പോൾ ഇവിടത്തെ ആദ്യകാല ഭൗതിക തെളിവുകളെല്ലാം കടലിനടിയിലായിട്ടുണ്ടാകാമെന്നാണ് കരുതപ്പെടുന്നത്.
വരുമാനത്തിന് ഇന്റർനെറ്റ് ഡൊമെയ്നും
ഈ രാജ്യത്തിന് ചില കൗതുകകരമായ വിശേഷങ്ങളുമുണ്ട്. തുവാലുവിന്റെ തലസ്ഥാനമായ ഫുനാഫുട്ടിയിലെ അന്താരാഷ്ട്ര വിമാനത്താവള റൺവേ ലോകപ്രശസ്തമാണ്. ആഴ്ചയിൽ ചില ദിവസങ്ങളിൽ മാത്രമാണ് ഇവിടെ വിമാനങ്ങൾ വരുന്നത്. വിമാനമില്ലാത്ത ബാക്കി സമയങ്ങളിൽ റൺവേ നാട്ടുകാർക്ക് ഫുട്ബോളും വോളിബോളും കളിക്കാനും വൈകുന്നേരങ്ങളിൽ നടക്കാനും ഒത്തുകൂടാനുമുള്ള പൊതുമൈതാനമായി മാറുന്നു. വിമാനം വരുമ്പോൾ മാത്രം സൈറൺ മുഴക്കി ആളുകളെ മാറ്റും.
ടെലിവിഷൻ ചാനലുകൾക്കും ലൈവ് സ്ട്രീമിംഗ് സൈറ്റുകൾക്കും ഏറെ പ്രിയപ്പെട്ട ഇന്റർനെറ്റ് ഡൊമെയ്നാണ് ".tv'. തുവാലുവിനായുള്ള ഔദ്യോഗിക ഇന്റർനെറ്റ് ഡൊമെയ്ൻ കോഡാണിത് (ഇന്ത്യയ്ക്ക് .in എന്നതുപോലെ). ഈ ഡൊമെയ്ൻ വലിയ കമ്പനികൾക്കു ലീസിന് നൽകിയതിലൂടെ ലഭിക്കുന്ന കോടിക്കണക്കിനു രൂപ തുവാലുവിന്റെ പ്രധാന വരുമാനമാർഗമാണ്.
ഭീഷണി മുന്നിൽക്കണ്ട് മാലദ്വീപ്, കിരിബാത്തി മാർഷൽ ദ്വീപുകളും
ഭൂമി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണു കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും. ഹിമാനികൾ ഉരുകുന്നതുമൂലം സമുദ്രനിരപ്പ് അതിവേഗം ഉയരുകയാണ്. ഇതിന്റെ നേരിട്ടുള്ള ഇരകൾ പസഫിക്, ഇന്ത്യൻ മഹാസമുദ്രങ്ങളിലെ താഴ്ന്ന ദ്വീപുരാഷ്ട്രങ്ങളാണ്.
തങ്ങളുടെ നിലനില്പുതന്നെ അപകടത്തിലായ, ഭാവിയിൽ ഭൂപടത്തിൽനിന്നുതന്നെ അപ്രത്യക്ഷമായേക്കാമെന്ന ഭീതിയിൽ കഴിയുന്ന വേറെയും രാജ്യങ്ങളുണ്ട്. ഇതിൽ പ്രധാനം മാലദ്വീപാണ്. കേരളത്തോട് അടുത്തുകിടക്കുന്ന, വിനോദസഞ്ചാരികളുടെ പറുദീസയായ മാലദ്വീപ് ലോകത്തിലെ ഏറ്റവും താഴ്ന്ന രാജ്യങ്ങളിലൊന്നാണ്. ഇവിടത്തെ 80 ശതമാനത്തിലധികം ദ്വീപുകളും സമുദ്രനിരപ്പിൽനിന്ന് ഒരു മീറ്റർ മാത്രം ഉയരത്തിലാണുള്ളത്.
സമുദ്രനിരപ്പ് ഇതേപടി ഉയർന്നാൽ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ മാലദ്വീപിന്റെ ഭൂരിഭാഗവും വെള്ളത്തിനടിയിലാകുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. ഇതിനെ പ്രതിരോധിക്കാൻ കൃത്രിമ ദ്വീപുകളും കടൽഭിത്തികളും അവർ നിർമിക്കുന്നുണ്ട്. ഭീഷണി നേരിടുന്ന മറ്റൊരു രാജ്യം ശാന്തസമുദ്രത്തിലെ 33 പവിഴദ്വീപുകൾ ചേർന്ന കിരിബാത്തിയാണ്. സമുദ്രനിരപ്പ് ഉയരുന്നതുമൂലം ഇവിടുത്തെ കുടിവെള്ള സ്രോതസുകളിൽ ഉപ്പുവെള്ളം കയറി നശിച്ചുകൊണ്ടിരിക്കുകയാണ്. ഭാവിയിൽ രാജ്യം ഉപേക്ഷിക്കേണ്ടിവരുമെന്ന തിരിച്ചറിവിൽ തങ്ങളുടെ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി ഫിജിയിൽ കിരിബാത്തി സർക്കാർ മുൻകൂട്ടി ഭൂമി വാങ്ങിക്കഴിഞ്ഞു.
മാർഷൽ ദ്വീപുകളാണ് ഭീഷണി നേരിടുന്ന മറ്റൊരു രാജ്യം. പസഫിക് സമുദ്രത്തിലെ മറ്റൊരു മനോഹരമായ ദ്വീപുസമൂഹമാണിത്. സമുദ്രനിരപ്പ് ഉയരുന്നതിനൊപ്പം ശക്തമായ ചുഴലിക്കാറ്റുകളും വേലിയേറ്റങ്ങളും ഇവരുടെ നിലനില്പിനു ഭീഷണിയാകുന്നു. തലസ്ഥാനമായ മജൂറോ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ പലപ്പോഴും വെള്ളത്തിനടിയിലാകാറുണ്ട്. വരുംദശകങ്ങളിൽ ഈ രാജ്യം മനുഷ്യവാസത്തിന് യോഗ്യമല്ലാതായി മാറുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ഈ രാജ്യങ്ങളുടെ നാശം കേവലം ഭൂമി നഷ്ടപ്പെടൽ മാത്രമല്ല നൂറ്റാണ്ടുകൾ പഴക്കമുള്ള അമൂല്യമായ സംസ്കാരങ്ങൾ, ഭാഷകൾ, ജനതയുടെ സ്വത്വം എന്നിവയാണ് ആഗോളതാപനം മൂലം കടലിൽ ലയിച്ചുപോകാൻ പോകുന്നത്. വികസിതരാജ്യങ്ങളുടെ അമിതമായ കാർബൺ പുറന്തള്ളലിന്റെ വില നൽകേണ്ടിവരുന്നത് പാവപ്പെട്ട ഈ ദ്വീപുവാസികളാണ് എന്നത് ക്രൂരമായ യാഥാർഥ്യമാണ്.
Tags : Ocean Peace SundayDeepika