പ്രപഞ്ചത്തിലെ ഏതെങ്കിലുമൊരു ഗ്രഹത്തിൽ ജീവന് തുടിക്കുന്നുണ്ടോ..? നൂറ്റാണ്ടുകളായി തുടരുന്ന മനുഷ്യന്റെ സ്വസ്ഥതയില്ലാത്ത അന്വേഷണത്തിൽ വന്പൻ വഴിത്തിരിവ്. അമേരിക്കയുടെ "നാസ'യാണ് ബഹിരാകാശ ഗവേഷണ രംഗത്തെ അമ്പരപ്പിക്കുന്ന കണ്ടെത്തൽ നടത്തിയത്.
വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയുടെ ഉപരിതലത്തില്‍ അമോണിയ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നു! നാസയുടെ "ഗലീലിയോ' പേടകം ശേഖരിച്ച വിവരങ്ങള്‍ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പുനഃപരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് ഈ വിവരം പുറത്തുവന്നത്.
യൂറോപ്പയിലെ മഞ്ഞുപാളി
1989ല്‍ വിക്ഷേപിച്ച ഗലീലിയോ പേടകം 1997ല്‍ വ്യാഴത്തെ വലംവയ്ക്കുന്നതിനിടെ ശേഖരിച്ച വിവരങ്ങളാണ് വീണ്ടും പഠനവിധേയമാക്കിയത്. ഗലീലിയോയിലെ "നിയര്‍ ഇന്‍ഫ്രാറെഡ് മാപ്പിംഗ് സ്പെക്ട്രോമീറ്റര്‍' (എൻഐഎംഎസ്) നല്കിയ വിവരങ്ങള്‍ ഉപയോഗിച്ച് തയാറാക്കിയ പുതിയ ഭൂപടത്തിലാണ്, യൂറോപ്പയുടെ ഉപരിതലത്തില്‍ അമോണിയ അടങ്ങിയ സംയുക്തങ്ങള്‍ കണ്ടെത്തിയത്.
യൂറോപ്പയുടെ ഉപരിതലം, കിലോമീറ്ററുകളോളം കനത്ത മഞ്ഞുപാളികൾ മൂടിയിരിക്കുന്നു. മഞ്ഞുപാളികള്‍ക്കിടയില്‍ വലിയ വിള്ളലുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ വിള്ളലുകളുടെ സമീപമാണ് അമോണിയയുടെ സാന്നിധ്യം കൂടുതൽ.
മഞ്ഞുപാളികളുടെ അടിഭാഗത്തു ലവണാംശമുള്ള സമുദ്രം യൂറോപ്പയില്‍ ഉണ്ടെന്ന് ശാസ്ത്രജ്ഞര്‍ ഉറച്ചുവിശ്വസിക്കുന്നു. അമോണിയയുടെ സാന്നിധ്യം സമുദ്രത്തിലെ രാസപ്രവര്‍ത്തനങ്ങളെക്കുറിച്ചും അവിടെ ജീവന് അനുകൂലമായ സാഹചര്യമുണ്ടോ എന്നതിനെക്കുറിച്ചും പുതിയ സൂചനകള്‍ നല്കുന്നു. സൗരയൂഥത്തില്‍ ഭൂമിക്കു പുറത്ത് ജീവന്റെ സാന്നിധ്യം തേടിയുള്ള യാത്രയില്‍ യൂറോപ്പ ഇനി പ്രധാന ലക്ഷ്യസ്ഥാനമായി മാറും.
ഗലീലിയോ ദൗത്യം 2003ല്‍ ഔദ്യോഗികമായി അവസാനിപ്പിച്ചെങ്കിലും ലഭ്യമായ വിവരങ്ങൾ ഇന്നും ശാസ്ത്രസമൂഹത്തിൽ അദ്ഭുതമാണ്.
യൂറോപ്പ ക്ലിപ്പര്‍ ദൗത്യം
വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയില്‍ ജീവന്റെ സാന്നിധ്യം തേടി, 2024 ഒക്ടോബറിൽ നാസ വിക്ഷേപിച്ച ബഹിരാകാശ പേടകമാണ് യൂറോപ്പ ക്ലിപ്പര്‍. ഭൂമിക്കുപുറത്തു ജീവന് നിലനില്ക്കാന് സാധ്യതയുള്ള ഇടമായി ശാസ്ത്രജ്ഞര്‍ യൂറോപ്പയെ കരുതുന്നുണ്ട്.
2030ൽ എത്തും
യൂറോപ്പ ക്ലിപ്പർ 2030 ഏപ്രിലില്‍ വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ എത്തുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്. പ്രപഞ്ചത്തില്‍ നാം തനിച്ചാണോ, അതോ മറ്റെവിടെയെങ്കിലും ജീവന് ഉണ്ടോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ചിലപ്പോൾ സാധിച്ചേക്കുമെന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു.