Kerala
തിരുവനന്തപുരം: ചീഫ് ഇലക്ടറൽ ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്ന നടപടിയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.
തെരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്നതുപോലെ ഇത്തരം ഒരു നിയമനം നടത്തിയ അനുഭവം കേരളത്തിൽ ഇന്നോളം ഉണ്ടായിട്ടില്ല.
തെരഞ്ഞെടുപ്പ് ഘട്ടത്തിൽ യുഡിഎഫിനു വേണ്ടി കമ്മീഷൻ പക്ഷപാതപരവും ദുരൂഹവുമായ പല നടപടികളും സ്വീകരിച്ചുവെന്ന എൽഡിഎഫ് ആരോപണം ശരിവയ്ക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
എസ്ഐആറിന്റെ പേരിൽ ദശലക്ഷക്കണക്കിനു വോട്ടാണ് കേരളത്തിൽ ഇല്ലാതാക്കിയത്. യഥാർഥ വോട്ടർമാരുടെ വോട്ട് ഡിലീറ്റ് ചെയ്യുകയും, അനർഹരെ നിലനിർത്തുകയും ചെയ്ത കമ്മീഷൻ നിലപാടിനെതിരെ അന്നുതന്നെ ഇടതുപക്ഷം രംഗത്തെത്തിയിരുന്നു.
വോട്ടർപട്ടികയിൽ പേര് ചേർക്കാൻ മുൻകൂട്ടി പ്രഖ്യാപിച്ച തീയതിക്ക് ഒരാഴ്ച മുന്‍പ് ആരെയും അറിയിക്കാതെ പേരു ചേർക്കുന്നത് അവസാനിപ്പിക്കാനും കമ്മീഷൻ നിർബന്ധം പിടിച്ചിരുന്നു.
യുഡിഎഫിന്റെ വോട്ടുകളാകെ ആദ്യംതന്നെ ചേർത്തുവെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു പട്ടിക അന്തിമമാക്കാനുള്ള ഈ ധൃതിയെന്ന സംശയം ഇപ്പോൾ ബലപ്പെടുകയാണെന്നു സിപിഎം സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
Kerala
തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി സ്പീക്കർ തെരഞ്ഞെടുപ്പിൽ മൂന്നു സ്ഥാനാർഥികൾ മത്സരിക്കുന്നു. 16-ാം കേരള നിയമസഭയിൽ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികൾ കൂടാതെ ബിജെപി സ്ഥാനാർഥിയും മത്സരരംഗത്തുണ്ട്.
ഇന്നു നടക്കുന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി തിരുവഞ്ചൂർ രാധാകൃഷ്ണനും എൽഡിഎഫിനുവേണ്ടി എ.സി. മൊയ്തീനും ബിജെപിക്കായി ബി.ബി. ഗോപകുമാറുമാണ് സ്ഥാനാർഥികൾ.
140 അംഗ കേരള നിയമസഭയിൽ യുഡിഎഫിന് ഇത്തവണ സ്വതന്ത്രർ ഉൾപ്പെടെ 102 അംഗങ്ങളാണ് ഉള്ളത്. ഇടതുമുന്നണിക്ക് 35 പേരും ബിജെപിക്ക് മൂന്നു നിയമസഭാംഗങ്ങളുമുണ്ട്. ഇതിനാൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ സ്ഥാനത്തേക്ക് എത്തുമെന്നതിൽ തർക്കമില്ല. പ്രോടെം സ്പീക്കർ ജി. സുധാകരന്റെ നേതൃത്വത്തിലാണ് നിയമസഭയിൽ ഇന്നു രാവിലെ ഒൻപതു മുതൽ സ്പീക്കറുടെ തെരഞ്ഞെടുപ്പ് നടക്കുക.
മൂന്നു പേരുടെയും പേര് പ്രിന്റ് ചെയ്ത രഹസ്യബാലറ്റ് പേപ്പറിൽ വോട്ട് ചെയ്യേണ്ട പേരിനു മുന്നിൽ ഗുണനചിഹ്നം രേഖപ്പെടുത്തി മടക്കിയാണ് സ്പീക്കറുടെ ഇരുവശത്തുമായി ക്രമീകരിക്കുന്ന ബാലറ്റ് ബോക്സിൽ ഇടേണ്ടത്. തുടർന്ന് പ്രോടെം സ്പീക്കറുടെ നേതൃത്വത്തിൽ വോട്ടെണ്ണി സ്പീക്കറെ പ്രഖ്യാപിക്കും. പിന്നീട് ഇദ്ദേഹത്തെ സ്പീക്കറുടെ പോഡിയത്തിൽ അവരോധിച്ച ശേഷം കക്ഷി നേതാക്കളുടെ അനുമോദന പ്രസംഗവുമുണ്ടാകും.
Kerala
കോട്ടയം: സിപിഎമ്മുമായി ഇടഞ്ഞ് കോൺഗ്രസ് പിന്തുണയോടെ അമ്പലപ്പുഴ മണ്ഡലത്തിൽ മത്സരിച്ച് നിയമസഭയിലേക്കു വിജയിച്ച മുതിർന്ന നേതാവ് ജി. സുധാകരൻ പ്രോടെം സ്പീക്കറായി ഇന്നു ചുമതലയേറ്റപ്പോൾ വാതിൽ തുറക്കുന്നത് മറ്റൊരു മധുരപ്രതികാരത്തിന്. സിപിഎമ്മിനെ പരസ്യമായി വെല്ലുവിളിച്ച് മത്സരിക്കാൻ ഇറങ്ങിയതാണ് ജി. സുധാകരൻ.
ആദ്യ ഘട്ടത്തിൽ സിപിഎമ്മിന് ഇതിനെക്കുറിച്ചു കാര്യമായ ആശങ്ക ഇല്ലായിരുന്നു. അദ്ദേഹം അനുനയത്തിനു വഴങ്ങുമെന്നും മത്സരിക്കാൻ സാധ്യതയില്ലെന്നുമായിരുന്നു അവരുടെ പ്രതീക്ഷ. എന്നാൽ, അപ്രതീക്ഷിതമായി കെ.സി. വേണുഗോപാൽ സുധാകരനെ വീട്ടിൽ ചെന്നു കാണുകയും കോൺഗ്രസിന്റെ ഉറച്ചപിന്തുണ വാഗ്ദാനം ചെയ്യുകയുമായിരുന്നു. ഇതോടെ പാർട്ടിക്കെതിരേ നിലപാട് കടുപ്പിച്ച സുധാകരൻ മത്സരരംഗത്തിറങ്ങി.
കോൺഗ്രസ് പിന്തുണ നൽകി. ഒടുവിൽ സിപിഎമ്മിന്റെ ഉറച്ച മണ്ഡലം എന്നു പറയാവുന്ന അമ്പലപ്പുഴ സിപിഎമ്മിനെ കൈവിട്ടു. മികച്ച ഭൂരിപക്ഷത്തിൽ മണ്ഡലം സുധാകരൻ പിടിച്ചു. ഇടതു സർക്കാരിനെതിരേ സംസ്ഥാനത്തു വീശിയ തരംഗത്തിൽ അമ്പലപ്പുഴയും വീണു.
മണ്ഡലം സിപിഎമ്മിൽനിന്നു തിരിച്ചുപിടിച്ചതിനു പിന്നാലെ ഇപ്പോൾ പ്രോ ടെം സ്പീക്കറായി അദ്ദേഹത്തെ യുഡിഎഫ് മന്ത്രിസഭ തീരുമാനിച്ചതോടെ മറ്റൊരു മധുരപ്രതികാരത്തിനും സുധാകരനു വഴി തുറക്കുകയാണ്.
പ്രോടെം സ്പീക്കറുടെ മുന്നിൽ വേണം എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യാൻ. സിപിഎമ്മിനെയും ഇടതു സർക്കാരിനെയും വെല്ലുവിളിച്ച് മത്സരിച്ചു ജയിച്ചയാളുടെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്യേണ്ട അവസ്ഥയിലാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയനും ഇടത് എംഎൽഎമാരും. ഇടതു വിരുദ്ധർ ഇതു വലിയ ആഘോഷമാക്കിയും മാറ്റിയിട്ടുണ്ട്. ഇന്നു രാവിലെ ലോക്ഭവനിൽ നടന്ന ചടങ്ങിൽ പ്രോടെം സ്പീക്കറായി ജി. സുധാകരൻ ചുമതലയേറ്റു. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ സംബന്ധിച്ചു. നാളെ ജി. സുധാകരൻ എംഎൽഎമാർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
Kerala
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയേറ്റിലെ പരാമര്‍ശങ്ങളില്‍ മുന്‍ മന്ത്രി വി.ശിവന്‍കുട്ടിക്കെതിരെ മുന്‍ മേയര്‍ ആര്യാ രാജേന്ദ്രന്.
തന്നെ തേജോവധം ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും വി. ശിവന്‍കുട്ടി സെക്രട്ടേറിയറ്റില്‍ പറഞ്ഞത് തെറ്റായ കാര്യമെന്നും ആര്യാ രാജേന്ദ്രന് പറഞ്ഞു. ആര്യാ രാജേന്ദ്രനെതിരെ വി. ശിവന്‍കുട്ടി യോഗത്തില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് ആര്യയുടെ മറുപടി.
സെക്രട്ടേറിയറ്റില്‍ ശിവന്‍കുട്ടി പറഞ്ഞത് തെറ്റായ കാര്യമാണ്. തെറ്റായ പരാമര്‍ശങ്ങള്‍ വാര്‍ത്തയായ സാഹചര്യത്തില്‍ മാധ്യമങ്ങളോട് വിശദീകരിക്കണമെന്നാണ് ആര്യ രാജേന്ദ്രന്റെ ആവശ്യം. മുതിര്‍ന്ന നേതാക്കള്‍ പുതിയ ആള്‍ക്കാരോട് ഇങ്ങനെ പെരുമാറിയാല്‍ എന്തു ചെയ്യുമെന്നും ആര്യ ചോദിച്ചു.
ആര്യ പ്രചരണത്തിനിറങ്ങിയത് വോട്ടുകുറച്ചെന്ന് ശിവന്‍കുട്ടി ജില്ലാ സെക്രട്ടേറിയറ്റില്‍ വിമര്‍ശിച്ചിരുന്നു. ഇതിനാണ് ആര്യയുടെ മറുപടി. തെരഞ്ഞെടുപ്പ് സമയത്ത് വാഹനത്തില്‍ കയറ്റിയപ്പോള്‍ സ്ത്രീകള്‍ അടക്കം എതിര്‍ത്തു.
കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണം. 1400 വോട്ടിന്റെ ലീഡ് പ്രതീക്ഷിച്ച ആ ബൂത്തില്‍ വെറും അഞ്ചു വോട്ടിന്റെ ലീഡ് മാത്രമാണ് കിട്ടിയതെന്നും വി. ശിവന്‍കുട്ടി വിമര്‍ശിച്ചു.
Kerala
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ അന്ത്യം കുറിക്കാനുള്ള ആസൂത്രിത ശ്രമമാണ് ഉണ്ടായതെന്ന് മുൻ മന്ത്രി കെ. രാജൻ. പരാജയത്തിൽ ഒരു ഏതെങ്കിലും ഒരു വ്യക്തിയെ മാത്രം വിമർശിക്കുന്നത് ശരിയല്ലെന്നും രാജൻ പറഞ്ഞു.
"കുറച്ച് കഠിനമേറിയ തെരഞ്ഞെടുപ്പ് ഫലം തന്നെയായിരുന്നു ഇത്തവണത്തേത്. ഒരിക്കലും പ്രതീക്ഷിക്കാത്ത വിധത്തിൽ ഇടതുപക്ഷം പുറകോട്ട് പോയി. പക്ഷെ അങ്ങനെയൊരു തെരഞ്ഞെടുപ്പ് ഫലം ഉണ്ടായെന്ന് കരുതി മുഴുവൻ ചരിത്രവും അങ്ങനെയാണെന്ന് കരുതിയിരിക്കലല്ല കമ്മ്യൂണിസ്റ്റുകാരുടെ ചുമതല.ഇത്തരത്തിൽ ധാരാളമായ അനുഭവങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്.'-രാജൻ കൂട്ടിച്ചേർത്തു.
പാർട്ടിയുടെ ഏറ്റവും താഴെയുള്ള ഘടകം മുതൽ സുധാര്യമായി മുൻവിധികളില്ലാതെ പരിശോധിച്ച് തിരുത്തും. തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുമെന്നും രാജൻ പറഞ്ഞു. പ്രതിപക്ഷ നേതാവാകുന്നത് പ്രതിപക്ഷത്ത് ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ പാർട്ടിയായ സിപിഎം ആണ് തീരുമാനിക്കേണ്ടതെന്നും അതിൽ തർക്കമില്ലെന്നും രാജൻ പറഞ്ഞു.
വിശാലമായ പങ്കാളിത്തമുണ്ടാകണമെന്നാണ് തീരുമാനം. അതിനാലാണ് ഉപപ്രതിപക്ഷ നേതൃസ്ഥാനവേണമെന്ന ആവശ്യം ശക്തമാക്കിയത്. ഇനി പാർലിമെന്ററി പാർട്ടി യോഗം ചേർന്ന് ബന്ധപ്പെട്ട മറ്റു ചുമതലകൾ തീരുമാനിക്കും. അതിൽ ഉപനേതൃ സ്ഥാനം സിപിഐക്കാണ് എങ്കിൽ അപ്പോൾ അഭിപ്രായെ പറയുമെന്നും നിലവിൽ താൻ സിപിഐയുടെ നിയമസഭാ കക്ഷി നേതാവാണെന്നും രാജൻ പറഞ്ഞു.
Kerala
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ തോൽവിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജനവിധി ഞങ്ങൾ പൂർണ്ണമായും അംഗീകരിക്കുന്നു. ഇത്തരം ഘട്ടം എൽഡിഎഫിന്റെയോ സിപിഎമ്മിന്റെയോ അവസാനമായി ആരും കാണേണ്ട. തങ്ങൾ ശക്തമായി തിരിച്ച് വരുമെന്നും പിണറായി വിജയൻ പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷക്കാലം എൽഡിഎഫിന്റെ നേതൃത്വത്തിൽ കേരളത്തെ മുന്നോട്ട് നയിക്കാനുള്ള ശ്രമമാണ് നടന്നതെന്നും അത് നല്ല നിലയിൽ പിണറായി വിജയൻ പറഞ്ഞു. മാലിന്യ പ്രശ്നം, വിദ്യാഭ്യാസ രംഗം, ആരോഗ്യ രംഗം, സ്ത്രീകളുടെയും കുട്ടികളുടേയും സുരക്ഷ തുടങ്ങിയ മേഖലകളിലെല്ലാം മുന്നേറി. എല്ലാം നാടിന്റെ അഭിവൃദ്ധി ലക്ഷ്യമാക്കി ചെയ്ത കാര്യങ്ങളാണെന്നും പിണറായി വിജയൻ പറഞ്ഞു.
പുതിയ സർക്കാറിന്റെ ജനക്ഷേമ പരിപാടികൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും അങ്ങനെ അല്ലെങ്കിൽ എതിർക്കുമെന്നും പിണറായി പറഞ്ഞു.
NRI
ഡെലവെയർ: പ്രമുഖ മലയാളി സംഘടനയായ ഡെലവേർ മലയാളി അസോസിയേൻ (ഡെൽമ) നിന്നും ആദർശ് രവീന്ദ്രൻ ടീം ഇന്റഗ്രിറ്റിയിൽ നാഷണൽ കമ്മിറ്റിയി സ്ഥാനാർഥിയായി മത്സരിക്കുന്നു.
സമൂഹ പ്രവർത്തനങ്ങളിൽ സ്ഥിരതയാർന്ന സാന്നിധ്യമായി അറിയപ്പെടുന്ന ആദർശ് രവീന്ദ്രൻ, കഴിഞ്ഞ നിരവധി വർഷങ്ങളായി അമേരിക്കൻ മലയാളി കൂട്ടായ്മകളിൽ സജീവമായി പ്രവർത്തിച്ചുവരുന്ന വ്യക്തിയാണ്.
പദവികളേക്കാൾ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി സമൂഹത്തിനൊപ്പം നിന്നുള്ള പ്രവർത്തന ശൈലിയാണ് അദ്ദേഹത്തെ കൂടുതൽ ആളുകൾക്കിടയിൽ ശ്രദ്ധേയനാക്കിയത്.
നിലവിൽ ഡെൽമയിൽ കമ്മിറ്റി അംഗമായും ഓപ്പറേഷൻസ് ആൻഡ് ഓർഗനൈസിംഗ് വിഭാഗത്തിലും പ്രവർത്തിക്കുന്ന അദ്ദേഹം, സംഘടനയുടെ വിവിധ കമ്യൂണിറ്റി പരിപാടികൾ, ചാരിറ്റി സംരംഭങ്ങൾ, യുവജന പ്രവർത്തനങ്ങൾ എന്നിവയുടെ ഏകോപനത്തിൽ നിർണായക പങ്കുവഹിക്കുന്നു.
സമൂഹത്തെ കൂട്ടിയിണക്കാനും യുവതലമുറയെ സംഘടനാ പ്രവർത്തനങ്ങളിലേക്ക് കൈപിടിച്ചുകൊണ്ടുവരാനും അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്.
ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദവും ഇൻഫർമേഷൻ സിസ്റ്റംസിൽ മാസ്റ്റർ ബിരുദവും നേടിയിട്ടുള്ള ആദർശ് രവീന്ദ്രൻ, ഇന്ത്യയിലും അമേരിക്കയിലുമായി 20 വർഷത്തിലധികം ഐടി മേഖലയിൽ പ്രവർത്തിപരിചയം നേടിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ പ്രഫഷണൽ പരിചയവും സംഘാടക മികവും ഫൊക്കാന ഫിലഡൽഫിയ റീജിയണൽ തലത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
കമ്യൂണിറ്റി സേവനം, ചാരിറ്റി പ്രവർത്തനങ്ങൾ, യുവജന ശാക്തീകരണം, സാംസ്കാരിക സഹകരണം, വിവിധ സംഘടനകൾ തമ്മിലുള്ള സൗഹൃദ ബന്ധങ്ങൾ ശക്തിപ്പെടുത്തൽ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന താത്പര്യ മേഖലകൾ.
ഫിലഡൽഫിയ റീജിയണൽ കോ-കോഓർഡിനേറ്റർ എന്ന നിലയിൽ, യുവജന പങ്കാളിത്തം വർധിപ്പിക്കുന്നതിനും സംഘടനകൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ സമൂഹത്തിൽ നല്ല അംഗീകാരം നേടിയിട്ടുണ്ട്.
ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെയും കമ്മിറ്റിയുടെയും അംഗീകാരത്തോടെ, ആദർശ് രവീന്ദ്രനെ ഫൊക്കാന ദേശീയ കമ്മിറ്റി സ്ഥാനാർഥിയായി എൻഡോർസ് ചെയ്യുന്നതായി പ്രസിഡന്റ് ശബരീഷ് ചന്ദ്രശേഖരൻ അറിയിച്ചു.
ആദർശിന്റെ സ്ഥാനാർഥിത്വത്തെ ടീം ഇന്റഗ്രിറ്റി യുടെ പ്രസിഡന്റ് സ്ഥാനാർഥി ഫിലിപ്പോസ് ഫിലിപ്പ്, സന്തോഷ് നായർ (സെക്രട്ടറി), ആന്റോ വർക്കി (ട്രഷറർ), ലിൻഡോ ജോളി (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), ജോസി കാരക്കാട്ടു (വൈസ് പ്രസിഡന്റ്), സോണി അമ്പൂക്കൻ (അസോസിയേറ്റ് സെക്രട്ടറി), അപ്പുകുട്ടൻ നായർ (അസോസിയേറ്റ് ട്രഷറർ), അജു ഉമ്മൻ (അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി), ഗ്രേസ് മരിയ ജോസഫ് (അഡിഷണൽ അസോസിയേറ്റ് ട്രഷറർ), ഷൈനി രാജു(വിമൻസ് ഫോറം ചെയർ) തുടങ്ങിയവർ സ്വാഗതം ചെയ്തു.
NRI
അറ്റ്ലാന്റാ: മെഡിക്കൽ മേഖലയിലും സംഘടനാ മാനേജ്മെന്റിലും ഒരു ദശാബ്ദത്തിലേറെ പരിചയമുള്ള സമർപ്പിത ആരോഗ്യ സംരക്ഷണ പ്രഫഷണലും കമ്യൂണിറ്റി നേതാവുമായ ലോണ ബാബു ടീം ഇന്റഗ്രിറ്റിയിൽ അറ്റ്ലാന്റയിൽ നിന്നും (റീജിയൻ ഏഴ്) റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു.
ഭരണനിർവഹണം, തന്ത്രപരമായ ആസൂത്രണം, കമ്യൂണിറ്റി സേവനം എന്നിവയിൽ ശക്തമായ ഒരു പശ്ചാത്തലം പ്രയോജനപ്പെടുത്തിക്കൊണ്ട് സമഗ്രതയോടും കാഴ്ചപ്പാടോടും കൂടി പ്രവർത്തിക്കുന്ന ലോണ കമ്യൂണിറ്റി ലീഡർഷിപ്പ് ആൻഡ് സർവീസ്, ചർച്ച് സെക്രട്ടറി ഭരണപരമായ മേൽനോട്ടം, റിക്കാർഡ് മാനേജ്മെന്റ് എന്നിവയിൽ വിപുലമായ പരിചയം ഉള്ള സാമൂഹിക പ്രവർത്തകനാണ്.
ഗ്രേറ്റർ അറ്റ്ലാന്റാ മലയാളി അസോസിയേഷന്റെയും (ഗാമ) അറ്റ്ലാന്റാ മെട്രോ മലയാളി അസോസിയേഷന്റെയും (അമ്മ) സജീവ അംഗമായ ലോണ സാംസ്കാരികവും സാമൂഹികവുമായ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതോടൊപ്പം തന്ത്രപരമായ ആസൂത്രണത്തിനും സംഘടനാ ഭരണത്തിനും സംഭാവന നൽകി നേതൃത്വപരമായ റോളുകളിൽ സേവനം അനുഷ്ഠിക്കുന്നു.
സമൂഹത്തിന് മുൻഗണന നൽകുന്ന വ്യക്തിത്വം, സംഘടനാ സുതാര്യത, സാംസ്കാരിക ഇടപെടൽ, സഹകരണ നേതൃത്വം എന്നിവയിൽ മുൻഗണന നൽകുന്ന ലോണയുടെ സ്ഥാനാർഥിത്വം ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്ക് ഒരു വലിയ മുതൽക്കൂട്ട് ആയിരിക്കും എന്നുള്ളതിനു സംശയമില്ല.
കമ്യൂണിറ്റി ക്ഷേമ പരിപാടികൾക്കും ചാരിറ്റി ധനസമാഹരണത്തിനും നേതൃത്വം നൽകിയിട്ടുള്ള ലോണയുടെ സ്ഥാനാർഥിത്വത്തെ ടീം ഇന്റഗ്രിറ്റിയുടെ പ്രസിഡന്റ് സ്ഥാനാർഥി ഫിലിപ്പോസ് ഫിലിപ്പ്, സന്തോഷ് നായർ (സെക്രട്ടറി), ആന്റോ വർക്കി (ട്രഷറർ), ലിൻഡോ ജോളി (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), ജോസി കാരക്കാട്ടു (വൈസ് പ്രസിഡന്റ്), സോണി അമ്പൂക്കൻ (അസോസിയേറ്റ് സെക്രട്ടറി), അപ്പുകുട്ടൻ നായർ (അസോസിയേറ്റ് ട്രഷറർ), അജു ഉമ്മൻ (അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി), ഗ്രേസ് മരിയ ജോസഫ് (അഡിഷണൽ അസോസിയേറ്റ് ട്രഷറർ), ഷൈനി രാജു(വിമൻസ് ഫോറം ചെയർ) തുടങ്ങിയവർ സ്വാഗതം ചെയ്തു.
NRI
വാഷിംഗ്ടൺ ഡിസി: 2028-ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ കരുത്തുറ്റ മുഖമായി അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടസ് ഉയർന്നുവരുന്നു.
കഴിഞ്ഞ ദിവസം ഷിക്കാഗോയിൽ നടന്ന ഒരു പരിപാടിയിൽ, വൈറ്റ് ഹൗസ് മോഹങ്ങളെക്കുറിച്ചുള്ള ഡേവിഡ് ആക്സൽറോഡിന്റെ ചോദ്യത്തിന് അവർ നൽകിയ മറുപടിയാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്.
തന്റെ രാഷ്ട്രീയ അഭിലാഷം കേവലം ഒരു പദവിയോ സീറ്റോ അല്ലെന്നും, മറിച്ച് രാജ്യത്തെ മാറ്റിയെടുക്കുക എന്നതാണെന്നും ഒകാസിയോ വ്യക്തമാക്കി. പ്രസിഡന്റുമാർ വരും പോകും, പക്ഷേ ആരോഗ്യപരിരക്ഷ പോലുള്ള നയങ്ങൾ ശാശ്വതമാണെന്ന് അവർ പറഞ്ഞു.
സർവേകൾ പ്രകാരം 18-34 പ്രായപരിധിയിലുള്ള വോട്ടർമാർക്കിടയിൽ കമല ഹാരിസിനേക്കാളും ഗാവിൻ ന്യൂസമിനേക്കാളും ജനപ്രീതി ഒകാസിയോ-കോർട്ടസിനാണ്.
ഒകാസിയോ-കോർട്ടസിനെ ഒരു തീവ്ര ഇടതുപക്ഷ നേതാവായി കാണുന്നവർ പാർട്ടിക്കുള്ളിലുണ്ടെങ്കിലും മികച്ച ആശയവിനിമയ ശേഷിയുള്ള നേതാവായി പലരും അവരെ അംഗീകരിക്കുന്നു.
20 ശതമാനം ഉറച്ച വോട്ടർമാരുടെ പിന്തുണയോടെ അവർക്ക് ഒരു ദേശീയ പ്രചാരണം തുടങ്ങാൻ കഴിയുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
നിലവിൽ മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസാണ് സർവേകളിൽ മുന്നിലെങ്കിലും ഒകാസിയോയുടെ നിലപാടുകൾ 2028-ലെ മത്സരത്തെ കൂടുതൽ ആവേശകരമാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
National
ചണ്ഡീഗഡ്: ഹരിയാന മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിക്കു വൻ വിജയം. അംബാല, സോനിപത്, പഞ്ച്കുള നഗരസഭകളിൽ ബിജെപി വൻ ലീഡിൽ വിജയിച്ചു.
മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയുടെ തട്ടകമായ സാംപ്ള മുനിസിപ്പൽ സമിതി ബിജെപി പിടിച്ചെടുത്തു. സാംപ്ളയിൽ കോൺഗ്രസ് മത്സരിച്ചിരുന്നില്ല.
അംബാല മേയറായി ബിജെപിയിൽ അക്ഷിത സൈനി വിജയിച്ചു. പഞ്ച്കുളയിൽ ശ്യാംലാൽ ബൻസാൽ വിജയം നേടി.
സോനിപത്തിൽ രാജീവ് ജയിൻ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. ഉക്ലാനയിൽ ഇരുപത്തിമൂന്നുകാരിയായ റിമ സോണി ബിജെപിയിലെ നികി ഗോയലിനെ പരാജയപ്പെടുത്തി. അംബാല, സോനിപത്, പഞ്ച്കുള നഗരസഭകൾ ഭരിച്ചിരുന്നത് ബിജെപിയായിരുന്നു.
National
തിരുവനന്തപുരം: എൽഡിഎഫിന്റെ പരാജയ കാരണം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് എൽഡിഎഫിൽ ആരും പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ചർച്ചയിൽ വന്നിട്ടില്ലെന്നും എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. പ്രതിപക്ഷ നേതൃസ്ഥാനത്ത് പുതിയ ആൾ വേണമെന്ന് എൽ ഡി എഫിൽ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും രാമകൃഷ്ണൻ.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐ ചോദിച്ചതായി മാധ്യമങ്ങളിൽ നിന്നാണറിഞ്ഞത്. പാർട്ടിയുടെ തോൽവി സംബന്ധിച്ച് താഴ്ഘടകങ്ങളിൽ ചർച്ച ചെയ്തതിനുശേഷം ജൂൺ അവസാനമേ തീരുമാനംഉണ്ടാകൂ. ആശാ സമരം ഉദ്ദേശശുദ്ധിയുളളതായിരുന്നില്ല. അതുകൊണ്ടാണ് അതിനെ തള്ളിപ്പറഞ്ഞത്.
ഗവൺമെന്റ് വന്നില്ലെങ്കിലും സപ്ലെകോയിൽ അരിക്കു വില കൂട്ടികൊണ്ട് ജനദ്രോഹത്തിന് യു വിഎഫ് തുടക്കമിട്ടു കഴിഞ്ഞു. സർക്കാർ ജീവനക്കാരെ തലങ്ങും വിലങ്ങുംമാറ്റി തുടങ്ങി. എന്നിട്ടും. മുഖമന്ത്രി ആരെന്ന് പോലും തീരുമാനിച്ചിട്ടില്ലെന്ന് എകെജി സെന്ററിൽ നടന്ന പത്രസമ്മളനത്തിൽ രാമക്യഷ്ണൻ വിമർശിച്ചു. മുഖ്യമന്ത്രിയെ തീരുമാനിക്കാത്ത സാഹചര്യത്തിൽ പ്രതിപക്ഷ നേതാവിനെ ചൊല്ലി ചർച്ച വേണ്ടെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു.
National
ചെന്നൈ: തമിഴ്നാട് നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരം ഒഴിവാക്കി ഡിഎംകെ. സ്ഥാനാർഥികളെ പ്രഖ്യാപിച്ചില്ല. അണ്ണാ ഡിഎംകെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.
ഇന്ന് രാവിലെ 9.30 നാണ് തെരഞ്ഞെടുപ്പ് നടക്കുക. ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) സ്ഥാനാർഥിയായി മുതിർന്ന നേതാവ് ജെ.സി.ഡി. പ്രഭാകറിനെ നിശ്ചയിച്ചിട്ടുണ്ട്. ചെന്നൈയിലെ തൗസൻഡ് ലൈറ്റ്സ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ അദ്ദേഹം, നാമനിർദ്ദേശ പത്രിക നിയമസഭാ സെക്രട്ടറിക്ക് കൈമാറി.
വിജയ് സർക്കാരിന്റെ കീഴിൽ നിയമസഭയുടെ അധ്യക്ഷസ്ഥാനത്തേക്ക് പരിചയസമ്പന്നനായ പ്രഭാകറിനെ എത്തിക്കുന്നതിലൂടെ അനായാസം വിജയിച്ച്, സഭാ നടപടികൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാമെന്നാണ് ടിവികെ കണക്കുകൂട്ടുന്നത്. എം. രവിശങ്കർ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർഥിയാകും.
National
ന്യൂഡൽഹി: ആസാം നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് പിസിസി അധ്യക്ഷൻ ഗൗരവ് ഗൊഗോയ്. തെരഞ്ഞെടുപ്പ് ഫലം അങ്ങേയറ്റം നിരാശാജനകമാണെന്നും ഈ പരാജയത്തിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നിയുക്ത എംഎൽഎമാരുമായി നടത്തിയ ചർച്ചയിലാണ് ഗൊഗോയ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന കാര്യം പാർട്ടി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സംഘടനയെ പുനഃസംഘടിപ്പിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആസാമിൽ തുടർച്ചയായ മൂന്നാം തവണയാണ് എൻഡിഎ സർക്കാർ അധികാരത്തിലെത്തുന്നത്. 102 സീറ്റുകൾ നേടിയാണ് എൻഡിഎയുടെ വിജയം. ബിജെപി 82 സീറ്റുകൾ നേടിയപ്പോൾ സഖ്യകക്ഷികളായ എജിപി, ബിഒപിഎഫ് എന്നിവർക്ക് 10 സീറ്റുകൾ വീതം ലഭിച്ചു. അതേസമയം കോൺഗ്രസിന് 19 സീറ്റുകൾ മാത്രമാണ് നേടാനായത്.
National
ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോൺഗ്രസിലെ ചർച്ചകൾ അന്തിമഘട്ടത്തിലെന്നു സൂചന. ഹൈക്കമാൻഡിന്റെ നേതൃത്വത്തിലാണ് നിർണായക ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുന്നത്. വി.ഡി.സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെ നേരിൽ കണ്ടുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. മുഖ്യമന്ത്രിസ്ഥാനം വേണമെന്ന നിലയിൽ മൂന്നു പേരും വിട്ടുകൊടുക്കാതെ നിൽക്കുന്ന സാഹചര്യത്തിലാണ് ചർച്ചകൾ ഊർജിതമായിരിക്കുന്നത്.
നേതാക്കൾക്കിടയിൽ ഒരു സമവായത്തിനാണ് നേതൃത്വം ശ്രമിക്കുന്നത്. എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും ചർച്ചകളിൽ പങ്കുചേരാൻ ഇവിടെയുണ്ട്. ഒരു മണിക്കൂർ പിന്നിടുമ്പോഴും ചർച്ച തുടരുകയാണ്.
എംഎൽഎമാരുടെ എണ്ണം പ്രധാന മാനദണ്ഡമാക്കാൻ തീരുമാനിച്ചാൽ കെ.സി. വേണുഗോപാലിനു കുറിവീഴും. അതേസമയം, ജനവികാരവും ഘടകകക്ഷികളുടെ താത്പര്യവും പരിഗണനാ വിഷയമായാൽ വി.ഡി.സതീശൻ തന്നെ മുഖ്യമന്ത്രിയാകും. അതേസമയം, സീനിയോരിറ്റി വിഷയം മുന്നോട്ടുവച്ചാണ് രമേശ് ചെന്നിത്തല വാദിക്കുന്നത്.
നേതാക്കൾക്ക് ഇടയിൽ സമവായമുണ്ടാക്കി ഇന്നുതന്നെ പ്രഖ്യാപനം നടത്തുക എന്ന ദുഷ്കരമായ ദൗത്യമാണ് എഐസിസിക്കു മുന്നിലുള്ളത്. മൂന്നു പക്ഷത്തെയും അണികൾ ഹൈക്കമാൻഡിൽ നടക്കുന്ന ചർച്ചകളിൽ കണ്ണുംനട്ട് കടുത്ത ആകാംക്ഷയിലാണ്.
മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഒരാളെ നിശ്ചയിച്ചുകഴിഞ്ഞാൽ മറ്റു രണ്ടുപേരെയും അനുനയിപ്പിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. സ്ഥാനം കിട്ടാത്തവർ ഏതെങ്കിലും രീതിയിൽ അനഷ്ടം പ്രകടിപ്പിച്ചാൽ മാധ്യമങ്ങളും എതിരാളികളും അത് ഏറ്റെടുക്കുകയും ഇപ്പോൾ കിട്ടിയ തെരഞ്ഞെടുപ്പ് വിജയത്തിന്റെ തിളക്കം അതിൽത്തട്ടി നഷ്ടമാവുകയുംചെയ്യും എന്ന സാഹചര്യം മുന്നിലുണ്ട്. അതിനാൽ, എല്ലാവിധ അനുനയന സാധ്യതകളും പ്രയോഗിച്ച് നേതാക്കളെ സമാധാനിപ്പിച്ചു മാത്രമേ യോഗം അവസാനിപ്പിക്കൂ എന്നാണ് ലഭിക്കുന്ന സൂചനകൾ.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി കസേരയെ ചൊല്ലി തെരുവില്‍ നടക്കുന്ന പ്രതിഷേധം പ്രവര്‍ത്തകര്‍ അവസാനിപ്പിക്കണമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. അണികളെ നേതാക്കൾ നിയന്ത്രിക്കണം. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് പാർട്ടി പ്രവർത്തകർ നടത്തുന്നത്. കേരളത്തിലെ ജനങ്ങൾ നൽകിയ വിജയം കൂട്ടായ്മയുടെ ഭാഗമാണിതെന്നും അടൂർ പ്രകാശ് പറഞ്ഞു.
വിജയം ആരുടെയും ഒറ്റയ്ക്ക് ഉള്ള നേട്ടം അല്ല, കൂട്ടായ നേട്ടം. തെരുവ് യുദ്ധത്തിൽ ആരും പങ്കാളികളാക്കരുത്. നേതാക്കൾ നിയന്ത്രിക്കണം. ശെരിയോ തെറ്റോ എന്ന് നേതാക്കൾ തീരുമാനിക്കണം.
വിഷയത്തിൽ ഘടകകക്ഷികൾക്ക് അഭിപ്രായം പറഞ്ഞുകൂടാ എന്നില്ല. ഘടകക്ഷികളിൽ നിന്ന് അഭിപ്രായങ്ങൾ തേടും. ഇന്ന ആള് വരണമെന്നുള്ള അഭിപ്രായം ഘടകകക്ഷികളിൽ നിന്ന് ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
കോട്ടയം: സിപിഎമ്മിനും എൽഡിഎഫ് നേതാക്കൾക്കും കേരള കോൺഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ വിമർശനം. സിപിഎം അണികൾ വ്യാപകമായി ക്രോസ് വോട്ട് ചെയ്തു.
സാധാരണ ജനങ്ങളുടെ പള്‍സ് മനസിലാക്കാന്‍ എല്‍ഡിഎഫ് നേതൃത്വത്തിന് കഴിഞ്ഞില്ലെന്നാണ് പ്രധാനമായും ഉയര്‍ന്ന വിമര്‍ശനം. മുഖ്യമന്ത്രിക്കെതിരെയും രൂക്ഷവിമർശനമാണ് യോഗത്തിലുണ്ടായത്.
തോൽവിയുടെ കാരണം മുഖ്യമന്ത്രിയാണ്. ഇനിയും പിണറായി തന്നെ നയിച്ചു മുന്നോട്ട് പോയാൽ കനത്ത തിരിച്ചടി ഉണ്ടാകും. ബംഗാളിന് സമാനമായ അവസ്ഥയിലേക്ക് പോകും. അത് കൊണ്ട് തന്നെ പുതിയ പ്രതിപക്ഷ നേതാവ് ഉണ്ടാവണമെന്ന സിപിഐയുടെ നിലപാടിനെ പിന്തുണയ്ക്കുന്നത് നല്ലതാവുമെന്നും അഭിപ്രായം ഉയര്‍ന്നു.
Kerala
തിരുവനന്തപുരം: കേരളത്തിൽ നേരിട്ട കനത്ത തിരിച്ചടിയിൽ വിലയിരുത്തലുമായി സിപിഐ . സിപിഐ നയങ്ങൾ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പാളിച്ച ഉണ്ടായെന്ന് പാർട്ടി വിലയിരുത്തൽ.
ഇടത് നയങ്ങളിൽ ഉണ്ടായ വ്യതിയാനം തോൽവിക്ക് പ്രധാന കാരണമായി. കഴിഞ്ഞ ദിവസം ചേർന്ന സെക്രട്ടേറിയറ്റിലും നിർവാഹക സമിതിയിലും പ്രാഥമിക വിലയിരുത്തൽ മാത്രമാണ് നടത്തിയതെന്ന് നേതാക്കൾ അറിയിച്ചു.
പിഎം ശ്രീ, ഇലപ്പുള്ളി ബ്രൂവറി പ്രശ്നങ്ങൾ നിർണായകമായെന്നാണ് സിപിഐയുടെ വിലയിരുത്തൽ. പാർട്ടി പല വിഷയങ്ങളിലും ശക്തമായി വിയോജിപ്പറിയിച്ചെങ്കിലും പുറത്ത് ജനങ്ങൾ അറിഞ്ഞത് പിഎം ശ്രീയും, ഇലപ്പുള്ളിയും മാത്രമാണെന്ന് നേതൃത്വം ചൂണ്ടിക്കാട്ടി.
അതേസമയം സിപിഎം പല തീരുമാനങ്ങളും ഘടക കക്ഷികളെ ബോധ്യപ്പെടുത്തിയില്ലെന്നും കുറ്റപ്പെടുത്തൽ ഉണ്ടായി. സംസ്ഥാനത്തെ 24 സീറ്റുകളിൽ മത്സരിച്ച സിപിഐയ്ക്ക് എട്ട് സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്.
അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ (കാഞ്ഞങ്ങാട്), മുഹമ്മദ് മുഹ്സിൻ (പട്ടാമ്പി), കെ. രാജൻ (ഒല്ലൂർ), ഗീതാ ഗോപി (നാട്ടിക), കെ.കെ. വത്സരാജ് (കയ്പ്പമംഗലം), പി പ്രസാദ് (ചേർത്തല), സി അജയപ്രസാദ് (പുനലൂർ), ജി ആർ അനിൽ (നെടുമങ്ങാട്) എന്നിവരാണ് വിജയിച്ചത്.
2021ൽ 17 സീറ്റുകളിലാണ് പാർട്ടി വിജയിച്ചിരുന്നത്. ഇക്കുറി ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി നേരിട്ടെങ്കിലും മത്സരിച്ച സിപിഐ മന്ത്രിമാരിൽ ഭൂരിഭാഗവും വിജയിച്ചത് സിപിഐയ്ക്ക് ആശ്വാസമായി. സിറ്റിംഗ് സീറ്റായിരുന്ന ചടയമംഗലത്ത് മത്സരിച്ച മുൻ മന്ത്രി ജെ. ചിഞ്ചുറാണി മാത്രമാണ് പരാജയപ്പെട്ടത്.
Kerala
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിൽ കൂത്തുപറമ്പ് മണ്ഡലത്തിലെ തോല്‍വിക്ക് പിന്നാലെ നടപടിയുമായി മുസ്ലിം ലീഗ്. മണ്ഡലം ജനറല്‍ സെക്രട്ടറി പി.കെ. ഷാഹുല്‍ ഹമീദ്, ഭാര്യ നദീറ ഷാഹുല്‍ ഹമീദ് എന്നിവരെ അന്വേഷണ വിധേയമായി എല്ലാ സ്ഥാനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തി.
കൂത്തുപറമ്പിലെ പരാജയം പഠിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയമിച്ചു. ഷാഹുല്‍ ഹമീദ് വോട്ടുമറിച്ചെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. രാഷ്ട്രീയ ജനതാദള്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച പി.കെ. പ്രവീണ്‍ 1,286 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജയന്തി രാജന് 69,182 വോട്ടുകളാണ് ലഭിച്ചത്.
ജയന്തി രാജന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് ഷാഹുല്‍ വിട്ടു നിന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. നദീറയുടെ വാട്സാപ്പ് സ്റ്റാറ്റസിൽ പ്രവീണിനായി വോട്ട് തേടിയിരുന്നുവെന്നും ആരോപണമുണ്ടായിരുന്നു. ഷാഹുലിനെതിരെ യൂത്ത് ലീഗിന്റെ ഭാഗത്തുനിന്നും വലിയ പ്രതിഷേധമാണ് ഉയർന്നത്. ഷാഹുലിന്റെ കോലം കത്തിക്കുന്നതുൾപ്പെടെ പ്രതിഷേധ പരിപാടികൾ നടന്നിരുന്നു.
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ പരാജയപ്പെട്ടത് കേരളത്തിൽ ആകമാനം ഉണ്ടായ യുഡിഎഫ് തരംഗത്തിന്റെ ഭാഗമായാണെന്ന് ഐഎൻഎൽ നേതാവും എൽഡിഎഫ് സ്ഥാനാർഥിയുമായിരുന്ന അഹമ്മദ് ദേവർകോവിൽ. വൈകാരികമായ വിഷയങ്ങളിൽ ഊന്നിയുള്ള യുഡിഎഫ് പ്രചാരണം ക്ലച്ച് പിടിച്ചു എന്നാണ് വിലയിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. അതേസമയം, കോഴിക്കോട് സൗത്തിൽ ബിജെപിയുടെ വോട്ട് വർധിച്ചത് എങ്ങനെയെന്ന് പരിശോധിക്കുമെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
9,422 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോഴിക്കോട് സൗത്തിൽ യുഡിഎഫിന്റെ ഫൈസൽ ബാബു വിജയിച്ചത്. ടി. റെനീഷായിരുന്നു മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി.
Kerala
തൃശൂർ: എൽഡിഎഫിന്റെ പരാജയകാരണം ഭരണവിരുദ്ധ വികാരമല്ലെന്ന് സിപിഐ നേതാവും നിയുക്ത ഒല്ലൂർ എംഎൽഎയുമായ കെ. രാജൻ. വിമോചന സമരത്തിന് സമാനമായ പ്രവർത്തനം പിണറായി സർക്കാരിന് എതിരെ നടന്നു. മുഖ്യമന്ത്രിക്ക് എതിരായ പ്രചാരണം എറ്റെടുക്കാൻ സിപിഐ തയാറല്ലെന്നും കെ. രാജൻ പറഞ്ഞു. തി
രുത്തലുകൾ വരുത്തിയും പഠിച്ചും ഇടതുപക്ഷ മുന്നണി തിരിച്ചു വരുമെന്നും രാജൻ വ്യക്തമാക്കി. പരാജയത്തിന്റെ ഉത്തരവാദി മുഖ്യമന്ത്രിയല്ലന്ന് സിപിഐ വ്യക്തമാക്കി കഴിഞ്ഞുവെന്ന് രാജൻ പറഞ്ഞു.
പരാജയവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിക്കെതിരായ പ്രചാരണങ്ങൾ ഏറ്റെടുക്കാൻ തങ്ങൾ തയ്യാറല്ല. ഭരണവിരുദ്ധ വികാരമാണ് പരാജയത്തിന് കാരണമെന്ന് അഭിപ്രായവും സിപിഐക്കില്ല. 59ലെ വിമോചന സമരത്തിന് തുല്യമായ നിലയിലുള്ള പ്രവർത്തനം സർക്കാരിനെതിരെ നടന്നു. അത് ഏത് നിലയിൽ വളർന്നു എവിടം വരെ പോയി എന്ന് അടക്കമുള്ള കാര്യങ്ങൾ ആഴത്തിൽ പഠിക്കും.
മുന്നണിക്കെതിരെ സംഘം ചേർന്നവരുടെ ചരിത്രവും പാരമ്പര്യവും വിശകലനത്തിന് വിധേയമാക്കുമെന്നും രാജൻ വ്യക്തമാക്കി. രും ദിവസങ്ങളിൽ പാർട്ടികൾക്കുള്ളിലും മുന്നണിക്ക് ഉള്ളിലും പ്രവർത്തകർക്ക് പറയാനുള്ള എല്ലാ കാര്യങ്ങളും കേൾക്കും. കേവലമായ വിലയിരുത്തുകൾ അല്ല തിരുത്തലുകൾ വരുത്തിയും പഠിച്ചും ഇടതുപക്ഷ മുന്നണി തിരിച്ചു വരുമെന്നും രാജൻ പറഞ്ഞു.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം അപ്രതീക്ഷിതമാണെന്ന് സിപിഎം നേതാവ് ഇ പി ജയരാജൻ. ഇത്തരമൊരു വിധിയുണ്ടാകുമെന്ന് കണക്കാക്കിയില്ല. എല്ലാ രംഗങ്ങളിലും കേരളം വളർച്ച ഉണ്ടാക്കിയ കാലഘട്ടമാണ് കടന്നുപോയതെന്നും ജയരാജൻ പറഞ്ഞു.
ഇടതുപക്ഷം കേരളത്തിൽ ദുർബലപ്പെട്ടാൽ അത് കേരളത്തിന്റെ തകർച്ചയായിരിക്കും. ഭരണവിരുദ്ധ വികാരമല്ലെന്നും കഴിഞ്ഞ സർക്കാർ എന്തെങ്കിലും ജനവിരുദ്ധ നിലപാട് സ്വീകരിച്ചോയെന്നും ജയരാജൻ ചോദിച്ചു.
കോൺഗ്രസ് മുഖ്യമന്ത്രിയെ തേടി നടക്കുകയാണ്. അത്യന്തം തകർച്ചയിലാണ് കോൺഗ്രസ്. 102 സീറ്റ് നേടിയിട്ടും മുഖ്യമന്ത്രിയെ കണ്ടെത്താനാകുന്നില്ല. ബിജെപി മൂന്ന് സീറ്റ് നേടിയത് ദുഃഖത്തിന്റെ ആരംഭമാണ്.
ഗ്രൂപ്പ് തിരിഞ്ഞു മുഖ്യമന്ത്രി ആയാൽ ഒരു ഭരണം ഉണ്ടാകുമോ. ഉദ്യോഗസ്ഥ തലത്തിലും ഗ്രൂപ്പ് ഉണ്ടാകും. 10 വർഷത്തിനിടെ ഒരു പിശകും ഉണ്ടായില്ലെന്ന് പറയുന്നില്ല. സിപിഎം മനുഷ്യരുടെ പാർട്ടി ആണ്. ഭാവിയിൽ തെറ്റ് പറ്റാതിരിക്കാൻ ശ്രമിക്കും. ഇടതുപക്ഷം തകർന്നു എന്ന് കരുതരുത്. ചോർന്നു പോയ ജനകീയ ശക്തി തിരിച്ചു പിടിക്കാൻ ശ്രമിക്കുമെന്നും ജയരാജൻ പറഞ്ഞു.
Kerala
പാലക്കാട്: വിജയസാധ്യത ഏറെ ഉണ്ടായിരുന്നിട്ടും ഒറ്റപ്പാലം നിയോജകമണ്ഡലത്തിൽ പരാജയപ്പെടാൻ കാരണമായതു വോട്ട് ഡീലാണെന്ന് യുഡിഎഫ് സ്വതന്ത്രസ്ഥാനാർഥിയും ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫ്രണ്ട് (ഡിഎംഎഫ്) നേതാവുമായ പി.കെ. ശശി ആരോപിച്ചു. മണ്ഡലത്തിൽ യുഡിഎഫിനു ലഭിക്കേണ്ടിയിരുന്ന 11,122 വോട്ടുകൾ ചോർന്നതായി അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
ഒറ്റപ്പാലത്തു ബിജെപിക്ക് ഏകദേശം 17,000 വോട്ടിന്റെ വർധന ഉണ്ടായതായി ചൂണ്ടിക്കാട്ടിയ ശശി ഇതിനുപിന്നിൽ ആരാണുള്ളതെന്ന് യുഡിഎഫും മുസ്ലിം ലീഗ് നേതൃത്വവും പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ഈ ആവശ്യം യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ട്.
ജില്ലയിൽ സിപിഎമ്മിനു കനത്ത തിരിച്ചടിയാണുണ്ടായത്. ഡിഎംഎഫ് യുഡിഎഫിനൊപ്പം ചേർന്നു പ്രവർത്തിച്ചതിന്റെ ഫലമായി തൃത്താല, കോങ്ങാട്, ചിറ്റൂർ മണ്ഡലങ്ങളിൽ ഇടതുപക്ഷത്തിനു സീറ്റ് നഷ്ടമായി. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ ആലത്തൂർ, മലന്പുഴ, തരൂർ മണ്ഡലങ്ങളിലടക്കം ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു. ജില്ലയിലെ 12 മണ്ഡലങ്ങളിലായി ഇടതുപക്ഷത്തിന് 78,499 വോട്ടിന്റെ കുറവുണ്ടായി. ഇതിൽ ഡിഎംഎഫിന്റെ സ്വാധീനത്തെ തള്ളിക്കളയാനാവില്ല.
സിപിഎം ജില്ലാ സെക്രട്ടറി നിരന്തരം തന്നെ വിമർശിക്കുന്നുവെന്നു പറഞ്ഞ പി.കെ. ശശി, താൻ ഒന്നുമല്ലെങ്കിൽ പിന്നെ എന്തിനാണ് ദിവസവും തന്നെക്കുറിച്ചു പറയുന്നതെന്നു ചോദിച്ചു. സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലെ അഴിമതികളെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണം. സ്പിരിറ്റ് കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും അന്വേഷണം വേണമെന്നു പി.കെ. ശശി ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നുവെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം തീർത്തും അപ്രതീക്ഷിതമായ തെരഞ്ഞെടുപ്പ് ഫലമാണ് വന്നിട്ടുള്ളത്. എല്ലാവിധ എതിർപ്രചാരണങ്ങൾക്കും ആക്രമണങ്ങൾക്കും ഇടയിലും എൽഡിഎഫിന് ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് ഞങ്ങൾ നന്ദി പറയുന്നു. മൂന്നാംവട്ടം തുടർച്ചയായി പ്രതീക്ഷിച്ച വിജയം കൈവിട്ടെങ്കിലും, വലിയൊരു ജനവിഭാഗം എൽഡിഎഫിനൊപ്പം ഉറച്ചുനിന്നുവെന്നത് ഞങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകുന്ന കാര്യമാണ്.
എൽഡിഎഫിന് ഈ ജനവിധി ഒരു അവസാനമല്ല, മറിച്ച് തുടർച്ചയായ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള പുതിയ തുടക്കമാണ്. ജനങ്ങളുടെ വിശ്വാസം മെച്ചപ്പെട്ട നിലയിൽ വീണ്ടെടുക്കാനും കൂടുതൽ ശക്തമായി മുന്നോട്ട് പോകാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. കഴിഞ്ഞ 10 വർഷങ്ങളിലുടനീളം നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും ജനക്ഷേമ പദ്ധതികളും സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചുവെന്നത് നിസ്സംശയമാണ്. അവ നിലച്ചുപോകാതിരിക്കാനും മുന്നോട്ടുകൊണ്ടുപോകാനും ശക്തമായ ജനജാഗ്രത തുടർന്നും ഉണ്ടാകേണ്ടതുണ്ട്.
നവകേരള നിർമാണത്തിനായി എൽഡിഎഫ് മുന്നോട്ടുവച്ച കാഴ്ചപ്പാടുകൾ വിജ്ഞാന, സമ്പദ്വ്യവസ്ഥ, യുവജന തൊഴിൽ, സാമൂഹ്യനീതി, പൊതുആരോഗ്യവും വിദ്യാഭ്യാസവും ഇവയെല്ലാം ഇനി മുന്നോട്ടുപോകുമെന്ന് ശക്തമായ പ്രതിപക്ഷ നിലപാടിലൂടെ ഉറപ്പാക്കും.
അതിദാരിദ്ര്യ നിർമാർജനവും സ്ത്രീശക്തീകരണവും സാമൂഹ്യസുരക്ഷയും ഉൾപ്പെടെയുള്ള മേഖലകളിൽ ഞങ്ങൾ മുന്നോട്ടുവച്ച നയങ്ങൾ ജനങ്ങൾക്ക് ആവശ്യമായവയാണ്. അവ നടപ്പിലാക്കുന്നതിനായി പുതിയ സർക്കാരിന്മേൽ ജനാധിപത്യ സമ്മർദ്ദം ചെലുത്തും.
ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്ന ഏത് നല്ല നടപടിയെയും പിന്തുണക്കും. അതേസമയം, ജനവിരുദ്ധമായ തീരുമാനങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യും. ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവർത്തിക്കുകയാണ് എൽഡിഎഫിന്റെ ലക്ഷ്യം.
കേരളത്തിന്റെ മതനിരപേക്ഷതയും ബഹുസ്വരതയും സംരക്ഷിക്കുക എന്നത് എൽഡിഎഫിന്റെ അടിസ്ഥാന നിലപാടാണ്. ഈ തെരഞ്ഞെടുപ്പിലെ ചില സൂചനകൾ മതനിരപേക്ഷത സംരക്ഷിക്കണം എന്ന് ആഗ്രഹിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണ്. ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരമാണ്. ഒരു വർഗീയതയോടും സന്ധി ചെയ്യാതെ വിഭജന രാഷ്ട്രീയത്തിനെതിരെ തങ്ങളുടെ പോരാട്ടം തുടരും.
ഈ തെരഞ്ഞെടുപ്പിനിടയിൽ വ്യാപകമായ വ്യാജപ്രചാരണങ്ങൾ നടന്നുവെന്നത് മുമ്പും പറഞ്ഞതാണ്. അതിൽ ചില മാധ്യമങ്ങൾ വഹിച്ച പങ്ക് ഗൗരവമായി പരിശോധിക്കപ്പെടേണ്ടതാണ്. അർദ്ധസത്യങ്ങളെയും അതിശയോക്തികളെയും വസ്തുതാവിരുദ്ധ പ്രചാരണങ്ങളെയും ആശ്രയിച്ച അവതരണങ്ങൾ ജനാധിപത്യത്തിന് ഗുണകരമല്ല. എങ്കിലും, ഈ അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകുകയാണ് പ്രധാനമെന്ന് എൽഡിഎഫ് വിശ്വസിക്കുന്നു.
തെരഞ്ഞെടുപ്പ് ഫലം സമഗ്രമായി പരിശോധിക്കുവാനും എല്ലാ സഖാക്കളുടെയും അഭിപ്രായങ്ങൾ കേൾക്കാനും എൽഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. ജനാധിപത്യപരമായ തുറന്ന പരിശോധന ആണ് ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം പൊതുസമൂഹത്തിൽ നിന്നും സഖാക്കളിൽ നിന്നും ഉയരുന്ന ആശങ്കകളും അഭിപ്രായങ്ങളും വിമർശനങ്ങളും ഗൗരവബുദ്ധ്യാ പരിശോധിക്കും. എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ട് തീരുമാനങ്ങൾ എടുക്കും.
എൽഡിഎഫിനുവേണ്ടി പതിനായിരക്കണക്കിന് പ്രവർത്തകരാണ് ഈ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അഹോരാത്രം ഏറ്റെടുത്തത്. അവരെ ആകെ അഭിവാദ്യം ചെയ്യുന്നു. ഞങ്ങളെ എതിർത്ത ശക്തികൾ യുഡിഎഫ്, ബിജെപി, ചില മാധ്യമങ്ങളുടെ നിലപാട് — ഇവയെല്ലാം ചേർന്നുണടാക്കിയ രഷ്ട്രീയ സാഹചര്യത്തിലാണ് ഈ ഫലം ഉണ്ടായത്.
അരാജക - അരാഷ്ട്രീയ സ്വഭാവം ഉള്ള ചില കേന്ദ്രങ്ങളുടെ തെറ്റായ പ്രചരണത്തിലും ചിലരെങ്കിലും കുടുങ്ങി പോയിട്ടുണ്ട്. അവരെയൊക്കെ വസ്തുതകൾ ബോധ്യപ്പെടുത്താൻ ഗൗരവമായ ശ്രമം ഉണ്ടാകും.
ജനങ്ങൾ നൽകിയ വിധിയെ മാനിച്ച് കൂടുതൽ ശക്തമായി പ്രവർത്തിക്കാൻ ഞങ്ങൾ തയ്യാറാണ്. നുണക്കഥകളും കോർപ്പറേറ്റ്-പിആർ ബുദ്ധിശാലകളിൽ ഉരുത്തിരിഞ്ഞ വ്യാജപ്രചാരണങ്ങളും ഞങ്ങളെ പിന്നോട്ടടിപ്പിക്കില്ല. എൽഡിഎഫിന്റെ നിലപാടുകളിലും ഇടപെടലുകളിലും വന്ന വീഴ്ചകൾ ജനാധിപത്യപരമായി തന്നെ പരിശോധിക്കും. ആവശ്യമായ തിരുത്തലുകൾ വരുത്തും. ജനങ്ങളോടുള്ള ബന്ധം കൂടുതൽ ശക്തമാക്കി, കൂടുതൽ വ്യക്തതയോടെയും ആത്മവിശ്വാസത്തോടെയും എൽഡിഎഫ് മുന്നോട്ട് പോകും.
കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും. എൽഡിഎഫിനൊപ്പം നിന്ന എല്ലാവർക്കും വീണ്ടും നന്ദി അറിയിക്കുന്നു. കേരള ജനതയുടെ വിശ്വാസം വീണ്ടെടുക്കാൻ കൂടുതൽ ശക്തമായി തിരിച്ചുവരും എന്ന് ഉറപ്പുനൽകുന്നുവെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Kerala
ഫറോക്ക്: ബേപ്പൂർ നിയോജകമണ്ഡലത്തിൽ വോട്ടുവിഹിതത്തിൽ യുഡിഎഫിന് വൻ കുതിപ്പെന്ന് പി.വി. അൻവർ. അതേസമയം എൽഡിഎഫിന് ഇത്തവണ വോട്ടുവിഹിതത്തിൽ വലിയ കുറവുണ്ടായി. 2021 നിയമസഭ തെരഞ്ഞെടുപ്പിൽ 53,418 വോട്ടുകൾ മാത്രം ലഭിച്ച യുഡിഎഫ് ഇത്തവണ 74,362 വോട്ടുകൾ നേടി നില മെച്ചപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
പി.വി.അൻവറിന് 20,944 വോട്ടുകൾ അധികം നേടാനായി. 2021ൽ എൽഡിഎഫ് സ്ഥാനാർഥി പി.എ. മുഹമ്മദ് റിയാസിനു ലഭിച്ച 28,747ന്റെ ഭൂരിപക്ഷം ഇത്തവണ 7,487 ആക്കി കുറയ്ക്കാനായതും യുഡിഎഫിന് നേട്ടമായി.
എൽഡിഎഫിന് ഇത്തവണ വോട്ടുവിഹിതത്തിലും വലിയ കുറവുണ്ടായി. പി.എ.മുഹമ്മദ് റിയാസിന് 81,849 വോട്ടുകളാണ് ലഭിച്ചത്. 2021ൽ 82,165 വോട്ടുകളായിരുന്നു. 316 വോട്ടുകളുടെ കുറവ്. 2021ൽ ആകെ പോൾ ചെയ്തതിന്റെ 49.73 ശതമാനം വോട്ടുകൾ നേടിയ റിയാസിന് ഇത്തവണ 44.34 ശതമാനം വോട്ടുകളാണ് ലഭിച്ചതെന്നും അൻവർ പറഞ്ഞു.
National
ചെന്നൈ: തമിഴ്നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ ഒറ്റകക്ഷിയായ വിജയ്യുടെ ടിവികെയെ മന്ത്രിസഭ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കാതിരുന്നത് ജനവിധി അപമാനിക്കുന്നതിന് തുല്യമാണെന്ന് കമൽഹാസൻ.
തെരഞ്ഞെടുക്കപ്പെട്ട 233 അംഗങ്ങൾക്കും ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നത് സംസ്ഥാനത്തിനു തന്നെ നാണക്കേട് ആണെന്നും ഇതു ജനാധിപത്യത്തിനു ദോഷം വരുത്തുമെന്നും കമൽ പറഞ്ഞു.
ഇനി ഭരണഘടനയുടെ ചുമതലയുള്ളവർ ഇതേ കടമ നിറവേറ്റണം. ഇത് ഒരു അഭ്യർഥനയല്ല, അവരുടെ ഭരണഘടനാപരമായ കടമയെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ മാത്രമാണ്.
വിജയ് നയിക്കുന്ന തമിഴ്നാട് വെട്രി കഴകം 108 സീറ്റുകൾ നേടിയിട്ടുണ്ട്. അദ്ദേഹത്തെ ഭരിക്കാൻ ക്ഷണിക്കാതിരിക്കുന്നത് തമിഴ് ജനങ്ങളുടെ വിധിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും കമൽ കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: എറണാകുളം ജില്ലയില്‍ വി.ഡി. സതീശനെ അനുകൂലിച്ച് വീണ്ടും ഫ്ലക്സ് ബോര്‍ഡുകള്‍. മുഖ്യമന്ത്രിയെ തീരുമാനിക്കാനായി എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്നിക്കും അജയ് മാക്കാനും എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ വീണ്ടും പോസ്റ്റര്‍ എത്തിയത് ചര്‍ച്ചകളില്‍ നിറയുകയാണ്.
മനസില്‍ നന്മയുള്ളവന് നാട് ഭരിക്കട്ടെ എന്ന വാചകങ്ങളോടെയാണ് കച്ചേരിപ്പടിയിലെ മാധവ ഫാര്‍മസി ജംഗ്ഷനില്‍ ഫ്ലക്സ് ഉയര്‍ത്തിയിരിക്കുന്നത്. എറണാകുളത്ത് തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മുമ്പ് തന്നെ വി.ഡി. സതീശനായി ഫ്ലക്സുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സതീശനെതിരെയും ഫ്ലക്സുകള്‍ എത്തിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ രമേശ് ചെന്നിത്തലയ്ക്കും കെ.സി. വേണുഗോപാലിനായും ഫ്ലക്സുകള്‍ എത്തിയിരുന്നു. ഡല്‍ഹിയിലും മൂവര്‍ക്കും വേണ്ടി ഫ്ലക്സുകൾ എത്തിയിട്ടുണ്ട്. അതേസമയം, ഇന്ന് കെപിസിസി ആസ്ഥാനത്ത് ചേരുന്ന എംഎല്‍എമാരുടെ നിയമസഭ കക്ഷി യോഗത്തില്‍ എഐസിസി നിരീക്ഷകര്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി ചര്‍ച്ച നടത്തും.
Kerala
കൊച്ചി: സിനിമകളും സ്റ്റേജ് ഷോകളും നിര്‍ത്തി ഇനിയുള്ള അഞ്ചു വര്‍ഷക്കാലത്തേക്ക് പാലക്കാടിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുമെന്ന രമേഷ് പിഷാരടിയുടെ പ്രസ്താവനയ്ക്കെതിരെ ധര്മജന് ബോള്‍ഗാട്ടി.
അത് തെറ്റായ തീരുമാനമാണെന്നും പ്രസ്താവന തിരുത്തണമെന്നുമാണ് ധര്മജന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം പിഷാരടി വിളിച്ചപ്പോള്‍ പറഞ്ഞുവെന്നും ധര്മജന് ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചു.
അഞ്ചു വര്‍ഷത്തേക്ക് സിനിമ ചെയ്യുന്നില്ല എന്നത് ഒരു തെറ്റായ തീരുമാനമാണ്. സിനിമകള്‍ അധികമില്ലെങ്കിലും ഒരു സ്റ്റേജ് ഷോകള്‍ ഒരുപാടുണ്ട്. മാസത്തില്‍ അഞ്ചു ഷോകള്‍ എങ്കിലും പിഷാരടി ചെയ്യണം. കുടുംബവും സുഹൃത്തുക്കളുമായി അദ്ദേഹത്തെ ആശ്രയിച്ച് കഴിയുന്നവര്‍ ഒരുപാടുണ്ട്. മിമിക്രിയില്‍ വരണം, നാദര്ഷിക്കയുടെ കാസറ്റില്‍ വരണം, ടിവിയില്‍ വരണം, സിനിമയില്‍ വരണം എന്നൊക്കെ ആഗ്രഹിച്ച ഒരു കാലമുണ്ട്.
പെട്ടെന്ന് ഞാന്‍ ഇനി സിനിമയിലില്ല, സ്റ്റേജ് ഷോയിലില്ല എന്നൊക്കെ പറയുന്നത് തെറ്റായ തീരുമാനമാണ്. കുറച്ച് നേരം മുമ്പ് ഫോണില്‍ സംസാരിച്ചപ്പോള്‍ ആ തീരുമാനം മാറ്റുന്നത് നന്നായിരിക്കും എന്ന് ഞാന്‍ പറഞ്ഞു.
എന്നെ കുറേ സുഹൃത്തുക്കള്‍ വിളിപ്പോള്‍ ചോദിച്ചു, എന്തിനാ അങ്ങനെയൊരു തീരുമാനം പറഞ്ഞതെന്ന്. ജയിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അദ്ദേഹത്തിന് അത് പറയാം. അത് അദ്ദേഹത്തിന്റെ കോണ്‍ഫിഡന്‍സ് ആയിരുന്നു.
പക്ഷെ പിഷാരടി അങ്ങനെ പറയേണ്ട ആവശ്യമില്ല. പിഷാരടി വന്നത് കലാകാരന് ആകാനും കലയിലൂടെ ശ്രദ്ധിക്കപ്പെടാനും വേണ്ടിയാണ്. അതിനാല്‍ അതൊരിക്കലും ഉപേക്ഷിക്കാന്‍ പാടില്ല. കുറച്ചു നാള് പാലക്കാട് പോയി നിന്ന് സെറ്റ് ആയി കഴിഞ്ഞാല്‍ ആ തീരുമാനം മാറ്റാന്‍ ഞങ്ങള്‍ എല്ലാവരും നിര്‍ബന്ധിക്കും. ഞാന്‍ മാത്രമല്ല, ഞങ്ങള്‍ മിമിക്രി സമൂഹവും സിനിമയിലുള്ള അവന്റെ അടുത്ത സുഹൃത്തുക്കള്‍ എല്ലാവരും പറയും ആ തീരുമാനം മാറ്റണമെന്ന്.
ഇന്നസെന്റ് ചേട്ടനും മുകേഷ് ചേട്ടനും ഗണേഷ് ചേട്ടനും ഒക്കെ എംപിയും മന്ത്രിയും എംഎല്എയുമായിരുന്നിട്ടും അവര്‍ കലാപ്രസ്ഥാനങ്ങളില്‍ നിന്നും മാറി നിന്നിട്ടില്ലല്ലോ എന്ന് ധര്മജന് പറഞ്ഞു.
അതേസമയം, ശോഭ സുരേന്ദ്രനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒന്നുമല്ല പിഷാരടിയുടെ വിജയത്തിന് കാരണമായതെന്നും ധര്മജന് പ്രതികരിച്ചു. പിഷാരടിയുടെ വ്യക്തി പ്രഭാവം, അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ ഒക്കെയാണ് വിജയത്തിന് കാരണമായത്.
അല്ലതെ പിഷാരടിയെ സ്ത്രീകള്‍ തടഞ്ഞതോ ശോഭ സുരേന്ദ്രന് പണം കൊടുത്തു വോട്ട് വാങ്ങി എന്ന വിവാദങ്ങളോ അല്ല വിജയത്തിന് കാരണമായത്. യുഡിഎഫിന് അനുകൂല സാധ്യതയുള്ള വിഐപി മണ്ഡലമാണ് പാലക്കാട്. വിവാദങ്ങള്‍ ഒക്കെ സെക്കന്‍ഡറിയാണ്. വിവാദങ്ങള്‍ പിഷാരടിക്ക് കുറച്ചു വോട്ടുകള്‍ കൂടി കിട്ടിയിട്ടുണ്ടാകാം. അത് ഇല്ലായിരുന്നെങ്കിലും പിഷാരടി വിജയിക്കുമായിരുന്നുവെന്നും ധര്മജന് കൂട്ടിച്ചേര്‍ത്തു.
Kerala
കൊച്ചി: തെരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് പിന്നാലെ നന്ദി പര്യടനവുമായി വി.ഡി. സതീശന്. വരാപ്പുഴയില്‍ നിന്നും പറവൂര്‍ ടൗണ്‍ വരെയാണ് വി.ഡി. സതീശന് വാഹന ജാഥ നടത്തിയത്. നിരവധി പ്രവര്‍ത്തകരും ജില്ലാ നേതാക്കളും സതീശനൊപ്പം വാഹനപര്യടന യാത്രയില്‍ പങ്കെടുത്തു.
വരാപ്പുഴ സെന്റ് ജോസഫ് പള്ളിയിലെത്തി വികാരിയെ കണ്ട ശേഷമാണ് സതീശന് പറവൂരിലേക്ക് വാഹന പര്യടന യാത്ര തിരിച്ചത്. വാഹന പര്യടനം പൂര്‍ത്തിയാക്കിയ ശേഷം സതീശന് തിരുവനന്തപുരത്തേക്ക് മടങ്ങും. അതേസമയം, എറണാകുളത്ത് വന്‍ സ്വീകരണമാണ് വി.ഡി. സതീശന് ലഭിക്കുന്നത്.
ചൊവ്വാഴ്ച സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയ സതീശനെ വി.ഡി.എസ് സിഎം എന്നു വിളിച്ചു കൊണ്ടാണ് അണികള്‍ സ്വീകരിച്ചത്. മുഖ്യമന്ത്രി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വി.ഡി.ക്ക് വലിയ പിന്തുണയാണ് നല്‍കുന്നത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുമ്പ് തന്നെ എറണാകുളത്തും മറ്റു ജില്ലകളിലും നിയുക്ത മുഖ്യമന്ത്രിയായി വിശേഷിപ്പിച്ച് സതീശനായി പോസ്റ്ററുകള്‍ എത്തിയിരുന്നു.
ഇന്ന് ആലുവ ദേശത്തെ വി.ഡിയുടെ വീട്ടില്‍ നിയുക്ത എംഎല്‍എമാരായ ടി.ജെ. വിനോദും ദീപക് ജോയിയും എത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം മടങ്ങിയ ഇരുവരും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. മുഖ്യമന്ത്രി ആരാകും എന്ന ചോദ്യത്തോടും ഇരുവരും പ്രതികരിച്ചില്ല.
Kerala
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത പരാജയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തോൽവിയുടെ കാരണങ്ങൾ വിശദമായി വിലയിരുത്തും. മുന്നണിയേയും ജനങ്ങളെയും കേട്ട് തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇടത് ചരിത്രത്തിൽ ഇതിന് മുൻപും ഇതിൽ കുറഞ്ഞ വോട്ട് ശതമാനം കിട്ടിയിട്ടുണ്ട്. ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ തിരുത്തലുകൾ വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയ്ക്ക് ശേഷം ആദ്യമായാണ് എംവി ഗോവിന്ദൻ വാർത്താസമ്മേളനം നടത്തുന്നത്. അതേസമയം മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ ഗോവിന്ദൻ വാർത്താസമ്മേളനം അവസാനിപ്പിക്കുയും ചെയ്തു.
മേയ് ജൂൺ മാസങ്ങളിൽ എല്ലാ ഘടകങ്ങളും വിളിച്ച് ചേർക്കുമെന്നും ഇന്ന് നടന്നത് പ്രാഥമിക പരിശോധനമാത്രമാണെന്നും ഗോവിന്ദൻ പറഞ്ഞു. സഖാക്കൾക്ക് നിർഭയമായും സ്വതന്ത്രമായും അഭിപ്രായം പറയാൻ അവസരം ഒരുക്കും. എല്ലാ കാര്യങ്ങളും കേട്ട ശേഷം കൃത്യമായ വിശകലനം നടത്തി തീരുമാനത്തിലെത്തും.
പരാജയത്തിന്റെ കാരണം കണ്ടെത്താൻ പാർട്ടി റിവ്യു നടത്തും. ഇടതുപക്ഷം തിരിച്ച് വരും. ഇടതുപക്ഷം എന്നും ജനപക്ഷത്താണ്. നടത്തുന്നത് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ്. പാലക്കാട് ഡിസിക്ക് നേരെ നടത്തിയ കടന്നാക്രമണത്തെ അപലപിക്കുന്നുവെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ ബിജെപിയുടെ മുന്നേറ്റമാണ് തന്റെ പരാജയത്തിന് കാരണമെന്ന് സിപിഎം സ്ഥാനാർഥിയായിരുന്ന തോട്ടത്തിൽ രവീന്ദ്രൻ. പാർട്ടി വോട്ട് ഉൾപ്പെടെ ബിജെപിക്ക് ലഭിച്ചു. ഈ പോക്കാണ് പോകുന്നതെങ്കിൽ സംസ്ഥാനത്ത് ബിജെപി കൂടുതൽ മുന്നേറ്റം നടത്താനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് സ്ഥാനാർഥികളും മണ്ഡലത്തിൽ നന്നായി പ്രവർത്തിച്ചിട്ടുണ്ട്. ബിജെപി കുറച്ചുകൂടി കടന്നു പ്രവർത്തിച്ചു എന്നുവേണം കരുതാൻ. കഴിഞ്ഞ പ്രാവശ്യത്തേക്കാൾ ഒമ്പതിനായിരത്തോളം വോട്ടുകൾ അവർ അധികം നേടിയിട്ടുണ്ടെന്നും അദ്ദഹം പറഞ്ഞു.
കടുത്ത പോരാട്ടത്തിനൊടുവിൽ യുഡിഎഫ് സ്ഥാനാർഥി അഡ്വ കെ. ജയന്ത് 1483 വോട്ടുകൾക്കാണ് തോട്ടത്തിൽ രവീന്ദ്രനെ വീഴ്ത്തിയതെങ്കിലും ബിജെപിയുടെ കുതിപ്പാണ് തന്റെ പരാജയത്തിന് കാരണമെന്ന് തോട്ടത്തിൽ രവീന്ദ്രൻ പറയുന്നു.
2021ൽ എംടി രമേശ് 30952 വോട്ടുകൾ നേടിയ സ്ഥാനത്ത് ഇക്കുറി നവ്യ ഹരിദാസ് 39899 വോട്ടുകളാണ് നേടിയത്. ഇതിൽ വലിയൊരു പങ്കും പാർട്ടി വോട്ടുകളാണെന്നും തോട്ടത്തിൽ രവീന്ദ്രൻ തുറന്നു പറയുന്നു. മാത്രമല്ല കാര്യങ്ങൾ ഇത്തരത്തിലാണ് പോകുന്നതെങ്കിൽ ബിജെപിയുടെ സ്വാധീനം വർധിക്കുമെന്നാണ് തോട്ടത്തിൽ രവീന്ദ്രന്റെ വിലയിരുത്തൽ.
Kerala
ചേർത്തല: തന്റെ പരാജയത്തിനായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇടപെടൽ നടത്തിയെന്ന കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയുടെ ആരോപണത്തിനെതിരേ വിമർശനവുമായി വെള്ളാപ്പള്ളി. കായംകുളത്ത് സിപിഎം തന്നെ പല ഗ്രൂപ്പ് ആയിരുന്നെന്നു വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
യു. പ്രതിഭയ്ക്ക് അവിടെ നിൽക്കാനുള്ള അർഹതയില്ലെന്നു ജനം കണ്ടുപിടിച്ചു. ആദ്യം സ്വന്തം വീഴ്ച കണ്ടുപിടിക്കട്ടെ. അവർ തോറ്റതിന് താൻ അല്ല കുറ്റക്കാരൻ. ജയിച്ചതെല്ലാം അവരുടെ ഗുണംകൊണ്ടും തോറ്റതെല്ലാം തന്റെ കുറ്റം കൊണ്ടാണെന്നും വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഇതിനിടെ, പത്രസമ്മേളനത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിയെ വാനോളം പുകഴ്ത്താനും വെള്ളാപ്പള്ളി മറന്നില്ല. കെസി വേണുഗോപാൽ ഇന്ത്യയിലെ അതികായനായ നേതാവാണെന്നും കോൺഗ്രസ് വിജയത്തിന്റെ ശിൽപ്പിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
യുഡിഎഫ് നൂറു സീറ്റ് നേടിയാൽ എസ്എൻഡിപി നേതൃത്വം താൻ ഒഴിയുമെന്ന് വെള്ളാപ്പള്ളി നേരത്തെ പ്രഖ്യാപിച്ചിരുന്നത് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.
ചില ദുഷ്ടബുദ്ധികൾ താനാണ് ഇടതിന്റെ പരാജയ കാരണമെന്നു പറയുന്നു. അതിനു പിന്നിൽ മുസ്ലിം ലീഗ് ആണ്. താൻ മുസ്ലിം വിരോധിയല്ല. മുസ്ലിം ലീഗ് കാണിച്ച വിവേചനത്തിനെതിരെയാണ് പറഞ്ഞത്. പിണറായി വിരുദ്ധരാണ് അങ്ങനെ പറയുന്നതു പി.കെ. കുഞ്ഞാലിക്കുട്ടി മാന്യനാണ്. എന്നാൽ, ലീഗിലെ മറ്റു ചിലർ അങ്ങനെയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്രത്തോളം വലിയ തോല്‍വി പ്രതീക്ഷിച്ചിരുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇതൊരു പരാജയമാണെന്നും അതിന് മറ്റൊരു പേരില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഈ പരാജയം കൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷവും കളമൊഴിയാനോ മാറത്തടിച്ച് നിലവിളിക്കാനോ പോകുന്നില്ലെന്നും പാഠങ്ങള്‍ പഠിച്ച് മാറ്റങ്ങള്‍ വരുത്തി മുന്നോട്ടു പോകുമെന്നും ബിനോയ് വിശ്വം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷത്തിനും മുന്നോട്ട് മാത്രമേ പോകാനാവുകയുളളു എന്നും ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതൊരു പരാജയമാണ്. അതിന് വേറൊരു പേരില്ല. പേരൊന്ന് മാത്രം. പരാജയം. അങ്ങനെ സംഭവിച്ചാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷവും കളമൊഴിഞ്ഞ് പോകുന്നില്ല. മാറത്തടിച്ച് നിലവിളിക്കാനും പോകുന്നില്ല. ഞങ്ങള്‍ അതില്‍ നിന്ന് പാഠങ്ങള്‍ പഠിക്കും.
എവിടെയാണ് വീഴ്ച്ചയുണ്ടായതെന്ന് പരിശോധിക്കും. മാറ്റങ്ങള്‍ വരുത്തും. തിരുത്തലുകള്‍ വരുത്തും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷത്തിനും മുന്നോട്ടേ പോകാനാവൂ. ജനങ്ങള്‍ക്കൊപ്പം ഉണ്ടാകും'- ബിനോയ് വിശ്വം പറഞ്ഞു.
Kerala
കോട്ടയം: മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ഏകാധിപത്യ മനോഭാവത്തെയും ധാർഷ്ട്യത്തെയും നിശിതമായി വിമർശിച്ചുകൊണ്ട് ഇടതു സഹയാത്രികൻ ഡോ. സെബാസ്റ്റ്യൻ പോൾ ദീപികയിൽ എഴുതിയ ലേഖനം ചർച്ചയാകുന്നു. അതിരൂക്ഷ വിമർശനങ്ങളാണ് വികാരം പിണറായി വിരുദ്ധം എന്ന തലക്കക്കെട്ടിൽ ഇന്ന് എഴുതിയ ലേഖനത്തിൽ ഉടനീളം സെബാസ്റ്റ്യൻ പോൾ ഉയർത്തുന്നത്. ഇടതുപക്ഷം ഇപ്പോൾ ഏറ്റുവാങ്ങിയ കടുത്ത പരാജയത്തിന്റെ പ്രധാന കാരണം അന്വേഷിച്ച് എങ്ങോട്ടും പോകേണ്ടെന്നാണ് ലേഖനം പറയുന്നത്.
ഏകാധിപതികളെ ജനം വീട്ടിലിരുത്തിയതിന്റെ നിരവധി ഉദാഹരണങ്ങളും അദ്ദേഹം ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. താനും പിണറായിയുടെ ഏകാധിപത്യ മനോഭാവത്തിന്റെ ഇരയാണെന്നും അദ്ദേഹം തുറന്നടിക്കുന്നു. ചില കാര്യങ്ങൾ ചൂണ്ടിക്കാണിച്ചതിന്റെ പേരിൽ തന്റെ പാർലമെന്ററി ജീവിതത്തിന് അന്ന് പാർട്ടി സെക്രട്ടറി ആയിരുന്ന പിണറായി വിജയൻ തിരശീലയിട്ടെന്നും സെബാസ്റ്റ്യൻ പോൾ കുറ്റപ്പെടുത്തുന്നു. ലേഖനത്തിന്റെ പൂർണരൂപം ഇങ്ങനെ:
തുടർഭരണം ജനാധിപത്യത്തിന് ഹാനികരമാണെന്ന നിലപാട് ചരിത്രവീക്ഷണത്തിൽ വിശദീകരിച്ചുകൊണ്ട് തെരഞ്ഞെടുപ്പിനുമുമ്പ് ഞാൻ ഒരു ലേഖനം എഴുതിയിരുന്നു. എന്റെ വീക്ഷണത്തോട് യോജിക്കുന്ന നിലപാടാണ് കേരളത്തിലെയും തമിഴ്നാട്ടിലെയും ബംഗാളിലെയും ജനങ്ങൾ സ്വീകരിച്ചത്. അധികാരത്തിന് പരിധിയും പരിമിതിയും ഉണ്ടാകണം.
പരമമായ അധികാരം പരമമായി ദുഷിക്കുമെന്ന് ആക്ടൺ പറഞ്ഞതിന്റെ അർഥം മനസിലാക്കിക്കൊണ്ടാണ് യുഎസ് പ്രസിഡന്റിന്റെ കാലാവധി പരമാവധി എട്ടു വർഷമായി നിജപ്പെടുത്തിയിരിക്കുന്നത്. നാലു വർഷം കൂടുമ്പോൾ ജനവിധി പുതുക്കണം. ഡോണൾഡ് ട്രംപിന്റെ ഭരണകാലത്ത് ഈ നിയന്ത്രണം മാത്രമാണ് ലോകത്തിന് സമാശ്വാസവും പ്രതീക്ഷയും നൽകുന്നത്.
ഹിറ്റ്ലറെ പരാജയപ്പെടുത്തിയ ചർച്ചിലിന് ബ്രിട്ടീഷ് ജനത വീണ്ടുമൊരു അവസരം നൽകിയില്ല. അഞ്ചു വർഷം മാറ്റിനിർത്തിയതിനു ശേഷമാണ് യുദ്ധജേതാവിനെ അവർ വീണ്ടും പ്രധാനമന്ത്രിയാക്കിയത്. തുടർഭരണം ആരെയും എകാധിപതിയാക്കും. പിണറായി വിജയൻ ഇതിന് അപവാദമല്ലെന്നു മാത്രമല്ല, ഉദാഹരണംകൂടിയാണ്. കേരളം ഇന്ത്യാ യൂണിയനിലെ ഒരു യൂണിറ്റ് മാത്രമായതിനാലും ഭരണഘടനയെ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്വത്തോടെ രാഷ്ട്രപതി ഡൽഹിയിലുള്ളതുകൊണ്ടും പിണറായി വിജയന് തനിസ്വഭാവം പൂർണമായും എടുക്കാൻ കഴിഞ്ഞിരുന്നില്ല എന്നു മാത്രം.
ജനം മതി എന്നു പറയുമ്പോൾ
തുടർഭരണം ഇന്ദിരാഗാന്ധിയെ ഏകാധിപതിയാക്കി. അടിയന്തരാവസ്ഥ എന്ന പേരിലുള്ള തേർവാഴ്ചയായിരുന്നു അക്കാലം. ഇന്ദിരാ ഗാന്ധിയുടെ മൂന്നാമൂഴമായിരുന്നു അത്. ജനാധിപത്യത്തിലെ ഈ സത്യം കേരളത്തിലെ വോട്ടർമാർ മാത്രമല്ല തമിഴ്നാട്ടിലെയും ബംഗാളിലെയും വോട്ടർമാരും മനസിലാക്കി. അതുകൊണ്ട് അവർ സ്റ്റാലിനെ മാറ്റിനിർത്തി.
ഇടവേളയ്ക്കുവേണ്ടിയുള്ള മാറ്റിനിർത്തലാവാം അത്. മൂന്ന് വ്യാഴവട്ടക്കാലം നീണ്ടുനിന്ന സിപിഎം ഭരണം അവസാനിപ്പിച്ചുകൊണ്ട് ബംഗാളിൽ അധികാരം പിടിച്ച മമത ബാനർജി മൂന്നു വട്ടം പൂർത്തിയാക്കിയപ്പോൾ മതി എന്നു ജനം പറഞ്ഞു. പിണറായി വിജയന് ഒരു വട്ടംകൂടി അവസരം നൽകിയിരുന്നുവെങ്കിൽ ബംഗാളിലെ സിപിഎമ്മിന്റെ അവസ്ഥയിലേക്ക് കേരളത്തിലെ സിപിഎം നിപതിക്കുമായിരുന്നു.
ബംഗാളിൽ മമത നിഷ്കാസിതയായപ്പോൾ കടന്നുവന്നത് ബിജെപിയാണ്. കേരളത്തിൽ അങ്ങനെയൊരു അവസ്ഥ ഉണ്ടാകാതിരിക്കുന്നതിന് സിപിഎം വീണേടം വിഷ്ണുലോകമാക്കാതെ വീഴ്ചയിൽനിന്ന് എഴുന്നേറ്റ് കരുത്താർജിക്കണം. എങ്കിൽ അടുത്ത അഞ്ചാണ്ട് എൽഡിഎഫിനുള്ളതായിരിക്കും. 2021ൽ ക്രോധത്തോടെ ചവിട്ടിപ്പുറത്താക്കിയ യുഡിഎഫിനെയാണ് കൊട്ടും കുരവയും ആർപ്പുവിളികളുമായി ജനം 2026ൽ എതിരേറ്റത്. എല്ലാം സഹിക്കുകയും അവസരം കിട്ടുമ്പോൾ പ്രതകരിക്കുകയും പിന്നെ ഒരു തരം മനസ്താപത്തോടെ എല്ലാം ക്ഷമിക്കുകയും ചെയ്യുന്ന ദൈവികഭാവമാണ് സമ്മതിദായകരുടേത്.
പിണറായി വിരോധം
ഭരണവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന വിലയിരുത്തൽ ശരിയായ കാരണം കണ്ടുപിടിക്കുന്നതിനുള്ള വൈമനസ്യത്തിന്റെ സൂചനയാണ്. എൽഡിഎഫിനെ ചവിട്ടിക്കൂട്ടി ഷെഡ്ഡിലാക്കാൻ മാത്രമുള്ള ഭരണവിരുദ്ധ വികാരം കേരളത്തിൽ പ്രകടമായിരുന്നില്ല. വിരോധം പിണറായിയോടായിരുന്നു. ധാർഷ്ട്യം എന്ന ഒറ്റ വാക്കിൽ എതിരാളികൾ പിണറായിയുടെ വ്യക്തിത്വത്തെ ഒതുക്കി.
ജനാധിപത്യത്തിലെ ഭരണാധികാരിക്കു ചേർന്ന പദസൃഷ്ടിയല്ല പിണറായി നടത്തിക്കൊണ്ടിരുന്നത്. ‘നികൃഷ്ടജീവി’ മുതൽ ‘ഡാഷ്മോൻ’ വരെ പൊതുവെ അസ്വീകാര്യമായ നിരവധി കാര്യങ്ങൾ പിണറായിക്കെതിരേ വോട്ട് ചെയ്യാൻ എന്നെ പ്രേരിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രിക്ക് ചങ്കെത്രയെന്ന് വോട്ട് ചെയ്യാൻ പോകുന്ന പൗരൻ ആലോചിക്കില്ല. ആശ്രയിക്കാവുന്ന ഭരണാധികാരിക്കുവേണ്ടിയാണോ താൻ വോട്ട് ചെയ്യുന്നത് എന്നു മാത്രമാണ് അയാൾ ആലോചിക്കുന്നത്.
2021ലെ പിണറായി വിജയൻ ദീനാനുകമ്പയുള്ള ഭരണാധികാരിയായിരുന്നു. മഹാമാരിയും പേമാരിയും ഒരുമിച്ചു വന്ന്, മണ്ണാങ്കട്ടയുടെയും കരിയിലയുടെയും അവസ്ഥയിലായ ജനത്തിനു മുന്നിൽ പിണറായി അപ്രകാരം അവതരിക്കുകയായിരുന്നു. രക്ഷിക്കപ്പെട്ടവർ രക്ഷകനെ തള്ളിപ്പറയുന്നതിന് അധികം സമയം വേണ്ട. വിമോചകനായ മോശ പുറപ്പാടിന്റെ പല ഘട്ടങ്ങളിലും അപ്രകാരമുള്ള പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുണ്ട്. വികസനത്തിന്റെ കണക്കു പറഞ്ഞ് ജനത്തെ ബോധ്യപ്പെടുത്താനാവില്ല. കിട്ടാനുള്ളത് കിട്ടിയവർക്ക് ഇനിയും എന്തു കിട്ടുമെന്നാണ് ആലോചന. പെൻഷൻ ആനുകൂല്യമല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ആനുകൂല്യങ്ങളും കരുതപ്പെടുന്നത് അങ്ങനെയാണ്. അതാണ് അതിന്റെ ശരി.
ദയാലുവായ മുഖ്യമന്ത്രി
നല്ലവനും ദയാലുവുമായ മുഖ്യമന്ത്രിയെ ആണ് ജനം പ്രതീക്ഷിക്കുന്നത്. നമ്പർ വൺ എന്ന സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന മുഖ്യമന്ത്രിയുണ്ട്. ആഭ്യന്തരമന്ത്രി എന്ന നിലയിൽ പിണറായി ഏതെങ്കിലും പോലീസ് സ്റ്റേഷനിൽ ഒന്നു കയറിപ്പോകുന്നത് നല്ലതാണെന്നു ഞാൻ എഴുതിയിട്ടുണ്ട്. രാത്രിയിൽ ലോക്കപ്പുകളിൽ എന്താണ് സംഭവിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അറിഞ്ഞിരിക്കണം. ഇനി വരുന്ന ആഭ്യന്തരമന്ത്രികൂടി ശ്രദ്ധിക്കാനാണ് ഇതെഴുതുന്നത്. കഥാപാത്രമെന്ന നിലയിൽ മമ്മൂട്ടിയുടെ മുഖം പ്രസന്നമാണ്. മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി സദാ ദുർമുഖം കാണിക്കുന്നയാളാണ്.
മൈക്ക് ഓപ്പറേറ്ററോടും സ്വാഗതപ്രസംഗകയോടും അദ്ദേഹം തട്ടിക്കയറും. ആരാധനയോടെ ചോദ്യം ചോദിക്കാൻ തുടങ്ങിയ സഖാവിനോട് ചോദ്യം വീട്ടിൽ ചെന്ന് ചോദിക്കാനാണ് പിണറായി പറഞ്ഞത്. നികൃഷ്ടജീവി മുതൽ ഡാഷ്മോൻ വരെ പിണറായി നടത്തിയ ആക്ഷേപകരമായ പരാമർശങ്ങളിൽ ഏറ്റവും അശ്ലീലമായത് ഈ ശകാരമായിരുന്നു. പൊതുമണ്ഡലം ചോദ്യങ്ങൾ ചോദിക്കാനുള്ളതാണ്. ജനാധിപത്യത്തിനു ചേരാത്ത രോഷമായിരുന്നു പിണറായിയുടേത്. സദസിലെ ചോദ്യം തടഞ്ഞ മുഖ്യമന്ത്രി ഉദ്ദേശിച്ച വീട് ഏതെന്ന് വ്യക്തമായില്ല. പിണറായിയിലെ വീടാണെങ്കിൽ എല്ലാ ചോദ്യങ്ങളും കേൾക്കുന്നതിന് ജനം ഒരാളെ അവിടെ ഇരുത്തിയിട്ടുണ്ട്.
സ്റ്റാലിന്റെ മരണശേഷം നടന്ന വിപുലമായ പാർട്ടി സമ്മേളനത്തിൽ സ്റ്റാലിനെ നിശിതമായി വിമർശിച്ചുകൊണ്ട് ക്രൂഷ്ചേവ് സംസാരിച്ചപ്പോൾ ഇതൊക്കെ സഖാവിന് അന്നു പറയാമായിരുന്നില്ലേ എന്ന് സദസിൽനിന്നു ചോദ്യമുണ്ടായി. ക്രൂഷ്ചേവ് പ്രസംഗം നിർത്തി ചോദ്യം ചോദിച്ചയാളിനോട് എഴുന്നേറ്റു നിൽക്കാൻ ആവശ്യപ്പെട്ടു. ആരും എഴുന്നേറ്റില്ല. ക്രൂഷ്ചേവ് പറഞ്ഞു: ഇതുതന്നെയായിരുന്നു അന്ന് എന്റെയും പ്രശ്നം. ചില കാര്യങ്ങൾ പറഞ്ഞതിന്റെ പേരിൽ പിണറായിക്ക് അനഭിമതനായ ആളാണ് ഞാൻ. പാർട്ടി സെക്രട്ടറിയായിരിക്കേ അദ്ദേഹം എന്റെ പാർലമെന്ററി ജീവിതത്തിനു തിരശീലയിട്ടു.
രണ്ടാം പിണറായി ഭരണത്തിൽ പിണറായി ഓരോ വോട്ടർക്കും അനഭിമതനായിത്തീർന്നു. പിണറായിക്കെതിരേ വോട്ട് ചെയ്യാൻ ഓരോരുത്തർക്കും ഓരോ കാരണമുണ്ടായിരുന്നു. പിണറായി ക്യാപ്റ്റനായി അവതരിപ്പിക്കപ്പെട്ടപ്പോൾ കപ്പൽതന്നെ മുക്കുന്നതിന് വോട്ടർമാർക്കു ന്യായമായ കാരണമായി.
ബെർമുഡയിലെ ചുഴിപോലെ ജനരോഷത്തിൽ അപ്രത്യക്ഷമാകാനുള്ളതല്ല എൽഡിഎഫ് എന്ന കപ്പൽ. ബംഗാളിൽ തുടർഭരണത്തിന്റെ തുടർച്ചയിൽ സിപിഎം കല്ലിന്മേൽ കല്ലു ശേഷിപ്പിക്കാതെ അപ്രത്യക്ഷമായി. പിന്നീട് മമത ബാനർജിയുടെ തുടർഭരണമായിരുന്നു. നാടകാന്തത്തിൽ അധികാരം ബിജെപിയുടെ കൈയിലെത്തി. കേരളത്തിലും മൂന്നു പേർ നിയമസഭയിൽ കടന്നുകൂടിയിട്ടുണ്ട്. അറബിയുടെയും ഒട്ടകത്തിന്റെയും കഥ ഓർക്കുന്നത് നല്ലതാണ്. കൂടാരത്തിനകത്തേക്ക് തലയിടാൻ അവസരം ലഭിച്ച ഒട്ടകം പയ്യെപ്പയ്യെ അറബിയെ പുറത്താക്കി കൂടാരം സ്വന്തമാക്കി.
അതുകൊണ്ട് ഭരണപക്ഷവും പ്രതിപക്ഷവും ഉത്തരവാദിത്വത്തോടെയും ചരിത്രബോധത്തോടെയും പ്രവർത്തിക്കേണ്ട സന്ദർഭമാണിത്. പാർട്ടിക്ക് വിധേയമായി പ്രവർത്തിക്കുന്നു എന്നതാണ് കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരുടെ പ്രത്യേകത. അതുണ്ടായില്ല എന്നത് പാർട്ടിയുടെ വീഴ്ചയാണ്. സംഹാരദൂതൻ കടന്നുപോയ രാത്രിയിൽ കുഞ്ഞാടിന്റെ രക്തത്താൽ അടയാളപ്പെടുത്തിയ വീടുകൾ കുറവായിരുന്നു.
Kerala
കൊല്ലം: ഇത്തവണ കൂടി തോറ്റിരുന്നെങ്കിൽ ആർഎസ്പി ഇല്ലാതാകുമായിരുന്നുവെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്തം തന്റെ ചുമലിൽ വരുമായിരുന്നുവെന്നും പാർട്ടി പഴയ പ്രതാപകാലത്തേക്ക് തിരിച്ചുവന്നു എന്നും പ്രേമചന്ദ്രൻ പറഞ്ഞു.
വി.എസ്. അച്യുതാനന്ദൻ ഇല്ലാത്ത ആദ്യ തെരഞ്ഞെടുപ്പിന് സിപിഎം അത്ര പ്രാധാന്യം നൽകിയില്ല. വിഎസിനെ പാർശ്വവത്ക്കരിച്ചതിനുള്ള തിക്തഫലമാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടി എന്നും എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു.
Kerala
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളത്തെ തോൽവിയിൽ അതൃപ്തി പരസ്യമാക്കി എല്‍ഡിഎഫ് സ്ഥാനാർഥി യു. പ്രതിഭ. കായംകുളത്ത് വെള്ളാപ്പള്ളി നടേശൻ തനിക്കെതിരെ പ്രവർത്തിച്ചെന്നും എസ്എന്‍ഡിപി വോട്ടുകളിൽ ചോർച്ച ഉണ്ടായെന്നും പ്രതിഭ പറഞ്ഞു.
പാർട്ടി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞെന്നും പത്തിയൂരും ചെട്ടികുളങ്ങരയും ഭൂരിപക്ഷം കുറഞ്ഞത് അമ്പരപ്പ് ഉണ്ടാക്കിയെന്നും പ്രതിഭ പറയുന്നു. കഴിഞ്ഞ തവണത്തേത് പോലെ പ്രവർത്തനം ഊർജസ്വലമായിരുന്നില്ലെന്നാണ് പ്രതിഭയുടെ വിമര്‍ശനം.
സ്ഥിരമായി ഒന്നാമത് എത്തിയിരുന്ന ബൂത്തിൽ പോലും മുന്നേറാൻ ആയില്ലെന്നാണ് പ്രതികരിച്ച പ്രതിഭ, ആധികാരികമായി പാർട്ടി പറയട്ടെയെന്നും കൂട്ടിച്ചേര്‍ത്തു. വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ ആരോപണമാണ് പ്രതിഭ ഉന്നയിക്കുന്നത്.
കായംകുളത്ത് തനിക്കെതിരെ വെള്ളാപ്പള്ളി പ്രവർത്തിച്ചു എന്നാണ് പ്രതിഭയുടെ ആരോപണം. ഇത് എസ്എൻഡിപി വോട്ടുകളിൽ ചോർച്ച ഉണ്ടായി. കേരളത്തിൽ മൊത്തം ഇത്തരത്തിൽ പ്രതി പ്രവർത്തനം നടന്നിട്ടുണ്ടെന്നും പ്രതിഭ പ്രതികരിച്ചു.
എൽഡിഎഫ് സ്ഥാനാർഥിയായ അഡ്വ. യു പ്രതിഭ 77,348 വോട്ടുകളായിരുന്നു 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നേടിയത്. യുഡിഎഫിന്റെ അരിത ബാബു 71,050 വോട്ടുകൾ (44.06%) നേടി മികച്ച പ്രകടനം മത്സരം നൽകിയിരുന്നു.
ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയായിരുന്നു 2021ലെ തെരഞ്ഞെടുപ്പിൽ നടന്നത്. 6,298 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു പ്രതിഭ അന്നു ജയിച്ചുകയറിയത്. എന്നാല്‍, ഇത്തവണ 15,572 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥി എം. ലിജു മണ്ഡലം പിടിച്ചു.
76,651 വോട്ടുകൾ നേടിയാണ് യുഡിഎഫ് സ്ഥാനാർഥി എം. ലിജു വിജയിച്ചത്. യു. പ്രതിഭയ്ക്ക് 61079 വോട്ടുകളും ബിഡിജെഎസ് സ്ഥാനാർഥി തമ്പി മേട്ടുതറയ്ക്ക് 16,973 വോട്ടുകളുമാണ് ലഭിച്ചത്.
Kerala
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് -എം സ്ഥാനാർഥികളുടെ തോൽവിക്കു പിന്നാലെ വൈകാരിക കുറിപ്പുമായി നിഷ ജോസ് കെ. മാണി. പാർട്ടി മത്സരിച്ച 12 സീറ്റുകളിലും തോൽവി സംഭവിച്ചതിന് പിന്നാലെയാണ് ജോസ് കെ. മാണിയുടെ ഭാര്യ രംഗത്തെത്തിയത്.
പ്രയത്നിച്ചതോ പ്രാർഥിച്ചതോ ആയിരുന്നില്ല തെരഞ്ഞെടുപ്പ് ഫലം. കൂടുതൽ ശക്തിയോടെ ഞങ്ങൾ വീണ്ടും ഉയിർത്തെഴുന്നേൽക്കുമെന്നും നിഷ ഫേയ്സ്ബുക്കിൽ കുറിച്ചു. ഞാൻ ജോയുടെ കൂടെ ചേർന്ന് നിൽക്കുന്നു. വെറുമൊരു ഭാര്യയെന്ന നിലയില്ല. അദ്ദേഹത്തിൽ വിശ്വാസമുള്ള ഒരാളായി. ജോയിൽ ഞാൻ ധൈര്യം കണ്ടു, ഇത് തോൽവിയല്ലെന്നും നിഷ പറഞ്ഞു.
ഹൃദയത്തിൽ വിശ്വാസവും ഓരോ ചുവടിലും പ്രതീക്ഷയുമായാണ് ഒരുമിച്ച് ഈ യാത്ര നടന്നെത്തിയത്. ഞങ്ങളുടെ മാതാപിതാക്കളായ കുട്ടിയമ്മയുടെയും കെ.എം. മാണിയുടെയും സേവനവും വിശ്വാസവും ജനങ്ങളുമായുള്ള ബന്ധവും കെട്ടിപ്പടുത്ത പൈതൃകവുമെല്ലാം ഞങ്ങൾ മുന്നോട്ട് കൊണ്ടുപോയി.
വീടും ഹൃദയവും ഞങ്ങൾക്കായി തുറന്നു തന്ന എണ്ണമറ്റ ആളുകളെ കണ്ടുമുട്ടിയിട്ടുണ്ട്. അവർക്ക് ഞങ്ങളിലുള്ള വിശ്വാസം വിലമതിക്കാത്ത ഒന്നാണ്. നിങ്ങളുടെ പ്രാർഥനകളും പിന്തുണയും ഞങ്ങൾക്ക് വലിയ ശക്തിയാണ്. ഇത് അവസാനമല്ല. ഒരു പുതിയ തുടക്കം മാത്രമാണെന്നും നിഷ ജോസ് കെ. മാണി ഫേയ്സ്ബുക്കിൽ കുറിച്ചു.
Kerala
കൊച്ചി: തോറ്റ പാര്‍ട്ടികള്‍ പിരിച്ചു വിടുകയാണെങ്കില്‍ പണ്ടേ കോണ്‍ഗ്രസ് പിരിച്ചു വിടേണ്ടതായിരുന്നുവെന്ന് ട്വന്റി 20 അധ്യക്ഷൻ സാബു എം.ജേക്കബ്. കുന്നത്തുനാട്ടിലെ വിജയത്തിനുശേഷം ട്വന്റി 20 പിരിച്ചുവിടണമെന്ന് വി.പി.സജീന്ദ്രൻ പറഞ്ഞിരുന്നു. ഇതിനു മറുപടിയായിട്ടാണ് സാബു എം. ജേക്കബ് രംഗത്തെത്തിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വി.പി.സജീന്ദ്രന് തോറ്റപ്പോള്‍ എന്തുകൊണ്ട് പാര്‍ട്ടി പിരിച്ചു വിട്ടില്ലെന്ന് സാബു ജേക്കബ് ചോദിച്ചു. തെരഞ്ഞെടുപ്പില്‍ എത്രയോ മന്ത്രിമാര്‍ തോറ്റിരിക്കുന്നു. ഇതിന് മുമ്പ് എത്രയോ കോണ്‍ഗ്രസുകാര്‍ തോറ്റു. കഴിഞ്ഞ തവണ അവര്‍ക്ക് 40 സീറ്റ് അല്ലേ ഉണ്ടായിരുന്നുള്ളു. എന്തുകൊണ്ട് അന്ന് പാര്‍ട്ടി പിരിച്ചു വിട്ടില്ല.
ഏതെങ്കിലും പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റാല്‍ ആ പാര്‍ട്ടി പിരിച്ചു വിട്ടാല്‍ ഇവിടെ മത്സരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടാവില്ല. യുഡിഎഫ് തരംഗത്തിലും തങ്ങൾ പിടിച്ചു നിന്നു. തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി. അതിന്റെ അന്തിമമായ കണക്കുകള്‍ കൂട്ടി വരുന്നതേയുള്ളു. ട്വന്റി 20 സ്വതന്ത്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന പാര്‍ട്ടിയാണ്.
അതില്‍ നിന്നും വ്യത്യസ്തമായി ഒരു മുന്നണയുടെ ഭഗമായി വന്നപ്പോള്‍ അതിനെ പല രീതിയിലും എല്‍ഡിഎഫും യുഡിഎഫും ചിത്രീകരിച്ചു. ഒരു വര്ഗയ പാര്‍ട്ടിക്കൊപ്പം കൂടിയെന്ന് പറഞ്ഞ് ചിത്രീകരിച്ചു. സംഘികളാക്കി മാറ്റി. പ്രത്യേകിച്ച് കുന്നത്തുനാട് പോലുള്ള ക്രിസ്ത്യന്‍ മേഖലകളില്‍ ആശയക്കുഴപ്പം ഉണ്ടാക്കി. ആ ആശയക്കുഴപ്പം മാറ്റി എടുക്കാനുള്ള സമയം ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായില്ല.
സഖ്യം ഉണ്ടായി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ മത്സര രംഗത്തേക്ക് പോയി. കോണ്‍ഗ്രസും എല്‍ഡിഎഫും നല്ല രീതിയില്‍ അത് ഉപയോഗിച്ചു. അതിന്റെ നഷ്ടം തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടെന്നുംസാബു ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Kerala
കോട്ടയം: മത്സരിച്ച 12 സീറ്റിലും പരാജയം ഏറ്റുവാങ്ങിയ കേരള കോൺഗ്രസ്-എമ്മിന്റെ രാഷ്ട്രീയ ഭാവി ഭീഷണിയിലാണെന്നും പിളരുമെന്നുമൊക്കെ പലരും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുമ്പോൾ ഇത് അസ്തമയം അല്ല. പ്രഭാത സന്ധ്യയാണെന്ന് മാണി ഗ്രൂപ്പിനെ ഉപദേശിച്ചുകൊണ്ട് പ്രമുഖ മാധ്യമപ്രവർത്തകൻ ടി. ദേവപ്രസാദ് എഴുതിയ കുറിപ്പ് വൈറലാകുന്നു. കുറിപ്പിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ:
Kerala
കണ്ണൂർ: സിപിഎം തിരുത്തലിന് തയാറായില്ലെങ്കിൽ കേരളം ബംഗാൾ ആകുമെന്ന് പയ്യന്നൂർ നിയുക്ത എംഎൽഎ വി.കുഞ്ഞികൃഷ്ണൻ. രക്തസാക്ഷി കുടുംബങ്ങൾ ഉൾപ്പെടെ തനിക്ക് വോട്ട് ചെയ്തെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.
വിജയിച്ചശേഷം പ്രാദേശിക സിപിഎം നേതാക്കൾ രഹസ്യമായി വിളിച്ച് അഭിനന്ദിച്ചു. അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷം മറികടക്കുക അസാധ്യമായിരുന്നു. ഞാൻ ഉന്നയിച്ച വിഷയം ശരിയാണെന്ന് ബോധ്യമായിരുന്നു വോട്ടർമാർക്കെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
അടിയൊഴുക്ക് ഇത്രത്തോളം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. ഒന്നാം റൗണ്ട് എണ്ണിയപ്പോൾ തന്നെ സൂചന കിട്ടിയിരുന്നു. എല്ലാ പഞ്ചായത്തിലും പ്രതീക്ഷിച്ചതിലും വോട്ട് കിട്ടി. ധനരാജിന്റെ നാട്ടിൽ മൂവായിരത്തിലധികം വോട്ടിന് ലീഡ് കിട്ടിയെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.
Kerala
ഇടുക്കി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളാണെന്ന് സിപിഎം നേതാവും മുൻമന്ത്രിയുമായ എം.എം. മണി.
പരാജയപ്പെട്ടെങ്കിലും തളരില്ലെന്നും മുണ്ടും മടക്കിക്കുത്തി ജനങ്ങള്‍ക്കിടയിലേക്ക് വീണ്ടും സജീവമായി ഇറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് കഴിയുന്നതിന് മുന്‍പേ മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ചര്‍ച്ച ചെയ്ത പാര്‍ട്ടിയെ കുറിച്ച് എന്തുപറയാനാണ്. തെരഞ്ഞെടുപ്പ് വിജയിച്ചതിന് പിന്നാലെ തന്നെ യുഡിഎഫില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി അടി തുടങ്ങിക്കഴിഞ്ഞു. അധികാര വടംവലിയാണ് ഇപ്പോള്‍ അവിടെ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോള്‍ ജനങ്ങളുടെ നിലപാടില്‍ മാറ്റം വന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കേണ്ടതുണ്ട്. ജനങ്ങള്‍ വിഡ്ഢികളായതുകൊണ്ടാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായത്.
ജനങ്ങള്‍ ഇത്തരത്തില്‍ ചിന്തിക്കുന്നതിനും വോട്ട് രേഖപ്പെടുത്തുന്നതിനും പിന്നില്‍ എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്ന് പാര്‍ട്ടി ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയുടെ നയങ്ങളും പ്രവര്‍ത്തനങ്ങളും ജനങ്ങളിലേക്ക് എത്തുന്നതില്‍ എവിടെയാണ് പാളിച്ച സംഭവിച്ചതെന്ന് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
National
കോൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സ്ഥാനമേറ്റേക്കും. സത്യപ്രതിജ്ഞ കോൽക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടിൽ ശനിയാഴ്ച നടക്കും.
ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖർ പങ്കെടുക്കും. സുവേന്ദു അധികാരി ഉടൻ ഡൽഹിയിലെത്തുമെന്നും ഔദ്യോഗിക തീരുമാനത്തിനായി ഇന്ന് ബിജെപി യോഗം ചേരുമെന്നും വിവരമുണ്ട്.
അതേസമയം, ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിൽ ആഹ്ലാദ പ്രകടനം നടത്തുന്ന സ്വന്തം പാർട്ടിയിലെയും മറ്റ് പ്രതിപക്ഷ പാർട്ടികളിലെയും നേതാക്കളെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തി.
മമത ബാനർജിയുടെ തോൽവിയിൽ സന്തോഷിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും ബിജെപിയുടെ വിജയം ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമത്തിലെ വലിയ ചുവടുവെപ്പാണെന്നും അദ്ദേഹം പറഞ്ഞു.
Movies
കേരളനിയമസഭ തെരഞ്ഞെടുപ്പിൽ വൻ പരാജയമാണ് എൽഡിഎഫ് ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ പേരാവൂരിൽ പരാജയപ്പെട്ട കെ.കെ. ശൈലജയെക്കുറിച്ച് നടി റിമ കല്ലിങ്കൽ പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
‘ഇത് നമ്മുടെ നഷ്ടം’ എന്നു കുറിച്ചുകൊണ്ടായിരുന്നു റിമയുടെ പ്രതികരണം. പേരാവൂരിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരെയാണ് കെ.കെ.ശൈലജ പരാജയം ഏറ്റുവാങ്ങിയത്. 14453 വോട്ടിനാണ് ശൈലജ തോറ്റുപോയത്.
അതേസമയം നിരവധി പേരാണ് റിമയുടെ പോസ്റ്റിന് താഴെ കമന്റുമായെത്തിയത്.
Kerala
ആലപ്പുഴ: എല്‍ഡിഎഫിനേറ്റ പരാജയം അംഗീകരിക്കുന്നുവെന്ന് സജി ചെറിയാന്. പരാജയത്തെക്കുറിച്ച് ആഴത്തില്‍ പരിശോധിക്കുമെന്നും തിരുത്തലിലൂടെ തിരിച്ചുവരുമെന്നും സജി ചെറിയാൻ പറഞ്ഞു.
"ഭരണവിരുദ്ധ വികാരമില്ലെന്നും അങ്ങനെയുണ്ടായിരുന്നെങ്കില്‍ ഞാനും തോല്‍ക്കുമായിരുന്നു. സര്‍ക്കാരിന്റെ വികസനം ജനങ്ങളില്‍ എത്തിയില്ല. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ബിജെപി ധാരണ ഉണ്ടായിട്ടുണ്ട്.'-സജി ചെറിയാൻ.
അമ്പലപ്പുഴയും ചെങ്ങന്നൂരും ബിജെപിയുടെ വോട്ട് കുറഞ്ഞു. ബിജെപി ജയിച്ചിടത്ത് യുഡിഎഫിനും വോട്ടും കുറഞ്ഞു. എല്‍ഡിഎഫ് ന്യൂനപക്ഷ വിരുദ്ധമാണെന്ന പ്രചാരണം ഫലം കണ്ടു. മൈല്‍ക്കുറ്റിക്ക് പോലും പണം കൊടുത്തു എന്നതാണ് സാഹചര്യം എന്നും സജി ചെറിയാന് പറഞ്ഞു.
വോട്ട് ചെയ്ത ജനങ്ങള്‍ ആറുമാസത്തിനകം യുഡിഎഫിനെ തള്ളിപ്പറയും. ബിജെപി വിജയം ആശങ്കയുണ്ടാകുന്നു. വര്‍ഗീയ വിഭജനം ഉണ്ടാക്കാന്‍ ലീഗും ബിജെപിയും ശ്രമിക്കും. പ്രതിപക്ഷ നേതാവിനെ നാളെ തീരുമാനിക്കും. അമ്പലപ്പുഴ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലെ പരാജയം പരിശോധിക്കുമെന്നും സജി ചെറിയാന് പറഞ്ഞു.
National
ചെന്നൈ: ബംഗാളിലും ആസാമിലും ഭരണം പിടിക്കുകയും കേരളത്തിൽ മൂന്നു സീറ്റുകൾ നേടി സ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്തതിനിടയിലും തമിഴ്നാട്ടിൽ ബിജെപിക്കു കനത്ത പ്രഹരം. 2021 തെരഞ്ഞെടുപ്പിൽ നാലു സീറ്റ് നേടിയിരുന്ന ബിജെപി ഇത്തവണ ഒറ്റ സീറ്റിൽ ഒതുങ്ങി. അതും നേരിയ ഭൂരിപക്ഷത്തിന്.
എം. ഭോജരാജൻ ഉദഗമണ്ഡലം സീറ്റിൽ 976 വോട്ടിന് ജയിച്ചതാണ് ഇത്തവണത്തെ ഏക ആശ്വാസം. തമിഴ്നാട്ടിൽ എഐഎഡിഎംകെ നയിക്കുന്ന നാഷണൽ ഡെമോക്രാറ്റിക് അലയൻസിന്റെ (എൻഡിഎ) ഘടകകക്ഷിയായി മത്സരിച്ച ഭാരതീയ ജനതാ പാർട്ടി 27 സീറ്റിൽ മത്സരിച്ചിട്ടാണ് ഒറ്റ സീറ്റ് വിജയത്തിലേക്ക് ഒതുങ്ങിയത്.
കോയമ്പത്തൂർ, മോഡക്കുറിച്ചി, നാഗർകോവിൽ, തിരുനൽവേലി എന്നിവടങ്ങളിലാണ് നിലവിൽ ബിജെപിക്ക് എംഎംഎമാർ ഉണ്ടായിരുന്നത്. എന്നാൽ, പാർട്ടിയിലെ പ്രമുഖരെല്ലാം ഇത്തവണ പരാജയപ്പെട്ടു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എൽ.മുരുകൻ (അവനാഷി), പാർട്ടി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ (സത്തൂർ), മുൻ തെലങ്കാന ഗവർണർ തമിഴ്സൈ സൗന്ദരരാജൻ (മൈലാപ്പൂർ), ബിജെപി മഹിളാ മോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസൻ (കോയമ്പത്തൂർ നോർത്ത്), നിലവിലെ എംഎൽഎ എം.ആർ. ഗാന്ധി (നാഗർകോവിൽ), എസ്.വി.വിജയധരാണി എന്നിവരെല്ലാം തോൽവി ഏറ്റുവാങ്ങി.
സി.ഉദയകുമാർ (ഗന്ധർവകോട്ടൈ), എൻ.രാമചന്ദ്രൻ (പുതുക്കോട്ട), ബിജെപി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് കവിത ശ്രീകാന്ത് (അറന്തങ്കി), ദക്ഷിണേന്ത്യൻ ഫോർവേഡ് ബ്ലോക്ക് നേതാവ് കെ.സി. തിരുമാരൻ (തിരുപ്പത്തൂർ), പൊൻ. വി.ബാലഗണപതി (മാനാമധുര), രാമ ശ്രീനിവാസൻ (മധുര സൗത്ത്), ജിബിഎസ് കെ.നാഗേന്ദ്രൻ (രാമനാഥപുരം), അനന്തൻ അയ്യസ്വാമി (വാസുദേവനല്ലൂർ), കെ.ആർ.എം. രാധാകൃഷ്ണൻ (തിരുച്ചെന്തൂർ), എസ്.പി.ബാലകൃഷ്ണൻ (രാധാപുരം), ടി.ശിവകുമാർ (കോളച്ചൽ), പി.രമേശ് (പത്മനാഭപുരം) എന്നിവരും തോറ്റു.
എൻഡിഎയുടെ മറ്റൊരു ഘടകകക്ഷിയായ തമിഴ് മനില കോൺഗ്രസ് (മൂപ്പനാർ) അഞ്ച് സീറ്റുകളിൽ ബിജെപിയുടെ ‘താമര’ ചിഹ്നത്തിൽ മത്സരിച്ചപ്പോൾ എല്ലായിടത്തും തോറ്റു. വിടിയൽ എസ്.ശേഖർ (ഒട്ടഞ്ചത്തിരം), എം.കെ.ആർ. അശോക് കുമാർ (കുംഭകോണം), എം. യുവരാജ (ഈറോഡ് വെസ്റ്റ്), വി.എം. കാർത്തികേയൻ (റാണിപേട്ട്), ജെ. നിവിൻ സൈമൺ (കില്ലിയൂർ) എന്നിവരാണ് തോറ്റത്. രാജപാളയത്ത് ബിജെപി ചിഹ്നത്തിൽ മത്സരിച്ച തമിഴക മക്കൾ മുന്നേറ്റ കഴകം നേതാവ് ബി. ജോൺ പാണ്ഡ്യന്റെ ഭാര്യ പ്രിസില്ല പാണ്ഡ്യനും പരാജയപ്പെട്ടു.
എഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമായി 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 2.62% വോട്ടാണ് ബിജെപി നേടിയിരുന്നത്. അതേസമയം, 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രമുഖ ദ്രാവിഡ കക്ഷികളുമായി സഖ്യമുണ്ടാക്കാതെയും മുന്നണിയില്ലാതെയും മത്സരിച്ച് 11.24 ശതമാനം വോട്ട് നേടിയിരുന്നു.
അവിടെനിന്നാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ വളരെ താഴേക്കു പോയത്. ഇത്തവണ പാർട്ടിക്ക് കഷ്ടിച്ച് മൂന്നു ശതമാനമാണ് പാർട്ടിക്കു കിട്ടിയ വോട്ട് വിഹിതം. സംസ്ഥാന ബിജെപി ഘടകത്തിലെ ഗ്രൂപ്പു പോരും മറ്റുമാണ് പാർട്ടിക്കു തിരിച്ചടിയുണ്ടാകാൻ കാരണമെന്നാണ് വിലയിരുത്തൽ. അണ്ണാമലൈ അടക്കമുള്ള നേതാക്കൾ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു. പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലാണ് അണ്ണാമലൈയെ പാർട്ടി അനുനയിപ്പിച്ചത്. മാത്രമല്ല, ടിവികെ തരംഗവും ബാധിച്ചു.
Kerala
കൊച്ചി: ജനവിധി പൂര്‍ണമായും അംഗീകരിക്കുന്നുവെന്ന് പറഞ്ഞ് ആയുധം വച്ച് കീഴടങ്ങിയിരിക്കുകയാണ് പി. രാജീവ്. എന്നാല്‍ മാളത്തില്‍ ഒളിക്കാനില്ല. ജനവിശ്വാസം ആര്‍ജ്ജിച്ച് ശക്തമായി തിരിച്ചു വരാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും എന്നു പറഞ്ഞു കൊണ്ടാണ് തിരികെ പോക്ക്. സംസ്ഥാന തലത്തില്‍ അറിയപ്പെടുന്ന നേതാവായി ഖ്യാതി നേടിയ പി. രാജീവിന് അടിപതറിയത് എവിടെയാണ്?
വ്യവസായ മന്ത്രിയായി കൊണ്ടുവന്ന വികസനങ്ങള്‍ എണ്ണി പറയുമ്പോഴും താന്‍ നില്ക്കുന്ന ഭൂമിയിലെ മണ്ണൊലിച്ചു പോകുന്നത് രാജീവ് അറിഞ്ഞിരുന്നില്ല. കേരളത്തിലെ മികച്ച മന്ത്രിമാരില്‍ ഒരാള്‍, കഴിഞ്ഞ സര്‍ക്കാരിലെ ഏറെ ജനകീയനായ വ്യക്തി എന്ന നിലകളില്‍ പേരെടുത്ത ആളാണ് പി. രാജീവ്. എന്നാല്‍ യുഡിഎഫ് തരംഗത്തില്‍ രാജീവിന് കാലിടറി.
അഡ്വ. വി.ഇ. അബ്ദുല്‍ ഗഫൂറിലൂടെ മുസ്ലീം ലീഗ് കളമശേരി മണ്ഡലത്തില്‍ തിരിച്ചെത്തി. പി. രാജീവിനെ 16,312 വോട്ടുകള്‍ക്കാണ് ഗഫൂര്‍ പരാജയപ്പെടുത്തിയത്. 2021ല്‍ നേരിട്ട തോല്‍വിക്ക് എല്‍ഡിഎഫിന് അതേ നാണയത്തില്‍ തന്നെ യുഡിഎഫ് മറുപടി നല്കി.
സ്വന്തം മണ്ഡലത്തില്‍ പ്രദേശികമായ ഇടപെടലുകള്‍ കുറഞ്ഞത് രാജീവിന് വിനയായി മാറുകയായിരുന്നു. ഒപ്പം എന്ന പേരില്‍ വികസന പദ്ധികള്‍ നടപ്പാക്കി മുന്നേറിയെങ്കിലും മണ്ഡലത്തില്‍ സജീവമായി ഇടപെടുകയോ താഴേത്തട്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കുകയോ രാജീവ് ചെയ്തിരുന്നില്ല എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
പാര്‍ട്ടി അണികളുമായും പ്രദേശിക പ്രവര്‍ത്തകരുമായും രാജീവ് വലിയ ബന്ധം പുലര്‍ത്തിയിരുന്നില്ല. ഉന്നത ബന്ധങ്ങള്‍ ഉണ്ടായിരുന്നെങ്കിലും താഴേക്കിടയില്‍ ബന്ധങ്ങള്‍ സൂക്ഷിക്കാന്‍ രാജീവിനായില്ല. പാര്‍ട്ടിക്കകത്തും രാജീവിനോട് വിരോധമുള്ളവര്‍ ഉണ്ടായിരുന്നു. വിയോജിപ്പുള്ള പാര്‍ട്ടി അണികളെ കൂടെ എത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചതുമില്ല.
കളമശേരിയില്‍ തന്റെ വിശ്വസ്തരായി രാജീവ് കൂടെ കൂട്ടിയവര്‍ പാര്‍ട്ടിയില്‍ സ്വീകാര്യതയില്ലാത്ത ആളുകളായിരുന്നു എന്നും ആക്ഷേപമുണ്ട്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട, പിന്നീട് തിരിച്ചുവന്ന ചിലര്‍ ആയിരുന്നു രാജീവിന്റെ വിശ്വസ്തര്‍. സ്വീകാര്യത കുറഞ്ഞ ആളുകളെ വിശ്വാസത്തിലെടുത്ത് നയിച്ചു എന്നതും രാജീവിന്റെ വീഴ്ചയ്ക്ക് കാരണമായി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാജീവും ഗഫൂറും ഏറ്റുമുട്ടിയപ്പോള്‍ 15,336 വോട്ടിനായിരുന്നു പി. രാജീവ് വിജയിച്ചത്. 2011ല്‍ മണ്ഡലം രൂപീകൃതമായ ശേഷം ലീഗിനെ മാത്രം ജയിപ്പിച്ച കളമശേരിില് അപ്രതീക്ഷിത വിജയം ആയിരുന്നു രാജീവിന്റെത്. രണ്ടാം പിണറായി സര്‍ക്കാരില്‍ വ്യവസായ വകുപ്പ് മന്ത്രിയായി.
വ്യവസായ നഗരമായ കളമശേരിയില്‍ വ്യവസായ മന്ത്രിയായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ആത്മവിശ്വാസത്തിലായിരുന്നു രാജീവ്. എന്നാല്‍ ആ വിശ്വാസം തകര്‍ന്നു. വോട്ടെണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ ലീഡ് നേടിയത് അബ്ദുല്‍ ഗഫൂര്‍ ആയിരുന്നു. ഇതോടെ ജില്ലയിലെ ആകെയുള്ള ഒരു മന്ത്രി ദയനീയമായി പരാജയപ്പെട്ടു.
2008ല്‍ രൂപീകരിച്ച കളമശേരി മണ്ഡലത്തില്‍ 2011ല്‍ ആയിരുന്നു ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. 2011ലും 2016ലും വി.കെ. ഇബ്രാഹിംകുഞ്ഞാണ് മണ്ഡലം പിടിച്ചെടുത്തത്. എന്നാല്‍ പാലാരിവട്ടം പാലം അഴിമതി ആരോപണവും വികസന വിരുദ്ധ വികാരവും രാഷ്ട്രീയ ചിത്രം മാറ്റിയെഴുതി. ഇബ്രാഹിംകുഞ്ഞിന്റെ മകന് അബ്ദുല്‍ ഗഫൂര്‍ സ്ഥാനാര്‍ഥി ആയപ്പോള്‍ പി. രാജീവ് മണ്ഡലം പിടിച്ചെടുത്തു. ഒടുവില്‍ കളമശേരി വീണ്ടും ലീഗ് എടുത്തു.
National
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയം അംഗീകരിക്കുന്നതായി മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ. ഡിഎംകെ ആറ് തവണ അധികാരത്തിലിരുന്നിട്ടുണ്ടെന്ന് ഓർമിപ്പിച്ച അദ്ദേഹം ജയവും പരാജയവും ഡിഎംകെയ്ക്ക് പുത്തരിയല്ലെന്നും പറഞ്ഞു.
ഭരണകക്ഷിയായിരുന്നപ്പോൾ ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കിയതുപോലെ ശക്തമായ പ്രതിപക്ഷമായി ജനങ്ങളുടെ ആവശ്യങ്ങൾക്കായി പോരാടുമെന്ന് സ്റ്റാലിൻ പ്രഖ്യാപിച്ചു.
തെരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിന് 1,54,82,782 വോട്ടുകൾ കിട്ടി. ടിവികെയേക്കാൾ 17.43 ലക്ഷം വോട്ടുകൾ മാത്രമാണ് ഡിഎംകെയ്ക്ക് കുറവുള്ളത്. വോട്ടിംഗ് ശതമാനത്തിലെ വ്യത്യാസം വെറും 3.52 ശതമാനം മാത്രമാണ്. ഇത് ജനങ്ങൾ ഇപ്പോഴും ഡിഎംകെയിൽ അർപ്പിക്കുന്ന വലിയ വിശ്വാസത്തിന്റെ തെളിവാണ്.
പാർട്ടി പ്രവർത്തകർ കൂടെയുള്ളപ്പോൾ താൻ എന്തിനെ പേടിക്കണം. ഒന്നര കോടിയിലധികം വരുന്ന വോട്ടുകൾ സംസ്ഥാനത്ത് പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. ജയിച്ച എല്ലാ ഡിഎംകെ സ്ഥാനാർഥികളും ഉടൻ തന്നെ മണ്ഡലങ്ങളിൽ നേരിട്ടെത്തി വോട്ടർമാരോട് നന്ദി അറിയിക്കണം. ജനാധിപത്യത്തിൽ ജനങ്ങളാണ് പരമാധികാരികൾ എന്നും അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടി.
പെരിയാർ, അണ്ണാ, കലൈഞ്ജർ കരുണാനിധി എന്നിവരുടെ പാത പിന്തുടർന്ന് ഭാഷയ്ക്കും നാടിനും സംസ്കാരത്തിനും വേണ്ടിയുള്ള ദ്രാവിഡ രാഷ്ട്രീയ നിലപാട് തുടരുമെന്നും ജനത്തെ പിന്നിലാക്കാതെ വീണ്ടും ജയിക്കുമെന്നും പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.
Kerala
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി ചർച്ചകളിലേയ്ക്ക് കടന്ന് കോൺഗ്രസ്. മുഖ്യമന്ത്രി ചർച്ചകൾക്കായി ദില്ലിയിൽ ഇന്ന് നിർണായക യോഗം ചേരും.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ വൈകുന്നേരം മൂന്നിനാണ് യോഗം. രാഹുൽ ഗാന്ധിയും കേരളത്തിൽ നിന്നെത്തുന്ന കെ.സി. വേണുഗോപാലും യോഗത്തില്‍ പങ്കെടുക്കും എന്നാണ് വിവരം.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി എഐസിസി നേതാക്കൾ ഇന്ന് കൂടിയാലോചനകൾ നടത്തും. ഒരാഴ്ചക്കകം മുഖ്യമന്ത്രിയെ പ്രഖ്യാപനത്തിനാണ് ശ്രമം. അതേസയമം, മുഖ്യമന്ത്രി പദത്തിനായി പാർട്ടിയിലെ പ്രമുഖ നേതാക്കൾക്കിടയിൽ നീക്കങ്ങൾ ശക്തമായിട്ടുണ്ട്.
എംഎല്‍എമാരിൽ ഭൂരിപക്ഷത്തിന്റെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് കെസി പക്ഷം അവകാശപ്പെടുന്നത്. കൂടുതൽ എംപിമാരും മുതിർന്ന നേതാക്കളും ഒപ്പമുണ്ടാകുമെന്നും ഇവർ പ്രതീക്ഷിക്കുന്നു.
എംഎൽഎമാരുടെ എണ്ണം മാത്രമല്ല പരിഗണിക്കേണ്ടതെന്നാണ് സതീശൻ വിഭാഗത്തിന്റെ നിലപാട്. ഘടകകക്ഷികളെ കൂടെനിർത്തിക്കൊണ്ടുള്ള നീക്കങ്ങൾക്കാണ് സതീശൻ പ്രാധാന്യം നൽകുന്നത്. പദവി ലഭിച്ചില്ലെങ്കിൽ അദ്ദേഹം കടുത്ത നിലപാടുകളിലേയ്ക്ക് നീങ്ങിയേക്കുമെന്ന സൂചനയുണ്ട്. ഇതിനെല്ലാം പുറമെ, സീനിയോറിറ്റിക്കാണ് മുഖ്യമന്ത്രി പദത്തിൽ മുൻഗണന നൽകേണ്ടതെന്ന് ചെന്നിത്തല വിഭാഗം വാദിക്കുന്നത്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നിലപാടുകള്‍ക്കെതിരെയാണ് ജനം വിധിയെഴുതിയതെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ഭരണവിരുദ്ധ വികാരം തന്നെയാണ് യുഡിഎഫ് തരംഗത്തിന് കാരണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ വിജയം കണ്ണൂരിലാണ്. പയ്യന്നൂരില്‍ വി. കുഞ്ഞികൃഷ്ണന് വിജയിച്ചത് യുഡിഎഫിന്റെ വിജയത്തിന്റെ വലിപ്പം വ്യക്തമാക്കുന്നതാണെന്നും പയ്യന്നൂരില്‍ മെറിറ്റ് മറന്ന് സിപിഐഎം പ്രതിക്കൊപ്പം നില്ക്കുന്ന സ്ഥിതിയാണ് ഉണ്ടായത് എന്നും സണ്ണി ജോസഫ് പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് സണ്ണി ജോസഫിനെ പ്രതീക്ഷിക്കേണ്ട സാഹചര്യം ഒരിക്കലും ഉണ്ടാകില്ല. മുഖ്യമന്ത്രി ആരാകും എന്നതില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. അതേസമയം പിണറായി വിജയനെ പ്രതിപക്ഷ നേതാവ് ആക്കാതിരിക്കുന്നതാണ് എല്‍ഡിഎഫിന് നല്ലതെന്നും സണ്ണി ജോസഫ് പരിഹസിച്ചു.
Kerala
പാലക്കാട്: ഒറ്റപ്പാലത്ത് യുഡിഎഫ് വോട്ടുകൾ ചോർന്നു എന്ന് യുഡിഎഫ് സ്ഥാനാർഥി പി.കെ. ശശി. യുഡിഎഫിന് കിട്ടേണ്ട വോട്ടുകൾ ബിജെപിയിലേക്ക് ഒഴുകി. ബിജെപിയുടെ വോട്ട് ഗണ്യമായി ഉയർന്നതിൽ അസ്വാഭാവികതയുണ്ടെന്നും ശശി പറഞ്ഞു.
ആയിരക്കണക്കിന് വോട്ടുകൾ കൂടുതൽ പോൾ ചെയ്തിട്ടും സിപിഎം വോട്ടുകളിൽ വർധനയുണ്ടായില്ല. ഇതിലൊക്കെ ഗൗരവതരമായ അന്വേഷണം നടത്തണമെന്നും പി കെ ശശി ആവശ്യപ്പെട്ടു.
വി. കുഞ്ഞികൃഷ്ണൻ, ടി.കെ. ഗോവിന്ദൻ, ജി. സുധാകരൻ എന്നിവരെ പോലെ താനും വിമതൻ അല്ല കമ്മ്യൂണിസ്റ്റാണ്. പാലക്കാട് യുഡിഎഫ് വിജയിച്ച മണ്ഡലങ്ങളിൽ, സിപിഎമ്മിൽ നിന്ന് തനിക്കൊപ്പം വന്നവർ നിർണായക ഘടകമായി. ടീം യുഡിഎഫ് ആയി മുന്നോട്ട് പോകുമെന്നും പി.കെ. ശശി പറഞ്ഞു.
Kerala
അമ്പലപ്പുഴ: സിപിഎമ്മിൽ കന്നുകാലികളെപ്പോലെ ചിലരെ അഴിച്ചു വിട്ടിരിക്കുകയാണെന്ന് ജി. സുധാകരൻ. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം വസതിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരൻ.
"മന്ത്രിയാകണമെന്ന് തനിക്ക് ആഗ്രഹമില്ല. തനിക്ക് അത് വലിയ കാര്യവുമല്ല.താൻ മന്ത്രിയായിരുന്നതിന്റെ ഗുണം ഈ മന്ത്രിസഭയും അനുഭവിച്ചിട്ടുണ്ട്. അഞ്ച് വർഷം ജനകീയ സ്വതന്ത്ര എംഎൽഎയായി തുടരും.'-സുധാകരൻ പറഞ്ഞു.
82 വയസായ പിണറായിയുടെ അനുയായികളാണ് തന്റെ പ്രായം പറഞ്ഞു നടക്കുന്നത്. സിപി എം ശിഖണ്ഡിയായി മാറി. രാഷ്ട്രീയപ്പാർട്ടിയുടെ വ്യക്തിത്വം സിപിഎമ്മിനില്ല. സിപിഎമ്മിൽ നിയന്ത്രിക്കാൻ ആരുമില്ലെന്നും സുധാകരൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഐയിലും കലാപം. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ പാര്‍ട്ടിയില്‍ കടുത്ത വിമർശനമാണ് ഉയര്‍ന്നത്.
സെക്രട്ടറി മാറണമെന്ന ആവശ്യമുയർന്നേക്കും. എക്സിക്യൂട്ടീവ്, സെക്രട്ടേറിയറ്റ് യോഗങ്ങൾ ബുധനാഴ്ച ചേരും. സ്ഥാനാർഥി നിർണയം പാളിയെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
നേതൃത്വത്തിന്റെ പിടിവാശി പരാജയ കാരണമായെന്നാണ് വിലയിരുത്തൽ. നാദാപുരം, തൃശൂർ, അടൂർ, പീരുമേട്, ചാത്തന്നൂർ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയം തിരിച്ചടിയായി. സെക്രട്ടറിയുടെ കടുംപിടുത്തം തോൽവിക്ക് ആക്കം കൂട്ടിയെന്നും വിലയിരുത്തലുണ്ട്.
Kerala
കോഴിക്കോട്: ബിജെപി-സിപിഎം ധാരണ മൂലമാണ് ബേപ്പൂരിൽ തോറ്റതെന്ന് യുഡിഎഫ് സ്ഥാനാർഥി പി.വി. അൻവർ. മുഖ്യമന്ത്രിക്ക് എത്രത്തോളം ശത്രുവാണോ താന്‍ അത്ര തന്നെ ബിജെപിക്കും ശത്രുവാണെന്നും അൻവർ കൂട്ടിച്ചേർത്തു.
റിയാസിനെ ബേപ്പൂരില്‍ തളച്ചിടാനാണ് താന്‍ റിസ്കെടുത്ത് മത്സരിച്ചത്. പരാജയപ്പെട്ടാലും വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞയാളാണ് വി.ഡി.സതീശന്.
ഇത്ര ത്രാണി കാണിച്ച ക്യാപ്റ്റന്റെ നിലപാട് മതേതര കേരളം ഏറ്റെടുത്തു. സിപിഎം വിട്ടവരും വിടാന്‍ നില്ക്കുന്നവരുമായി ചര്‍ച്ച നടത്തുമെന്നും യുഡിഎഫ് അനുമതിയോടെ ഇവര്‍ക്കായി പുതിയ പ്ലാറ്റ് ഫോം ഒരുക്കുമെന്നും അന്‍വര്‍.
Kerala
പാലാ: തെരഞ്ഞെടുപ്പില്‍ സംപൂജ്യരായതോടെ കേരള കോണ്‍ഗ്രസ്-എം പിളര്‍പ്പിലേക്കെന്ന് സൂചന. 12 സീറ്റുകളിലും തോറ്റതോടെ അണികള്‍ ആശങ്കയിലാണ്. മുന്നണി മാറ്റം എതിര്‍ത്ത ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
യുഡിഎഫില്‍ പോകണമെന്ന നിലപാടിലാണ് ജോസ് കെ മാണി അനുകൂല വിഭാഗം. ഈ സാഹചര്യത്തില്‍ ഒരു വിഭാഗം എല്‍ഡിഎഫ് വിട്ടേക്കുമെന്നും സൂചനയുണ്ട്.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേരിട്ടത്. യുഡിഎഫിന്റെ തേരോട്ടത്തില്‍ പാർട്ടിക്ക് മധ്യകേരളത്തില്‍ നിലം തൊടാനായില്ല. കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഭാവി തന്നെ ചോദ്യം ചെയ്യപ്പെടുന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി.
National
കോൽക്കത്ത: തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ വസതിയുടെ സുരക്ഷ വർധിപ്പിച്ചു. കോൽക്കത്തയിലെ കലിഘട്ടിലുള്ള വസതിക്കു സമീപം ജയ് ശ്രീറാം വിളികളുമായി ഒരു കൂട്ടം ആളുകൾ എത്തിയതോടെയാണ് സുരക്ഷ വർധിപ്പിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരമാണ് നടപടി. സംസ്ഥാന സെക്രട്ടേറിയറ്റിനു ചുറ്റും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് കേന്ദ്ര സേനയെ വിന്യസിച്ചു.
Kerala
ചരിത്രത്തിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്ന് സിപിഎം കേരളത്തിൽ ഏറ്റുവാങ്ങിയതോടെ രാജ്യത്തെ സിപിഎം എംഎൽഎമാരുടെ എണ്ണം രണ്ടക്കത്തിൽ ഒതുങ്ങി. ഒരുകാലത്ത് 200-ന് മുകളിൽ എംഎൽഎമാരുണ്ടായ സിപിഎമ്മിന് നാലു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്റെ അന്തിമഫലം കൂടി വന്നതോടെ 44 ആയി ഒതുങ്ങി. ഇതാദ്യമായാണ് സിപിഎമ്മിന് എംഎൽഎമാരുടെ എണ്ണത്തിൽ ഇത്രയധികം കുറവുണ്ടാകുന്നത്.
2026-നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതോടെ നിലവിൽ കേരളത്തിലെ സിപിഎം എംഎൽഎമാരുടെ എണ്ണം 26-ആയി ചുരുങ്ങി. 1977, 2001 നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ശേഷം സിപിഎം ഏറ്റവും പിന്നിലാകുന്നത് ഇത്തവണയാണ്. 2021-ൽ 61 എംഎൽഎമാരാണ് സിപിഎമ്മിന് കേരള നിയമസഭയിലുണ്ടായിരുന്നത്.
സിപിഎം രൂപീകരിച്ചതിനു ശേഷം കേരളരാഷ്ട്രീയത്തിൽ ഏറ്റവും കുറവ് എംഎൽഎമാരെ വിജയിപ്പിക്കാനായത് 1977-ലാണ്. അന്ന് യൂഡിഎഫ് തരംഗത്തിൽ 24 എംഎൽഎമാരെ മാത്രമാണ് സിപിമ്മിന് വിജയപ്പിക്കാനായത്. 1977-ന് ശേഷം സിപിഎം ദയനീയപ്രകടനം കാഴ്ചവച്ചത് 2001-ലാണ്. അന്ന് 24 എംഎൽഎമാരെയാണ് വിജയിപ്പിക്കാനായത്. 1982, 1991 എന്നീ തെരഞ്ഞെടുപ്പുകളിൽ കേവലം 28 എംഎൽഎമാരെ മാത്രമാണ് സിപിഎമ്മിന് വിജയിപ്പിക്കാനായത്.
വർഷങ്ങളോളം ത്രിപുര ഭരിച്ചിരുന്ന സിപിഎമ്മിന് നിലവിൽ പത്ത് എംഎൽഎമാർ മാത്രമാണുള്ളത്. രാജസ്ഥാനിൽ രണ്ട് അംഗങ്ങൾ സിപിഎമ്മിനുണ്ട്. ഇതിനുപുറമേ ബിഹാർ, മഹാരാഷ്ട്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ഓരോ എംഎൽഎമാർ വീതവും സിപിഎമ്മിനുണ്ട്.
ഒരുകാലത്ത് സിപിഎമ്മിന് ഏറെ വളക്കൂറുണ്ടായിരുന്ന ആന്ധ്രാ പ്രദേശ്, തെലങ്കാന പോലുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിൽ നാളുകളായി സിപിഎമ്മിന് എംഎൽഎമാരില്ലാത്ത സ്ഥിതിയാണ്.
National
കോൽക്കത്ത: തൃണമൂൽ കോൺഗ്രസിൽനിന്ന് അധികാരം പിടിച്ചെടുത്തതിന് പിന്നാലെ പശ്ചിമ ബംഗാളിൽ ഉടൻ അധികാരമേൽക്കാൻ ബിജെപിയുടെ നീക്കം. ആകെ വോട്ടെടുപ്പ് നടന്ന 293 സീറ്റുകളിൽ 208 സീറ്റുകളിൽ ബിജെപി മുന്നേറുകയാണ്. വിജയത്തിന് പിന്നാലെ സർക്കാർ രൂപീകരണ നടപടികൾ വേഗത്തിലാക്കുകയാണ് ബിജെപി. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മേയ് ഒൻപതിന് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് സൂചന.
തൃണമൂൽ കോൺഗ്രസിന് ഇരട്ടി പ്രഹരമേകിക്കൊണ്ട് മുഖ്യമന്ത്രി മമത ബാനർജി സ്വന്തം മണ്ഡലമായ ഭവാനിപൂരിൽ പരാജയപ്പെട്ടു. ബിജെപി നേതാവ് സുവേന്ദു അധികാരിയാണ് മമതയെ അവരുടെ സ്വന്തം കോട്ടയിൽ തകർത്തത്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ സുവേന്ദുവിന് മുൻതൂക്കം ലഭിച്ചെങ്കിലും ഏഴാം റൗണ്ടിൽ മമത 19,000 വോട്ടുകൾക്ക് മുന്നിലെത്തിയിരുന്നു. എന്നാൽ വൈകുന്നേരത്തോടെ മമതയുടെ ലീഡ് കുറയുകയും 18 റൗണ്ടുകൾ പൂർത്തിയായപ്പോൾ സുവേന്ദു 11,000 വോട്ടുകൾക്ക് മുന്നിലെത്തുകയും ചെയ്തു. 15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുവേന്ദു അധികാരി മമതയെ പരാജയപ്പെടുത്തിയത്.
അഞ്ച് വർഷം മുമ്പ് നന്ദിഗ്രാമിൽ മമതയെ വീഴ്ത്തിയ സുവേന്ദു ഇത്തവണ ഭവാനിപൂരിലും നന്ദിഗ്രാമിലും വിജയം ഉറപ്പിച്ചു. ആർ ജി കർ മെഡിക്കൽ കോളജ് സംഭവത്തെത്തുടർന്നുണ്ടായ ജനരോഷം മമതയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു.
Kerala
കണ്ണൂർ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടി ശ്രദ്ധേയമായ മണ്ഡലങ്ങളിലും ഇക്കുറി എൽഡിഎഫിന് വോട്ടു ചോർച്ച. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷങ്ങൾ യഥാക്രമം കണ്ണൂർ ജില്ലയിലെ മട്ടന്നൂർ, ധർമടം, കല്യാശേരി മണ്ഡലങ്ങളിലായിരുന്നു. ഇത്തവണ ഇവിടങ്ങളിൽ ഭൂരിപക്ഷം നിലനിർത്താനായില്ലെന്ന് മാത്രമല്ല കുത്തനെ ഇടിയുകയും ചെയ്തു.
മട്ടന്നൂരിലായിരുന്നു 2021ൽ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയത്. സിപിഎമ്മിലെ കെ.കെ. ശൈലജ യുഡിഎഫിലെ ഇല്ലിക്കൽ ആഗസ്തിയെ 60,963 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു പരാജയപ്പെടുത്തിയത്. ഇത്തവണ മട്ടന്നൂർ മണ്ഡലത്തിൽ എൽഡിഎഫിന്റെ ഭൂരിപക്ഷം 14,168 വോട്ടുകളായാണ് ചുരുങ്ങിയത്.
മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടിയ ഭൂരിപക്ഷം നേടി വിജയിച്ച മറ്റൊരു സ്ഥാനാർഥി. അന്ന് പിണറായി 50,123 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചിടത്ത് ഇക്കുറി ഭൂരിപക്ഷം 19,247ൽ ഒതുങ്ങി.
44,393 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ എം. വിജിൻ മത്സരിച്ചു ജയിച്ച കല്യാശേരിയായിരുന്നു ഭൂരിപക്ഷത്തിന്റ കാര്യത്തിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്നത്. ഇവിടെ ഇക്കുറി ഭൂരിപക്ഷം 18,433ലേക്കാണ് കൂപ്പുകുത്തിയത്. പാർട്ടിക്കോട്ടകൾ എന്നറിയപ്പെടുന്ന മൂന്നു മണ്ഡലങ്ങളിൽ ഭൂരിപക്ഷം നിലനിർത്താൻ കഴിയാതെ കുത്തനെ ഇടിഞ്ഞത് സിപിഎം നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് മികച്ച വിജയം നേടിയ പഞ്ചായത്തുകളിലും സിപിഎം മാത്രമുള്ള പഞ്ചായത്തുകളിൽപോലും ഇത്തവണ എൽഡിഎഫ് വോട്ടുകൾ കുറഞ്ഞിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ജനവിധിയെ ആദരവോടെ കാണുന്നുവെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് ഗാരന്റികൾ സമയബന്ധിതമായി നടപ്പാക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒരു പോസിറ്റീവ് അജണ്ട മുന്നോട്ടുവച്ചുകൊണ്ടാണ് തങ്ങൾ ഈ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആ പോസിറ്റീവ് അജൻഡയെയും ഗാരന്റിയെയും കേരളത്തിലെ ജനങ്ങൾ അംഗീകരിച്ചു.
ഈ വിജയത്തിൽ അഹങ്കരിക്കുകയല്ല, ഈ വിജയത്തിൽ കൂടുതൽ ജനങ്ങളോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിച്ചുകൊണ്ട് ജനങ്ങൾക്കു വേണ്ടിയിട്ടുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും രമേശ് പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇടതുമുന്നണിക്കുണ്ടായ പരാജയം അപ്രതീക്ഷിതമാണെന്നും പരാജയത്തെ അംഗീകരിച്ചുകൊണ്ട് പോരായ്മകൾ തിരുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നു സിപിഎം സെക്രട്ടേറിയറ്റ്.
എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നാണു കണക്കാക്കിയിരുന്നത്. എന്നാൽ അപ്രതീക്ഷിതമായ തിരിച്ചടിയാണുണ്ടായത്. ഉയർന്നുവരുന്ന വിമർശനങ്ങളേയും പോരായ്മകളേയും പരിശോധിച്ച് അവ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ ആവിഷ്ക്കരിക്കുമെന്നും സിപിഎം സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
Kerala
കോട്ടയം: സംസ്ഥാന നിയമസഭയിലെ എല്‍ഡിഎഫ് പ്രാതിനിധ്യം സിപിഎമ്മിലും സിപിഐയിലും ആര്‍ജെഡിയിലും ഒതുങ്ങി. സീറ്റ് ബലത്തില്‍ രണ്ടക്കം കടക്കാന്‍ സിപിഎമ്മിന് മാത്രമാണ് സാധിച്ചത്.
കൂത്തുപറമ്പില്‍ വിജയിച്ച ആര്‍ജെഡിയിലെ പി.കെ. പ്രവീണ്‍ ഒഴികെ മറ്റ് ഘടകകക്ഷികള്‍ക്കൊന്നും പ്രാതിനിധ്യമില്ല. കേരള കോണ്‍ഗ്രസ്-എം, ജനതാദള്‍ എസ്, എന്‍സിപി, ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ബി, ആര്‍ജെഡി, തുടങ്ങിയ പാര്‍ട്ടികള്‍ക്ക് ഇനി പ്രാതിനിധ്യമില്ല.
അതേ സമയം യുഡിഎഫില്‍ പ്രാതിനിധ്യമില്ലാതെ പോയ ആര്‍എസ്പി മൂന്നു സീറ്റുകളുമായി നിയമസഭയില്‍ ഇടം തേടി. സിഎംപിയും ഒരു സീറ്റില്‍ വിജയിച്ചു. ആര്‍എംപി ഏക സീറ്റ് നിലനിറുത്തുകയും ചെയ്തു.